ക്ഷണിച്ചുവരുത്തരുത് അപകടങ്ങളെ
text_fieldsനമ്മുടെ പല ചെറുപ്പക്കാരും ഇരുചക്രവാഹനം സ്വന്തമാക്കിയാല്‍ ആദ്യമായി ചെയ്യുന്നത് റിയര്‍ വ്യൂ മിറര്‍, ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്, സൈലൻസർ, ഹാർഡിൽ ബാർ തുടങ്ങിയവ അഴിച്ചുമാറ്റലാണ്; ഇപ്പറഞ്ഞവയെല്ലാം സുരക്ഷക്കുവേണ്ടിയുള്ള ഉപകരണങ്ങളാണ്. ആരുണ്ടിവിടെ എന്നെ പിടിച്ചുകെട്ടാന്‍ എന്ന ഭാവത്തിലായിരിക്കും പിന്നീടുള്ള യാത്ര. അവ അവസാനിക്കുന്നത് പലപ്പോഴും ദുരന്തമായാണ്.
ലോക വാഹന സംഖ്യയുടെ ഒരു ശതമാനം മാത്രം സ്വന്തമായുള്ള ഇന്ത്യയിലാണ് 11 ശതമാനം റോഡപകട മരണങ്ങളും സംഭവിക്കുന്നത്. കഴിഞ്ഞ വർഷം 4.22 ലക്ഷം വാഹനാപകടങ്ങളിലായി 1.73 ലക്ഷം പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്. ഹെൽമറ്റിെൻറ സ്ട്രാപ് മുറുക്കിയിട്ടുണ്ടെന്നും സീറ്റ് ബെൽറ്റ് ധരിച്ചുവെന്നും ഉറപ്പുവരുത്താൻ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന ദുരന്തങ്ങളായിരുന്നു അവയിൽ ഭൂരിഭാഗവും.
വഴിയരികിൽ പരിശോധനക്ക് കാത്തുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടാനുള്ള വസ്തുവല്ല ഹെൽമറ്റ്; മറിച്ച് റോഡുകളിൽ പതിയിരിക്കുന്ന, ഏതു സമയവും സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽനിന്ന് ജീവൻ രക്ഷിക്കാനുള്ള പടച്ചട്ടയാണ്. ഗുണമേന്മയുള്ള ഹെല്‍മറ്റ് യഥാനുസാരം ധരിച്ചതുകൊണ്ട് മാത്രം അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അനേകരുണ്ട് നമുക്കു ചുറ്റും.
വേഗമെത്തുന്നവരല്ല, നിയമം പാലിക്കുന്നവരാണ് വിജയികൾ
കുതിച്ചുപായുന്ന ലോകമാണിത്. കുഞ്ഞുമക്കൾ മുതൽ പ്രായമേറിയവർവരെ വേഗത്തിൽ ഹരവും ആവേശവും കൊള്ളുന്നു. പറന്നു പോവുക എന്നാണ് വേഗയാത്രയെ നാം വിശേഷിപ്പിക്കുന്നതുതന്നെ. ഹരം പിടിച്ചുള്ള ആ പറന്നുപോക്ക് ഒരുപക്ഷേ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ സന്തോഷങ്ങളെ പൂർണമായി ഉടച്ചുകളയുന്നതിനാണ് വഴിയൊരുക്കുക എന്ന ഓർമയോടെ വേണം ഓരോ തവണയും യാത്ര ആരംഭിക്കാൻ.
വാഹനങ്ങളോടുള്ള കമ്പം ഓരോ വ്യക്തിക്കും തീരെ ചെറിയ പ്രായത്തിൽതന്നെ തുടങ്ങും. മക്കൾക്കുള്ള കളിപ്പാട്ടങ്ങളായി നാം തിരഞ്ഞെടുക്കുന്നതുപോലും വാഹനരൂപങ്ങളും കുട്ടി സൈക്കിളുകളും മറ്റുമാണല്ലോ. വാഹന മോഡലുകളെക്കുറിച്ചുള്ള അറിവിലും മുതിർന്നവരെ കടത്തിവെട്ടും കുട്ടികൾ. അതെല്ലാം നല്ല കാര്യംതന്നെ. പക്ഷേ, വാഹനങ്ങളെക്കുറിച്ച് എത്രയേറെ അറിവുണ്ടെങ്കിലും ശരി നിശ്ചിത പ്രായമെത്തി വാഹനലൈസസൻസ് നേടാതെ വാഹനമോടിക്കുക എന്നത് അനുവദിക്കാനാകാത്ത കടുത്ത അപരാധമാണ്.
ലൈസൻസ് ഇല്ലാത്ത മക്കൾക്ക് പഠന പ്രോത്സാഹനമായും വിശേഷാവസര സമ്മാനമായും വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മാതാപിതാക്കളും ബന്ധുക്കളും ചെയ്യുന്നത് വലിയ തെറ്റു തന്നെയാണ്. സന്തോഷമായിരിക്കാൻ എന്നപേരിൽ സമ്മാനിക്കുന്ന വാഹനം ഓടിച്ച് ദുരന്തത്തിൽപ്പെടുന്ന മക്കളുടെ ഉയിരറ്റ ശരീരത്തിനു മുന്നിൽ ഹൃദയം തകർന്നുനിൽക്കുന്ന നിരവധി രക്ഷിതാക്കളെയാണ് നാം പലപ്പോഴായി കാണേണ്ടിവരുന്നത്. സ്കൂളുകളില്‍ പി.ടി.എ മീറ്റിങ്ങിന് അമ്മമാരെയും കൂട്ടി അതേ സ്കൂളിലെ കുട്ടികൾ മോട്ടോർ സൈക്കിൾ ഓടിച്ച് എത്തുന്നത് തികഞ്ഞ വിരോധാഭാസമല്ലേ?
ലൈസൻസ് ഇല്ലാത്തവർ അപക്വമായ ഡ്രൈവിങ് വഴി സ്വന്തം ജീവൻ അപകടത്തിൽപ്പെടുത്തുന്നതിനൊപ്പം റോഡുപയോഗിക്കുന്ന മറ്റു നിരപരാധികളെയും അപായത്തിലാക്കുന്നത് സാധാരണമാണ്. പല സ്കൂളുകളുടെയും നിയമാവലികളിൽ കുട്ടികള്‍ വാഹനവുമായി വരുന്നതിനെ വിലക്കുന്നുണ്ടെങ്കിലും ആ വിലക്ക് മാനിക്കുന്നതിന് വിദ്യാർഥികളോ കർശനമായി നടപ്പാക്കുന്നതിന് സ്കൂൾ അധികൃതരോ ശ്രദ്ധപുലർത്തുന്നില്ല. ചില സ്കൂളുകൾ കോമ്പൗണ്ടിലേക്ക് കുട്ടികൾ വാഹനവുമായി വരുന്നത് തടയുന്നുണ്ട്, കുട്ടികൾ സമീപത്തുള്ള ഏതെങ്കിലും കടകൾക്ക് മുന്നിലോ വീടുകളിലോ വാഹനം പാർക്ക് ചെയ്ത് നിയമത്തെ മറികടക്കുന്നു. ഇത്തരം നിയമവിരുദ്ധ പ്രവൃത്തി കൂടുതൽ കുട്ടികളെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു. പുതിയ വാഹനനിയമത്തിൽ ശിക്ഷകൾ വളരെ കഠിനമാണെന്ന കാര്യം അവരെ ഓർമിപ്പിക്കട്ടെ.
ലൈസൻസ് പോരാ, കോമൺസെൻസും വേണം
ലൈസൻസ് ഉണ്ട് എന്നതുകൊണ്ടു മാത്രം അപകടം ഒഴിവാക്കാനാവും എന്ന് ഇതുകൊണ്ട് അർഥമില്ല. സൂക്ഷ്മതയോടെ നിയമം പാലിച്ച്, അമിത വേഗം ഒഴിവാക്കി വാഹനമോടിക്കുകയാണ് വേണ്ടത്. പലരുടെയും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ലൈസന്‍സ് എടുത്ത് രണ്ടു മൂന്ന് വര്‍ഷത്തിനുള്ളിലാണ്. പരിചയക്കുറവും അമിതമായ ആത്മവിശ്വാസവും മൂലം സംഭവിക്കുന്നതാണിത്. കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ റോഡിൽ പെരുകിയ സ്വകാര്യവാഹനങ്ങളുടെ എണ്ണം നിയന്ത്രണങ്ങൾ നീക്കിയ ശേഷവും വർധിതമായി തുടരുകയാണ്. വാഹനസാന്ദ്രത വർധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കാര്യക്ഷമതയോടെ, ക്ഷമയോടെ വാഹനം ഓടിച്ചെങ്കില്‍ മാത്രമേ സുരക്ഷിതയാത്ര ഉറപ്പ് വരുത്താനാകൂ. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഭക്ഷണം കഴിക്കൽ, റേഡിയോ ട്യൂണിങ് എന്നിവയെല്ലാം നിര്‍ബന്ധമായും ഒഴിവാക്കിയേ മതിയാവൂ. കൊച്ചുകുട്ടികളെ മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങും ഉറക്കിനെ വെല്ലുവിളിച്ചുള്ള ഡ്രൈവിങ്ങും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ്.
വടക്കഞ്ചേരി ദുരന്തത്തിെൻറ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ നമ്മുടെ കണ്ണിൽനിന്ന് മായാൻ കാലമായിട്ടില്ല എന്നതുകൊണ്ട് വിദ്യാർഥികളുടെയും യുവാക്കളുടെയും വിനോദയാത്രകളിലെ നിയമലംഘനങ്ങൾ വരുത്തിവെക്കുന്ന ദുരന്തങ്ങളെക്കുറിച്ച് കൂടുതൽ എഴുതുന്നില്ല.
നാം ജീവിക്കുന്ന ലോകം വിസ്മയക്കാഴ്ചകളുടെ കൂടാരമാണ്. കണ്ടതിലുമേറെ മനോഹരക്കാഴ്ചകളും സന്തോഷങ്ങളും നമ്മെ കാത്തിരിപ്പുണ്ട്. പരിധി ലംഘിച്ചും നിയമം മറികടന്നുമുള്ള സഞ്ചാരങ്ങൾ വഴി ആ സുന്ദരക്കാഴ്ചകൾ പാതിവഴിയിൽ മുടക്കരുത്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർ താന്താങ്ങളോടും സഹജീവികളോടും അതിക്രമമാണ് ചെയ്യുന്നത്.
(തിരൂരങ്ങാടി ജോയന്റ് ആര്.ടി.ഒയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.