വിജയപഥം
text_fieldsകൃഷ്ണഗാഥയിൽ പൂതനയെപ്പറ്റിയുള്ള പരാമർശം മന്ത്രി സുധാകരൻ ഇനിയെങ്കിലും മനസ്സി രുത്തി ഒന്നു വായിക്കണം. ‘‘കമ്രമായുള്ളൊരു നന്മുഖംതന്നിലേ/ചുംബിച്ചു മേവിന ാളൊന്നു മെല്ലെ/അംഗനമാരിലന്നന്മുഖം കാണുമ്പോൾ/അങ്ങനെതോന്നാതോരി ല്ലയാരു/നൂതനനായൊരു പൈതലുമന്നേരം/പൂതനതന്നെയും നോക്കിനിന്നാൻ.’ ’ ശ്രീകൃഷ്ണനെ വധിക്കുക എന്ന ലക്ഷ്യത്തോടെ മുലപ്പാൽ കൊടുക്കുേമ്പാൾ ഒരു നിമിഷം ലക്ഷ ്യം മറന്ന് പൂതനക്ക് മാതൃഭാവം കൈവന്നുവെന്നാണ് പറയുന്നത്. പിന്നെ നടന്നത് എന്താണെന്ന് അറിയാമല്ലോ. കണ്ണൻ മുലപ്പാൽ കുടിച്ചശേഷം പൂതനയുടെ രക്തവും കുടിക്കാൻ തുടങ്ങി. അങ്ങനെ പൂതന മരിച്ചുവീണു. ഇനിയാണ് സുധാകര കവിക്ക് തിരിയാത്ത ക്ലൈമാക്സ്. പൂതനയുടെ ജഡം സംസ്കരിച്ചപ്പോൾ സ്വർഗീയ സുഗന്ധമുണ്ടായി; ദുരുദ്ദേശ്യത്തോടെയെങ്കിലും ഭഗവാെന ഒരുനിമിഷം ലാളിച്ചതിെൻറ പേരിൽ പാപങ്ങളെല്ലാം കഴുകിക്കളയപ്പെട്ടു; ഭഗവാെൻറ അമ്മയുടെ സ്ഥാനവും അവർക്ക് ലഭിച്ചു! അപ്പോൾ പൂതന െവറുമൊരു രാക്ഷസിയല്ല; ഷാനിമോൾ പൂതനയുമല്ല. ഇനിയിപ്പോൾ, ആ പ്രയോഗത്തിലൂടെ കവി ഷാനിമോളെ ശ്രേഷ്ഠപദവിയിലേക്ക് ഉയർത്തുകയായിരുന്നോ? അങ്ങനെയൊരു ന്യായവാദത്തിന് വകുപ്പുണ്ട്. ഏതായാലും, അരൂരിലെ ജനങ്ങൾ ടി പ്രയോഗത്തെ അങ്ങനെയാണ് കണ്ടതെന്ന് പെട്ടിതുറന്നപ്പോൾതന്നെ മനസ്സിലായി. പാർട്ടിക്കും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ, പൂതനപ്രയോഗം തെറ്റായെന്ന് അവർ തുറന്നുസമ്മതിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം, ഷാനിമോളെയും വഹിച്ചുള്ള കോൺഗ്രസിെൻറ തുറന്ന ജീപ്പിൽനിന്ന് കേട്ടത്, ‘‘പൂതനയല്ല സുധാകരാ അവർ, അരൂരിെൻറ പുന്നാര’’യാണെന്നാണ്. 38,000ത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിന് കഴിഞ്ഞതവണ ആരിഫ് ജയിച്ച മണ്ഡലമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതിെൻറ തീക്കനലായി അവശേഷിച്ച ഏക മണ്ഡലം. പേക്ഷ, ഷാനിമോൾ വന്നപ്പോൾ പിറന്നത് പുതുചരിത്രംതന്നെയാണ്. ഇനിയിപ്പോൾ പ്രതിപക്ഷത്തുനിന്നും കേൾക്കാം ഒരു പെൺശബ്ദം.
ഷാനിമോൾ നിയമസഭയിലേക്കു വലതുകാൽവെച്ച് കയറുേമ്പാൾ കോൺഗ്രസുകാരെങ്കിലും ഓർക്കേണ്ട ഒരു പേരുണ്ട്: എ. നഫീസത്ത് ബീവി. ആലപ്പുഴതന്നെയായിരുന്നു അവരുടെയും തട്ടകം. ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ടി.വി. തോമസിനോട് തോൽക്കാനായിരുന്നു വിധി. പേക്ഷ, വിമോചനസമരകാലത്തെ ജയിൽജീവിതത്തിെൻറ പിൻബലത്തിൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ടി.വി. തോമസിെന തറപറ്റിച്ച് അവർ ഹജൂർകച്ചേരിയിലെത്തി; ഡെപ്യൂട്ടി സ്പീക്കറുമായി. സീതി സാഹിബ് മരിച്ച സമയത്ത് കുറച്ചുദിവസം സ്പീക്കറുടെ റോളും വഹിച്ചു. അതിനുശേഷം, കോൺഗ്രസിൽനിന്ന് ഒരൊറ്റ മുസ്ലിം വനിതയും നിയമസഭയിലെത്തിയിട്ടില്ല. അരനൂറ്റാണ്ടിനിപ്പുറം നഫീസത്ത് ബീവിക്കൊരു പിൻഗാമിയെ കണ്ടെത്താൻ ഒടുവിൽ കോൺഗ്രസിന് മന്ത്രി സുധാകരനെതന്നെ ആശ്രയിക്കേണ്ടിവന്നു. ഇക്കാര്യത്തിൽ ചെറിയൊരു ക്രെഡിറ്റ് കണിച്ചുകുളങ്ങരയിലെ പോപ്പിനും കൊടുക്കേണ്ടതാണ്. 40 ശതമാനം ഈഴവർ കഴിയുന്ന മണ്ഡലത്തിൽ ഒരു ന്യൂനപക്ഷക്കാരിയെ നിലംതൊടീക്കില്ലെന്ന് കട്ടായംപറഞ്ഞ കക്ഷിയാണ് ടിയാൻ. സ്വന്തമായുള്ളൊരു പാർട്ടിയെ മത്സരിപ്പിക്കാതെ ഈഴവ വോട്ട്ബാങ്ക് സമാഹരണത്തിന് മുൻകൈയെടുക്കുകയും ചെയ്തു. പേക്ഷ, ഇക്കുറി പൊതുവെ ‘ജാതിക്കളി’ക്ക് ജാതകദോഷമാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലൂം സാക്ഷാൽ അമിത് ഷാ പോലും തോറ്റുപോയി; പിന്നെയാണോ വെള്ളാപ്പള്ളി. ഇത് ഷാനിമോൾ അർഹിച്ച വിജയമാണെന്ന് സമാധാനിക്കുകയേ ഇനി വഴിയുള്ളൂ. നേരിയ വോട്ട് വ്യത്യാസത്തിന് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ടിക്കറ്റ് നഷ്ടമായ ഷാനിമോൾക്ക് ആലപ്പുഴയല്ല, അരൂരായിരിക്കും വിധിച്ചിട്ടുണ്ടാവുക.
കേരളത്തിലെ മഹിള കോൺഗ്രസിെൻറ മുഖമാണ്. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ കടന്നുവെന്ന് എ.ഐ.സി.സി സെക്രട്ടറിപദവി വരെയെത്തിയതാണ് ചരിത്രം. ഇപ്പോൾ, കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയിലും എ.ഐ.സി.സിയിലും അംഗമാണ്. പണ്ട് മഹിള കോൺഗ്രസിെൻറ സംസ്ഥാന അധ്യക്ഷയായിരുന്നു. ഇൗ പദവിയൊക്കെ അലങ്കരിച്ചിട്ടും പാർലമെൻററി രാഷ്ട്രീയത്തിൽ ശുക്രദശയായിരുന്നില്ല. ആലപ്പുഴ നഗരസഭാധ്യക്ഷയും ജില്ല പഞ്ചായത്ത് മെംബറുമൊക്കെ ആയിട്ടുണ്ടെങ്കിലും നിയമസഭയും പാർലമെൻറുമൊെക്ക വിദൂര സ്വപ്നമായി അവശേഷിക്കുകയായിരുന്നു. അവസരങ്ങളില്ലാഞ്ഞിട്ടല്ല. അവസരം വന്നേപ്പാഴൊന്നും സുധാകര കവിയെപ്പോലുള്ളവർ തിരിഞ്ഞുനോക്കിയില്ല, ജനങ്ങളും ഗൗനിച്ചില്ല. അങ്ങനെയാണ് 2006ൽ പെരുമ്പാവൂരിലും 10 വർഷത്തിനുശേഷം ഒറ്റപ്പാലത്തും അടിതെറ്റിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലൊഴികെ തന്നെ ഒരിക്കലും ജയസാധ്യതയുള്ള മണ്ഡലത്തിൽ പാർട്ടി നേതൃത്വം മത്സരിപ്പിച്ചില്ലെന്ന് ഫേസ്ബുക്കിലൂടെ പരിഭവം പറഞ്ഞത് ഈയിടെയാണ്. പാർട്ടിയിലെ ഗ്രൂപ്-ജാതി രാഷ്ട്രീയത്തിെൻറ എക്കാലത്തെയും വലിയ ഇരയാണെന്നായിരുന്നു പോസ്റ്റിെൻറ മർമം. 2009ൽ, കാസർകോട്ട് മത്സരിക്കാനാണ് പാർട്ടി നിർദേശിച്ചത്. അന്ന് ചെന്നിത്തലയോട് പോയി പണിനോക്കാൻ പറഞ്ഞപ്പോഴേ ഇങ്ങനെയൊരു പോസ്റ്റ് അവർ മനസ്സിൽ കുറിച്ചിട്ടുണ്ടാകണം. ഏതുകാലത്തും പാർട്ടിയിലെ ക്രിയാത്മക വിമത സ്വരമാണ്. ഏതായാലും ഇപ്പോഴിതെല്ലാം പഴങ്കഥയായിരിക്കുന്നു.
1966 മേയ് 30ന് ആലപ്പുഴയിൽ ജനനം. തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹീംകുഞ്ഞിെൻറയും സാറയുടെയും മകൾ. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദം, തിരുവനന്തപുരം ലയോള കോളജിൽനിന്നു സാമൂഹികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽ.ബി. അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകയായിരുന്നു. 1992ൽ, റവന്യു ഉദ്യോഗസ്ഥനായ മുഹമ്മദ് ഉസ്മാനെ വിവാഹം ചെയ്തു. കേരളത്തിൽ ഗ്രൂപ് രാഷ്ട്രീയം കത്തിനിൽക്കുന്ന സമയം. ഷാനിമോൾ അന്ന് ‘ഐ’യും ഉസ്മാൻ ‘എ’യുമായിരുന്നു. രാഷ്ട്രീയം വീട്ടിൽ കാര്യമായ ചർച്ചയാകാത്തതിനാൽ സന്തുഷ്ട കുടുംബജീവിതം തുടർന്നു. എ.ഐ.സി.സി സെക്രട്ടറിയായിരുന്ന കാലത്ത് ഇന്ത്യ മുഴുവൻ കറങ്ങുേമ്പാഴും വീട്ടുകാര്യങ്ങൾക്ക് പ്രിയതമ സമയം കണ്ടെത്തുമായിരുന്നുവെന്നാണ് അഡ്വ. ഉസ്മാെൻറ സാക്ഷ്യം. കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. 2016ൽ അമേരിക്കയിൽ നടന്ന ഇൻറർനാഷനൽ വിസിറ്റർ ലീഡർഷിപ് പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. സുധാകരനെപ്പോലെതന്നെ ലക്ഷണമൊത്ത കവികൂടിയാണ്. കനപ്പെട്ട ലേഖനങ്ങളും എഴുതാറുണ്ട്. സമയം കിട്ടിയാൽ ചിത്രം വരക്കുന്ന പതിവുമുണ്ട്. ഷാനിമോൾ-ഉസ്മാൻ ദമ്പതികൾക്ക് രണ്ടു മക്കളാണ്: ആസിയ തസ്മി ഉസ്മാനും ആലിഫ് സത്താർ ഉസ്മാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.