ഇനിയൊരാൾ ഇതുപോലില്ല
text_fields52 വർഷത്തെ ഓർമകളാണ് ശശിയുമായുള്ളത്. ഒരേ വർഷമാണ് ഞങ്ങൾ ജനിച്ചത്. 1970ൽ ഡൽഹിയിൽവെച്ചാണ് ആദ്യം കാണുന്നത്. 82 മുതൽ ശശിയോടൊത്ത് പ്രവർത്തിക്കാൻ തുടങ്ങി. വ്യക്തിപരവും സാമൂഹികവും പ്രഫഷനലും ആയിരുന്നു ഞങ്ങൾ തമ്മിലെ ബന്ധം.
പല തലങ്ങളിലായി ഇഴചേർന്നുകിടക്കുന്ന സൗഹൃദം. ഒരുമിച്ച് ഒരുപാട് സ്വപ്നങ്ങൾ കാണുകയും അതിലേക്ക് ഒരുപാട് യാത്രകൾ ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ ക്രിസ്മസ് ദിനത്തിൽ ശശി പോയി. ബംഗളൂരുവിലെ സുഹൃത്തുക്കൾ ശശിയെക്കുറിച്ച് പറയുന്ന ഒരു തമാശയുണ്ട് -ദൈവം ശശിയെ സൃഷ്ടിച്ച ശേഷം ‘ഇനി ഇതുപോലെ വേറെ ആൾ വേണ്ട’എന്ന് തീരുമാനിച്ച് ആ മോൾഡ് ഉടച്ചുകളഞ്ഞു.
അത്രയും യുനീക് ആയ വ്യക്തിത്വമായിരുന്നു ശശി. മികച്ച ഒരു കാർട്ടൂണിസ്റ്റ്, ചലച്ചിത്രകാരൻ, ചിന്തകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ ഒക്കെ ആയിരുന്നു.
84 ലെ ഒരു സംഭവം ഓർമ വരുന്നു. ഞാനും ശശിയുംകൂടി അന്നത്തെ മധ്യപ്രദേശിൽ തൊഴിലാളി നേതാവായ ശങ്കർ ഗുഹ നിയോഗിയെ കാണാൻ ചെന്നിറങ്ങിയപ്പോഴാണ് അറിയുന്നത് അദ്ദേഹം തൊഴിൽ സമരത്തിൽ ജയിലിലാണെന്ന്. ഉടനെ അദ്ദേഹത്തിെൻറ സുഹൃത്തായ ഡോ. ബിനായക് സെന്നിനെ ചെന്നു കണ്ടു.
അദ്ദേഹത്തിെൻറ ഹോസ്പിറ്റലിൽ തങ്ങാൻ മുറി അനുവദിക്കുകയും ചെയ്തു. ബംഗാൾ റായ്പുർ കോട്ടൺ മിൽസിൽ തൊഴിൽസമരം കൊടുമ്പിരികൊണ്ട സമയമായിരുന്നു അത്. പൊലീസ് വെടിവെപ്പിൽ ഏഴ് തൊഴിലാളികൾ മരിച്ച സമരത്തിൽ പ്രതിഷേധിച്ചാണ് നിയോഗി ജയിലിലായത്.
‘സമരത്തിലെ പൊലീസ് അതിക്രമത്തെ വിമർശിച്ച് ഒരു കാർട്ടൂൺ വേണമല്ലോ ശശീ’എന്ന് അന്നു രാത്രി ബിനായക് സെൻ ചോദിച്ചു. എനിക്ക് ഡ്രോയിങ് പേപ്പർ തരുമോ എന്ന് ചോദിച്ചു. കൈയോടെ ഗംഭീര കാർട്ടൂൺ വരച്ചുനൽകി. ആ കാർട്ടൂൺ ആയിരക്കണക്കിന് സീറോക്സ് അടിച്ചു. പിറ്റേന്ന് പോസ്റ്ററായി മുഴുവൻ ഇടങ്ങളിലും പതിക്കപ്പെട്ടു. അത്ര ശക്തമായിരുന്നു ആ കാർട്ടൂൺ.
എനിക്ക് തോന്നുന്നത് പൊളിറ്റിക്കൽ കാർട്ടൂണിങ്ങിൽ ഇന്ത്യയിൽ പയനീയറിങ് ആയിരുന്നു ശശി. വെറും തമാശ ഉണ്ടാക്കുന്ന കാർട്ടൂണായിരുന്നില്ല; മറിച്ച് ചിന്തിപ്പിക്കുന്ന, അനീതികൾക്കെതിരെ എതിർപ്പറിയിക്കുന്ന ഒന്നായിരുന്നു. അതുപോലെ പോസ്റ്റ് കാർഡ് കാർട്ടൂണുകൾ. ഇന്ത്യയിൽ ആരും പരീക്ഷിച്ചിട്ടില്ലാത്ത ആശയമാർഗം കൂടിയായിരുന്നു അത്.
ഇന്ത്യയിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള ബുദ്ധിമുട്ട് ശശി പരിഹരിക്കാൻ ശ്രമിച്ചത് 80കളിലെ ചെറു കൂട്ടായ്മകളെയും വായനശാലകളെയും ഒന്നിച്ചുനിർത്തി സമാന്തര സിനിമ പ്രദർശനശാലകൾ ഉണ്ടാക്കിയായിരുന്നു. അത് വലിയ വിജയവും ആയി. 80കളിൽ ഉയർന്നുവന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ച് ശശി ഏറെ സംസാരിച്ചു.
ന്യൂ സോഷ്യൽ മൂവ്മെന്റ്സ് (എൻ.എസ്.എം) എന്ന ആ പേര് തന്നെ കണ്ടെത്തിയത് ശശിയായിരുന്നു. പിന്നെ എല്ലാവരും ഉപയോഗിച്ചു തുടങ്ങി. മത്സ്യത്തൊഴിലാളി, പരിസ്ഥിതി, നർമദ... തുടങ്ങി തദ്ദേശവാസികളുടെ അതിജീവന സമരങ്ങൾക്കിട്ട പേരായിരുന്നു അത്.
‘ലിവിങ് ഇൻ ഫിയർ’എന്നത് ഏലൂരിൽ വ്യവസായശാലയിൽനിന്നുള്ള രാസവാതക പ്രസരണത്തെത്തുടർന്ന് ഒരു ജനത രോഗഭീതിയിലായ സാഹചര്യം വിവരിക്കുന്ന ശശിയെടുത്ത ഡോക്യുമെന്‍ററി ആയിരുന്നു. ഒരുപക്ഷേ ഇതായിരിക്കും ഏഷ്യയിലെ ആദ്യ ന്യൂക്ലിയർവിരുദ്ധ സിനിമ.
ഭീതിയുടെ നിഴൽ എന്ന് മൊഴിമാറ്റം നടത്തി ഇത് കേരളമെമ്പാടും പ്രദർശിപ്പിച്ചു. സമാന ദുരിതം അനുഭവിക്കുന്ന മലേഷ്യയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളിൽ ഈ ഡോക്യുമെന്‍ററി അവരുടെ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് സത്യഗ്രഹം നടക്കുന്ന നൂറു ദിവസവും പ്രദർശിപ്പിച്ചിരുന്നു.
കേരളത്തിൽ പതിനായിരം പേരുടെ ഒപ്പുശേഖരണം നടത്തി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അയച്ചുകൊടുക്കുകയും എം.പിമാരെ സിനിമ കാണിക്കുകയും ചെയ്തു. അവർ പാർലമെന്‍റിൽ വിഷയം ഉന്നയിച്ചു. റേഡിയേഷൻ ഹോട്ട്സ്പോട്ടുകൾ പഠിക്കാൻ പിന്നീട് കേന്ദ്ര സർക്കാർ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു.
നർമദ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ‘വാലി റഫ്യൂസസ് ടു ഡൈ’എന്ന ശശിയുടെ സിനിമ ഇറങ്ങുംവരെ സമരത്തിന്‍റെ മുദ്രാവാക്യം ശരിയായ പുനരധിവാസം എന്നതായിരുന്നു. ശശിയാണ് പാരിസ്ഥിതിക പ്രാധാന്യംകൂടി സമരത്തിന്‍റെ പ്രധാന മുദ്രാവാക്യമായി കൊണ്ടുവന്നത്.
‘വാലി റഫ്യൂസസ് ടു ഡൈ’സിനിമ ആക്ടിവിസ്റ്റുകളുടെ ഇടപെടലിൽ ജാപ്പനീസ് സർക്കാറിനെ കാണിക്കുകയും അവർ പദ്ധതിയിൽനിന്ന് പിന്മാറുകയും ചെയ്തു. സിനിമയെ സാമൂഹിക മാറ്റത്തിനുള്ള ഉപകരണമാക്കി മാറ്റാമെന്നത് ശശിയുടെ ആശയമായിരുന്നു. അതിനായി പരിശ്രമിക്കുകയും ചെയ്തു.
ഒരു വിഷയത്തിൽനിന്ന് അടുത്ത വിഷയത്തിലേക്ക് ചാടുകയായിരുന്നില്ല ശശി ചെയ്തത്. സിനിമ ചിത്രീകരിച്ച് കഴിയുമ്പോഴാണ് സാമൂഹിക ഉത്തരവാദിത്തം തുടങ്ങുന്നതെന്ന പക്ഷക്കാരനായിരുന്നു അയാൾ. ഇടപെടുന്ന വിഷയത്തിൽ ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജനങ്ങൾക്കിടയിലായിരുന്നു. മഅ്ദനിയുടെ തടങ്കൽ വിഷയമാക്കിയ ‘ഫാബ്രിക്കേറ്റഡ്’ഏറെ ശ്രദ്ധേയമായിരുന്നു. ശശിയെ വേദനിപ്പിച്ച മനുഷ്യാവകാശ പ്രശ്നമായിരുന്നു മഅ്ദനിയുടേത്.
കൗണ്ടർ കറന്റ്സ് എഡിറ്റർ ബിനു മാത്യു വിശേഷിപ്പിച്ച ‘ശശി ഓഫ് മെനി തിങ്സ്’എന്നത് കൃത്യമായ പ്രയോഗമാണ്. ശശിയെ ഓരോരുത്തരും ഓർക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. മനുഷ്യസ്നേഹി എന്നനിലയിൽ, സിനിമ പ്രവർത്തകർ എന്നനിലയിൽ... അങ്ങനെ പല അടരുകളായിരിക്കും ആ ബന്ധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.