അനാഥ സംരക്ഷകരുടെ പാഠപുസ്തകം
text_fieldsആയുസ്സും ആരോഗ്യവും അനാഥർക്കും അശരണർക്കുമായി പകുത്തുനൽകിയ ടി.കെ. പരീക്കുട്ടി ഹാജി വിടപറഞ്ഞു. കൊടുവള്ളി അനാഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്ന അദ്ദേഹം നാലര പതിറ്റാണ്ടിലേറെ ആ സ്ഥാനത്തുണ്ടായിരുന്നു. ഇടക്ക് കിടപ്പിലായപ്പോൾ സഹഭാരവാഹിയായ സഹോദരൻ ടി.കെ. അഹമ്മദ് കുട്ടിയെ താൽക്കാലിക ചുമതലയേൽപിച്ചത് ആഴ്ചയിലൊരിക്കലെങ്കിലും പൂർണമായ റിപ്പോർട്ട് നൽകണമെന്ന നിഷ്കർഷയോടെയാണ്. അസുഖക്കിടക്കയിൽനിന്ന് ഇടക്ക് നേരിട്ടെത്തുകയും ചെയ്തു. ഈ അർപ്പണ ബോധമാണ് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ പദവിയിൽ അദ്ദേഹത്തെ എത്തിച്ചത്. സമയത്തിന്റെ വില മറ്റാരെക്കാളും മനസ്സിലാക്കി അദ്ദേഹം അനാഥർക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ശാരീരിക അവശതകളെ മാത്രമല്ല, പ്രായത്തെപ്പോലും തോൽപിച്ചു. ഏത് ചർച്ചകളിലും സ്വന്തമായ അഭിപ്രായവും നിലപാടും വെട്ടിത്തുറന്ന് പറയും. കൊടുവള്ളി യതീം ഖാന അദ്ദേഹത്തിന് സർവസ്വവുമായിരുന്നു. ഞായറാഴ്ചകളിൽ ബന്ധത്തിലോ സ്വന്തത്തിലോ ഒക്കെ കല്യാണമോ കളിയാട്ടമോ ഉണ്ടെങ്കിലും പരീക്കുട്ടി ഹാജി യതീം ഖാനയിലായിരിക്കും. പ്രസിഡന്റ് അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉൾപ്പെടെ എല്ലാ അംഗങ്ങളും യതീം ഖാനക്കായി സമർപ്പിച്ച പ്രവർത്തകരാണ്. ഓർഫനേജുകളല്ല പേട്രണേജുകളാണ് നമുക്ക് വേണ്ടതെന്നവർ പ്രവർത്തനത്തിലൂടെ വിളിച്ചുപറയുന്നു.
പി.ഡബ്ല്യു.ഡി കോൺട്രാക്ടറായും ഫോറസ്റ്റ് കോൺട്രാക്ടറായും ജനപ്രതിനിധിയായും പ്രവർത്തിച്ച പരീക്കുട്ടി ഹാജി കൊടുവള്ളി യതീം ഖാനക്ക് മാത്രമല്ല, മറ്റ് അനാഥാലയങ്ങൾക്കായും ഭൂമിയും സമ്പത്തും ആരോഗ്യവും നൽകി. പൊതുപ്രവർത്തനത്തിലും നിറഞ്ഞുനിന്നു. മുസ്ലിം സർവിസ് സൊസൈറ്റിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ബസ് ഉടമകളെ സംഘടിപ്പിച്ച് ബസ് ഓപറേറ്റേഴ്സ് അസോസിയേൻ സ്ഥാപിച്ചതിൽ പ്രധാന പങ്കുവഹിച്ചു. ലോറി ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. മലബാർ ചേംബർ ഓഫ് കോമേഴ്സ്, എയർപോർട്ട് കമ്മിറ്റി, ജില്ല സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ്, ഫ്രൈഡേ ക്ലബ് എന്നിവയുടെയെല്ലാം മുഖ്യ ഉത്സാഹക്കാരനായിരുന്നു.
സ്വന്തം പണമാവട്ടെ, യതീം ഖാനയുടെ പണമാവട്ടെ പിശുക്കെന്ന് സംശയിച്ചുപോകുന്ന സൂക്ഷ്മതയോടെയാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. സൂക്ഷ്മതയും ദൈവഭയവുമുള്ള ഏതൊരു അനാഥ സംരക്ഷകരെയുംപോലെ യതീം ഖാനയിൽനിന്ന് യാത്രപ്പടി പോലും വാങ്ങാറില്ലെന്ന് മാത്രമല്ല ചായയോ ഭക്ഷണമോ കഴിച്ചാൽ അതിന്റെ പണവും നൽകുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ശീലിച്ച അംബാസഡർ കാറിലായിരുന്നു യാത്ര; പിന്നെയൊരു നാനോ കാറും വാങ്ങി. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി നിയമിതനായപ്പോൾ അതിനൂതന മോഡലുകളിലെ കാറുകൾ നൽകാൻ സർക്കാർ ഒരുക്കമായിരുന്നുവെങ്കിലും അദ്ദേഹം തെരഞ്ഞെടുത്തത് അംബാസഡർതന്നെ. പൊതുഖജനാവിലെ, അതും അനാഥക്ഷേമത്തിന് വേണ്ടി ചെലവിടേണ്ട പണം ആർഭാടത്തിന് ചെലവിടാനുള്ളതല്ലെന്ന ശാഠ്യമായിരുന്നു അത്.
സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തക സമിതി അംഗമായിരുന്ന അദ്ദേഹം എല്ലാ രണ്ടാം ശനിയാഴ്ചയും 11 മണിക്ക് നടക്കുന്ന യോഗത്തിന് 10.50നുതന്നെ എത്തിയിരിക്കും. പല സംഘടനകളുടെ യോഗങ്ങൾ അരമണിക്കൂറും ഒരു മണിക്കൂറും വൈകി നടക്കുമ്പോൾ വിദ്യാഭ്യാസ ബോർഡിന്റെ യോഗങ്ങൾ കോടതി നടപടികൾ പോലെ 11 മണിക്ക് ആരംഭിച്ചിരിക്കും. പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജ് കമ്മിറ്റിയിലും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് കമ്മിറ്റിയിലും അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സുസമ്മതനായ മധ്യസ്ഥന്റെ റോളും ഭംഗിയായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം പാണക്കാട് കുടുംബവുമായി വലിയ ബന്ധം സൂക്ഷിച്ചു.
ഇത്താത്ത എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ കസിൻ ഉണ്ണി പാത്തുമ്മയായിരുന്നു ഹാജിയുടെ ജീവിത സഖി. അവർ വിടപറയുന്നതുവരെ വിശ്രമമെന്തെന്നറിയാത്ത ഓട്ടത്തിലായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെയാണ് ഒന്ന് വീഴുന്നത്, അതോടെ ഓട്ടം മന്ദഗതിയിലായി. മനസ്സെത്തുന്നിടത്ത് ശരീരമെത്തില്ലെന്നായി.
ജീവിതത്തിലെ യഥാർഥ വിജയി ആരെന്ന ചോദ്യത്തിന് അനാഥ മക്കൾക്ക് അഭയവും അന്നവും നൽകിയവനെന്ന പ്രവാചക വചനം ഓർക്കുക. ഒരു നൂറ്റാണ്ടിലേറെ ജീവിക്കാൻ ഭാഗ്യം ലഭിച്ച ഹാജി ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും മറ്റുള്ളവർക്ക് അത് പകർന്നുനൽകുകയും ചെയ്തു. അശരണരും അഗതികളുമായ മക്കളെയും മനുഷ്യരെയും ചേർത്തുപിടിക്കാൻ ആ ജീവിതപാഠങ്ങൾ നമുക്ക് വഴികാട്ടട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.