കണ്ണീർ വിപ്ലവം
text_fieldsആത്മാവിലേക്കൊഴുകുന്ന വേനൽമഴ: കണ്ണുനീരിനെ സ്ത്രീയോടുപമിച്ച കാവ്യഭാവന ഇങ്ങനെയും പരന്നൊഴുകിയിട്ടുണ്ട്. മനുഷ്യകുലത്തിന് പലപ്പോഴും തിരിച്ചറിവുകൾ സമ്മാനിച്ച മികച്ച ജൈവ രാഷ്ട്രീയായുധമെന്ന നിലയിലായിരിക്കാം ഇൗ വിശേഷണം. തലച്ചോറിൽനിന്നല്ല, ഹൃദയമാണ് കണ്ണീർ പൊഴിക്കുന്നതെന്ന ഡാവിഞ്ചി തത്ത്വവും പങ്കുവെക്കുന്നത് ഇതുതന്നെ. കണ്ണുനീരിെൻറ 'ലൈസോസൈം' തിയറിയിൽ വിശ്വസിക്കുന്ന കേവല ശാസ്ത്രവാദികൾക്ക് ഇപ്പറഞ്ഞതൊക്കെ ദഹിക്കാൻ പ്രയാസമായിരിക്കുമെങ്കിലും, ഇന്ത്യയുടെ ആത്മാവിലേക്കൊഴുകിയ മറ്റൊരു 'വേനൽമഴ' സൃഷ്ടിച്ച രാഷ്ട്രീയ പ്രളയത്തെ ഇനിയാർക്കാണ് നിഷേധിക്കാനാവുക? രാകേഷ് ടിക്കായത്ത് എന്ന കർഷക നേതാവാണ് രാജ്യത്തിെൻറ ആത്മാവിലേക്ക് ആ പ്രവാഹം തൊടുത്തുവിട്ടത്. അധികാരികൾ വൈദ്യുതി വിച്ഛേദിച്ചിട്ടും അതു നിലച്ചില്ല; ഇൻറർനെറ്റ് ശൃംഖലകൾ തകർത്തപ്പോഴും അത് പരന്നൊഴുകി. ഗാസിപുർ അതിർത്തിയിലെ കർഷക സമരം അടിയന്തരമായി ഒഴിപ്പിക്കാൻ പൊലീസും സംഘ് ഗുണ്ടകളുമെത്തി ആക്രമണം അഴിച്ചുവിട്ടപ്പോഴാണ് ആ പ്രവാഹം ശക്തി പ്രാപിച്ചത്. കാർഷികനിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടിവന്നാൽ താൻ ആത്മാഹുതി ചെയ്യുമെന്നും, മരണം വരെ നിരാഹാരമിരിക്കുകയാണെന്നും കണ്ണീർ തുടച്ച് കട്ടായം പറഞ്ഞതോടെ രംഗമാകെ മാറി. റിപ്പബ്ലിക് ദിനത്തിലെ ചെേങ്കാട്ട മാർച്ച് അൽപം കൈവിട്ടുവെന്ന് അഭിപ്രായപ്പെട്ട് സമരമുപേക്ഷിച്ച് ട്രാക്ടറുമായി ഗ്രാമങ്ങളിലേക്ക് മടങ്ങിയ ആയിരക്കണക്കിന് കർഷകർ ആ കണ്ണീരിെൻറ ശക്തിയിൽ സമരമുഖത്തേക്കുതന്നെ മടങ്ങി. അവർക്കൊപ്പം, വേറെയും പതിനായിരങ്ങൾകൂടി ഗാസിപുരിലും മറ്റുമെത്തി. അങ്ങനെ, കണ്ണീരിൽ കുതിർന്ന ടിക്കായത്തിെൻറ വാക്കുകൾ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തി.
മൂന്നു പതിറ്റാണ്ട് മുമ്പ്, പിതാവ് മഹേന്ദ്രസിങ് ടിക്കായത്തും ഇതുപോലൊരു കർഷക മാർച്ച് നയിച്ചിരുന്നു. അന്ന് രാജീവ്ഗാന്ധിയാണ് പ്രധാനമന്ത്രി. കർഷകർക്ക് വൈദ്യുതി ബില്ലിൽ ഇളവ് അടക്കമുള്ള ആവശ്യവുമായി അഞ്ചുലക്ഷം കർഷകർക്കൊപ്പം തലസ്ഥാനത്തെത്തിയ മഹേന്ദ്രസിങ്ങിന് മുന്നിൽ ആഴ്ചകൾക്കുള്ളിൽ രാജീവിന് മുട്ടുമടക്കേണ്ടിവന്നുവെന്നാണ് ചരിത്രം. കാലം മാറി, ഇന്ത്യയും. മോദി-അമിത് ഷാ ഭരണത്തിൽ രാജീവിെൻറ ജനാധിപത്യ ബോധമൊന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടാണല്ലോ, സമ്പദ്വ്യവസ്ഥയുടെ കാവൽക്കാരായ കർഷകർ മാസങ്ങളായി തുടരുന്ന സമരത്തിനുനേരെ അവർ പല്ലിളിച്ചുകാണിക്കുന്നത്. അപ്പോൾ പിന്നെ സമരക്കാർക്കും മാറുകയല്ലാതെ വഴിയില്ല. അതാണ് റിപ്പബ്ലിക് ദിനത്തിൽ കണ്ടത്. അതൊരു കേവലമായ ആവേശമായിരുന്നില്ലെന്ന് ടിക്കായത്തിെൻറ വാക്കുകളിൽനിന്ന് വ്യക്തം. രാകേഷ് നേതൃത്വം നൽകുന്ന മുസഫർനഗറിലെ 'മഹാപഞ്ചായത്തി'െൻറ ഉറച്ച പിന്തുണയോടെയാണീ പോരാട്ടം. അതുതന്നെയാണ് ഭരണകൂടത്തിെൻറ ആശങ്കയും. ടിക്കായത്തിെൻറ പഞ്ചായത് വെറുമൊരു പഞ്ചായത്തല്ല. ആ പഞ്ചായത്തിെൻറ ബലത്തിലാണ് മുസഫർനഗർ അടക്കമുള്ള യു.പി ദേശത്ത് ബി.ജെ.പി വിലസുന്നത്. 2019ൽ, മുസഫർ നഗറിൽ അജിത് സിങ്ങിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ സഞ്ജീവ് ബലിയാനെ വിജയിപ്പിച്ചതും ഇതേ പഞ്ചായത്താണ്. ബലിയാൻ ടിക്കായത്തിേൻറതടക്കമുള്ള ജാതിയാണ്. ആ വികാരത്തിൽ സഞ്ജീവിന് വോട്ടുചെയ്തിട്ടുണ്ട് ടിക്കായത്തും. അതേ ജാതി വികാരം, കർഷകരുടെ കാര്യത്തിൽ മോദിക്കും ബി.ജെ.പിക്കുമില്ലാതെപോയതാണ് ടിക്കായത്തിെൻറ പരാതി. ആ പരിഭവമിപ്പോൾ പ്രക്ഷോഭമായിരിക്കുന്നു. ഭരണകൂടം അത് ചെവിെകാണ്ടില്ലെങ്കിൽ സമരം ഇനിയും വ്യാപിക്കും; അടുത്ത വർഷത്തെ യു.പി തെരഞ്ഞെടുപ്പിൽ കാവിപ്പട വല്ലാതെ വിയർക്കുകയും ചെയ്യും.
പൂർവാശ്രമത്തിൽ പൊലീസായിരുന്നു. ഡൽഹിയിൽ സർവിസിലിരിക്കെ കർഷകസമരത്തെ നേരിട്ട അനുഭവമുണ്ട്. പിന്നീട് പിതാവിെൻറയും സമുദായ നേതൃത്വത്തിെൻറയും നിർബന്ധത്തിന് വഴങ്ങിയാണ് ഭാരതീയ കിസാൻ യൂനിയനിലേക്ക് വന്നത്. ചരൺ സിങ് രൂപം നൽകിയ പ്രസ്ഥാനമാണെങ്കിലും, മഹേന്ദ്ര സിങ് ടിക്കായത്തായിരുന്നു സംഘടനയുടെ മുഖം. അതിന് മറ്റൊരു കാരണംകൂടിയുണ്ട്; അദ്ദേഹത്തിെൻറ 'ടിക്കായത്ത്' പദവി തന്നെ. ബാലിയൻ മഹാപഞ്ചായത്തുകളുടെ തലവനാണ് ടിക്കായത്ത്. ഏഴാം നൂറ്റാണ്ടിൽ താനേശ്വർ ഭരിച്ചിരുന്ന ഹർഷവർധ രാജാവ് കൽപിച്ചുനൽകിയ പട്ടമാണത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജാട്ടുകളുടെ തലവൻ. 2011ൽ, മഹേന്ദ്ര സിങ് മരണമടഞ്ഞതോടെ, ആ പദവി മൂത്തമകർ നരേഷിന് ലഭിച്ചു. അതുവഴി സംഘടനയുടെ പ്രസിഡൻറുമായി. പക്ഷേ, രാകേഷാണ് സംഘടനയെയും സമുദായത്തെയും നയിച്ചത്. സംഘടനയിൽ അദ്ദേഹം വക്താവായി; സമുദായത്തിൽ ടിക്കായത്തും. ടിക്കായത്തുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ. എന്നിട്ടും, ചാണക്യനായ അമിത് ഷാ അദ്ദേഹത്തെ അവഗണിച്ചത് എന്തുകൊണ്ടായിരിക്കും? യു.പിയിൽ ഇടവേളക്കുശേഷം ബി.ജെ.പിയെ അധികാരത്തിലിരുത്തിയ ആളാണ് ടിക്കായത്ത്. അതിനായി, മഹാപഞ്ചായത്തുകൂടി ഒരു കലാപത്തിന് തിരികൊളുത്തി: മുസഫർ നഗർ വർഗീയാക്രമണം. അതിനുപിന്നിൽ, ടിക്കായത്ത് സഹോദരന്മാരുടെ കരങ്ങളുണ്ടായിരുന്നുവെന്ന് ആരും സമ്മതിക്കും. ഇൗ അധികാരശക്തിയെ മോദിയും അമിത് ഷായും കുറച്ചുകണ്ടത് അബദ്ധമായില്ലേ?
രണ്ടുവർഷം മുമ്പ് ഇതുപോലൊരു കർഷകറാലിെയ നയിച്ചിരുന്നു. ഹരിദ്വാറിൽനിന്ന് ഡൽഹിയിലേക്ക് നടത്തിയ 'കിസാൻ ക്രാന്തി യാത്ര' എന്ന കർഷക മാർച്ചിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ ചിലതെല്ലാം നേടി. കർഷകർക്ക് എല്ലാ വർഷവും കേന്ദ്രത്തിെൻറ വകയായി 6000 രൂപ കിട്ടിത്തുടങ്ങിയത് അങ്ങനെയാണ്. വിളകൾക്ക് താങ്ങുവിലയില്ലെങ്കിൽ ഇൗ ആറായിരംകൊണ്ട് എന്തുകാര്യം? ആത്മഹത്യ അല്ലെങ്കിൽ പട്ടിണി. ഇതല്ലാതെ വേറെ വഴിയില്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് വീണ്ടും തലസ്ഥാനത്തേക്ക് ട്രാക്ടറുമായി തിരിച്ചത്. സി.എ.എ സമരകാലത്ത് സംഘ്പരിവാർ ഗുണ്ടകളിൽനിന്ന് കേട്ട 'ഗോലി മാരോ ' മുദ്രാവാക്യങ്ങളിപ്പോൾ കർഷക സമരവേദിയുടെ പരിസരത്തുനിന്നും കേട്ടുതുടങ്ങിയിരിക്കുന്നു. ലാത്തിക്കും തോക്കിനും മുന്നിൽ മുട്ടുവിറച്ച് ചട്ടപ്പടി സമരക്കാരുടെ പിൻവാങ്ങലും ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടൊന്നും മുഷ്ടിചുരുട്ടി ആകാശത്തേക്കു പിടിച്ച കൈകൾ കക്ഷത്തിൽവെക്കാനാവില്ല. പതിനായിരക്കണക്കിന് കർഷകർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് അവർക്കുവേണ്ടി ജീവൻ ബലി നൽകാനാണ് തീരുമാനം. ഹൃദയത്തിൽനിന്നുവന്ന ആ പ്രഖ്യാപനമായിരുന്നു വേനൽമഴയായി കുതിർന്ന ആ കണ്ണുനീർ.
1969 ജൂൺ നാലിന് മുസഫർനഗറിലെ സിസോലിയിൽ ജനനം. മീററ്റ് സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദം നേടിയ ശേഷം പൊലീസ് സേനയിൽ. 1993ൽ, ചെേങ്കാട്ടക്കു മുന്നിൽ സംഘടിച്ച കർഷകരെ നേരിട്ടപ്പോഴാണ് മാനസാന്തരമുണ്ടായി, അന്നദാതാക്കളായ പോരാളികൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഡൽഹിയിലും ചരിത്രം ആവർത്തിക്കുന്നു. കർഷകരെ നേരിട്ട ഏതാനും പൊലീസുകാർ സേനയിൽനിന്നു രാജിവെച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജനലക്ഷങ്ങളുടെ നേതാവായിട്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയമായിരുന്നു. 2007ൽ സ്വതന്ത്രനായി നിയമസഭയിലേക്കും 2014ൽ, ആർ.എൽ.ഡി ടിക്കറ്റിൽ ലോക്സഭയിലേക്കും മത്സരിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടു. രണ്ടര പതിറ്റാണ്ടിനിടയിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ 40ലധികം തവണ തടവറ യോഗവുമുണ്ടായി. സുനിത ദേവിയാണ് ഭാര്യ. മകൻ ചൗധരി യാദവ് ഭാരതീയ കിസാൻ യൂനിയൻ യുവജനവിഭാഗം ദേശീയ അധ്യക്ഷനാണ്. സീമയും ജ്യോതിയുമാണ് മറ്റു രണ്ടു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.