സുഡാനിയുടെ സുവിശേഷം
text_fieldsവ്യത്യസ്ത തലങ്ങളിൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’. മലപ്പുറത്തിെൻറ സാംസ്കാരിക ഭൂമിശാസ്ത്രത്തെ അതിെൻറ എല്ലാ ആഴങ്ങളിലും ഉൾക്കൊള്ളാൻ ശ്രമിച്ച സിനിമ എന്നത് ഇതിെൻറ ഒരു വശം മാത്രമാണ്. ഇതിെൻറ രാഷ്ട്രീയമായ സാംഗത്യം കൂടുതൽ പ്രാധാന്യമുള്ളതും ചരിത്രപരമായിത്തന്നെ അടയാളപ്പെടുത്തേണ്ടതുമാണ്. തികച്ചും പ്രാദേശികമായ ഒരു ജീവിതാനുഭവത്തെ അത്ഭുതകരമായ രീതിയിൽ പ്രാപഞ്ചികവത്കരിക്കുന്നു എന്നത്, അത് അങ്ങേയറ്റം കലാപരമായി ചെയ്യുന്നു എന്നത് ഈ സിനിമയെ അവിസ്മരണീയമായ ഒരു ദൃശ്യാവിഷ്കാരമാക്കുന്നു. ഏറ്റവും നൈസർഗികമായി മനുഷ്യസങ്കടങ്ങളുടെയും പ്രത്യാശകളുടെയും അടിസ്ഥാനധാരകളിലെ സാർവലൗകികമായ ഐക്യങ്ങൾ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്ന കലയുടെ മർമപ്രധാനമായ ഒരു കർത്തവ്യം ഈ സിനിമ അനായാസമായി നിർവഹിക്കുന്നു. എന്നാൽ, അതിലൂടെ ഈ സിനിമ മറ്റനേകം ചോദ്യങ്ങളെ ധീരമായി നേരിടുകയും അവക്കെല്ലാം കരുത്തുറ്റ ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു. പ്രമേയപരമായി നോക്കിയാൽ കേവലനൈതികതയുടെ ഒരു ചെറിയ നാമ്പിൽനിന്നും അനേകം സമസ്യകളും അർഥങ്ങളും പടരുന്ന ബഹുശാഖിയായ ഒരു വൃക്ഷത്തെ ഈ സിനിമ കണ്ടെടുക്കുന്നു.
നമ്മുടെ പൊതുബോധത്തിനുള്ളിൽ ഖനീഭവിച്ചുപോയ ധാരണകളെ ദ്രവിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതും ഒരേസമയം ഒരൊറ്റ പ്രമേയത്തിലൂടെ, അതിെൻറ സർഗാത്മക സാധ്യതകൾ വിമർശനാത്്മകമായി പരിശോധിക്കുക എന്നത് തികച്ചും പ്രയാസമുള്ള പരിശ്രമമാണ്. ആ പരിശ്രമത്തിലാണ് ഈ സിനിമ വിജയിച്ചിരിക്കുന്നത്. രണ്ടു ഭൂഖണ്ഡങ്ങൾ^ ഏഷ്യയും ആഫ്രിക്കയും, ഈ സിനിമയിൽ അവയുടെ ഏറ്റവും കാതലായ രാഷ്ട്രീയത്തിൽ എങ്ങനെ ഐക്യപ്പെടുന്നു എന്നതാണ് ഒരു അർഥത്തിൽ ഈ സിനിമ തുറന്നുകാട്ടുന്നത്. സുഡാൻ എന്ന പേരിെൻറ അർഥം കറുത്തവരുടെ നാട് എന്നാണ്. നൈജീരിയയിലെ ആഭ്യന്തരയുദ്ധത്തിെൻറ അഭയാര്ഥിയായ ഒരു ക്രിസ്ത്യൻ വംശജനാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. പാർശ്വവത്കരണങ്ങളുടെ അനവധി അടരുകൾ ഒരേസമയം ആഗോളഭൂപടത്തിൽ തെളിയുന്നത് സിനിമ നമ്മെ ഓർമിപ്പിക്കുന്നു. അയാളാവട്ടെ, അവിടത്തെ ലക്ഷക്കണക്കിന് അഭയാർഥികളിൽ ഒരാൾ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രക്തരൂഷിതമായ ആഭ്യന്തരയുദ്ധങ്ങളിൽ കലങ്ങിപ്പോയ, ഉറ്റവർ ചിതറിപ്പോയ, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഓർമപ്പെടുത്തലുമായി വരുന്ന ഒരുവൻ. അയാളുടെ കള്ളപാസ്പോർട്ട് നാം ജീവിക്കുന്ന ലോകക്രമത്തിെൻറ കടുത്ത അധാർമികതകളാണ് കാട്ടിത്തരുന്നത്.
ദേശരാഷ്ട്രം എന്ന സങ്കൽപത്തിലെ മുഴുവൻ അർഥരാഹിത്യവും നഷ്ടപ്പെട്ടശേഷം തിരിച്ചുകിട്ടുന്ന അയാളുടെ കള്ളപാസ്പോർട്ടിൽ ഉണ്ട്. അയാൾ വരുന്നതും ഒടുവിൽ തിരിച്ചുപോകുന്നതും ആ കള്ളപാസ്പോർട്ട് ഉപയോഗിച്ചാണ്. ആ കള്ള പാസ്പോർട്ട് കഥയുടെ അച്ചുതണ്ടാണ് എന്നത് സൂക്ഷ്മമായ ഒരു രാഷ്ട്രീയകൽപനയാണ്. അതിെൻറ ദൃശ്യാദൃശ്യതകൾ, അതിെൻറ നഷ്ടപ്പെടലും തിരിച്ചുകിട്ടലും, ഒരു ചെറിയ സമാന്തരസംഭവമായി ചിത്രീകരിക്കുന്നതിലൂടെ ആ സൂക്ഷ്മകൽപന കാഴ്ചക്കാരിൽനിന്ന് മറയ്ക്കാനല്ല മറിച്ച്, ഒരു ഉപരിചിന്തയിലേക്ക് മാറ്റിവെപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നുപറയാം. സിനിമയിലെ ഏറ്റവും രാഷ്ട്രീയമായ ഒരു സംഭാഷണം നിരക്ഷരയായ മുസ്ലിംവൃദ്ധ പാസ്പോർട്ടിനെ പുച്ഛിക്കുന്നതാണ്. തികച്ചും അപ്രധാനമായ ഒരു തമാശയായാണ് അതിനെ ആവിഷ്കരിക്കുന്നത്. കാരണം, നിരവധിയാളുകൾ കൂടി നിൽക്കുന്ന ഒരു സന്ദർഭത്തിൽ ഒരു കൊച്ചുകുട്ടിയോടാണ് പാസ്പോർട്ടിെൻറ നിസ്സാരതയെക്കുറിച്ച്, നിരർഥകതയെക്കുറിച്ച്, ബീയുമ്മ വാചാലയാകുന്നത്. എന്നാൽ, രാഷ്ട്രീയമായ അജ്ഞത എന്ന് പൊതുബോധം തള്ളിക്കളയാൻ സാധ്യതയുള്ള ഒരു നിരീക്ഷണത്തെ സിനിമ ഇവിടെ അസാധാരണമാംവിധം ശക്തമായ ആയുധമാക്കുകയാണ്. ഒരു സ്ത്രീ നടത്തുന്ന നിശിതമായ രാഷ്ട്രീയവിമർശനത്തെ സിനിമ ഒരേസമയം ഒളിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
മാതാപിതാക്കൾ ആഭ്യന്തരയുദ്ധങ്ങളിൽ ഇല്ലാതായ ആ ചെറുപ്പക്കാരൻ, നൈജീരിയയിലെ അഭയാർഥിക്യാമ്പിൽ തെൻറ ബന്ധുക്കളായി ലോകത്ത് അവശേഷിക്കുന്ന വൃദ്ധയായ മുത്തശ്ശിയെയും രണ്ടു സഹോദരിമാരെയും ഓർമിച്ചുകൊണ്ട് ഉള്ളിൽ വിതുമ്പി ജീവിക്കുന്നവനാണ്. മലയാളത്തിെൻറ കാഴ്ചയിലേക്ക് ഒരുപക്ഷേ, ആദ്യമായാണ് ആഫ്രിക്കൻ യാഥാർഥ്യം ഇതുപോലെ പച്ചയായി പറിച്ചുനടുന്നത് എന്നുതോന്നുന്നു. അതിെൻറ പിന്നിലെ രാഷ്ട്രീയാവബോധത്തെ അവഗണിക്കാൻ കഴിയുന്നതല്ല. വരൾച്ചയുടെയും പട്ടിണിയുടെയും അനേകമനേകം നീതികേടുകളുടെയും ഇരകളായവരുടെ ആ ആഫ്രിക്കൻ ജീവിതത്തിെൻറ ചെറിയ ഒരേട് മലയാളികളുടെ മുന്നിൽ ഈ സിനിമ തുറന്നുെവക്കുന്നു. അഭയാർഥി ക്യാമ്പിൽനിന്നുള്ള ചെറുദൃശ്യങ്ങളിൽ, പരിമിതമായ സൂചനകളിൽ, ആ രാഷ്ട്രീയത്തെ വീണ്ടും മറ്റൊരവസരത്തിലേക്ക് ചിന്തിക്കാൻ മാറ്റിവെക്കുകയാണ് സിനിമ. നമ്മൾ മാറ്റിെവക്കുന്ന, എന്നാൽ നമുക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരു ഐക്യദാർഢ്യം ഈ പ്രതീകാത്്മകതകളിൽ സിനിമ സമർഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
അയാളെ നാട്ടുകാർ സുഡു എന്നാണ് വിളിക്കുന്നത്. സാമുവൽ എന്ന പേര് മറയ്ക്കപ്പെട്ടിരിക്കുന്നു. സുഡു, സുഡാപ്പി എന്നതൊക്കെ കേരളത്തിലെ സാമൂഹിക മാധ്യമങ്ങളിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിെൻറ ഏതു സ്വത്വസമീപനത്തെയും അവഹേളിക്കാൻ ഉപയോഗിക്കുന്ന പദങ്ങളാണ്. ഈ വാക്കുകളെ ആ രാഷ്ട്രീയസന്ദർഭത്തിെൻറ കേന്ദ്രത്തിൽ സിനിമ പ്രതിഷ്ഠിക്കുകയാണ്. സ്നേഹത്തിെൻറ, ശുശ്രൂഷയുടെ, സൗഹൃദത്തിെൻറ, ബന്ധുത്വത്തിെൻറ, അപരവത്കരണവിരുദ്ധതയുടെ പേരായി സുഡുവിനെ സിനിമ തിരഞ്ഞെടുക്കുന്നു. പാർശ്വവത്കരണത്തിെൻറ ഏറ്റവും നിന്ദ്യമായ സാംസ്കാരിക രാഷ്ട്രീയത്തെ ഇതിലും ശക്തമായി വിമർശിക്കാനാവില്ല. ഈ സിനിമ ഉയർത്തുന്ന ന്യൂനപക്ഷ രാഷ്ട്രീയാവബോധം അങ്ങേയറ്റം സങ്കീർണവും ആഗോളമാനങ്ങൾ ഉള്ളതുമാണ്. ക്രിസ്ത്യാനിയായ അയാൾക്ക് വേണ്ടി നടത്തുന്ന മുസ്ലിം പ്രാർഥനകൾ ക്ലാഷ് ഓഫ് സിവിലൈസേഷൻ എന്ന സാമ്രാജ്യത്വ രാഷ്ട്രീയത്തിെൻറ സന്ദർഭവുമായി ചേർത്തുെവക്കേണ്ടതാണ്.
ഒരു പാശ്ചാത്യ േപ്രക്ഷകലോകത്തോടും കൂടി ആ അർഥത്തിൽ ഈ സിനിമ സംവദിക്കാൻ ശ്രമിക്കുന്നുണ്ട്. ആ അഭയാർഥി ക്യാമ്പിെൻറയും അതിലേക്കു നയിച്ച ആഭ്യന്തരയുദ്ധങ്ങളുടെയും ചോരക്കഥകളുടെ മറ്റേയറ്റത്ത് നാം കണ്ടെത്തുക സാമ്രാജ്യത്വത്തിെൻറ ഭീകരത തന്നെ ആയിരിക്കുമല്ലോ. ശുശ്രൂഷ എന്നത് ആധുനിക സമൂഹത്തിലെ ഒരു നൈതികസമസ്യയാണ്. ശുശ്രൂഷയെ സിനിമ ആവിഷ്കരിക്കുന്നത് ഈ രാഷ്ട്രീയസന്ദർഭത്തിൽ അതിനെ വിലയിപ്പിച്ചുകൊണ്ടാണ്. സിനിമയിലെ ഉമ്മമാരുടെ സ്നേഹത്തെയും ശുശ്രൂഷയെയും ശുദ്ധസ്നേഹമായി മാത്രം കാണണം എന്ന് ശാഠ്യപ്പെടാൻ ലിബറൽ രാഷ്ട്രീയത്തിനുള്ള അവകാശത്തെ പക്ഷേ ഞാൻ ചോദ്യം ചെയ്യുന്നില്ല.
രാഷ്ട്രീയവും സാംസ്കാരികവുമായ പാർശ്വവത്കരണവും തമസ്കരണവും തെറ്റായ പ്രതിനിധാനങ്ങളും നേരിടുന്ന സമുദായങ്ങൾ സർഗാത്്മകമായ പ്രതിരോധങ്ങൾ സൃഷ്ടിച്ചുകൊണ്ട് അത്തരം ജീവിതാവസ്ഥകളെ വെല്ലുവിളിക്കുന്നത് ചരിത്രപരമായി വലിയ പ്രാധാന്യമുള്ള കാര്യമാണ്. തൊണ്ണൂറുകൾ മുതൽ (ഒരുപക്ഷേ, അതിനു മുന്പ് മുതലും) കേരളത്തിൽ മുസ്ലിം പ്രതിനിധാനത്തിലെ ഭൂരിപക്ഷ മതാധീശത്വ താൽപര്യങ്ങളും സാംസ്കാരികധ്വനികളും പാർശ്വവത്കരണത്തിെൻറയും തമസ്കരണത്തിെൻറയും ചരിത്രവുമെല്ലാം ശക്തമായി ഉയർന്നുകേൾക്കുന്ന കാര്യങ്ങളാണ്. ഈ വിമർശനങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയാന്തരീക്ഷം കേരളത്തിലെ ദലിത്^ ന്യൂനപക്ഷ സ്വത്വപ്രകാശനത്തിന് ഏറെ സഹായകരമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കാണാവുന്നതാണ്. ‘അദ്വൈതം’, ‘ധ്രുവം’ പോലുള്ള സിനിമകളുടെ നിശിതമായ വിമർശനത്തിൽ തുടങ്ങി കലയിലും സാഹിത്യത്തിലും സാംസ്കാരിക പരിസരങ്ങളിലും നിത്യമെന്നോണം പ്രബലമായിരുന്ന ദലിത്^ ന്യൂനപക്ഷ ജീവിതത്തിെൻറ ഭൂരിപക്ഷ മതാധികാര പ്രതിനിധാനങ്ങളെ നിരന്തരമായി വിമർശനത്തിനു വിധേയമാക്കുന്ന സ്വത്വവിശകലന സമീപനങ്ങൾ തള്ളിക്കളയാൻ കഴിയാത്തവിധം ശക്തമാവുകയായിരുന്നു.
വാർപ്പ് മാതൃകകളുടെയും നന്മ/തിന്മകളെക്കുറിച്ചുള്ള കേവലമായ ദ്വന്ദ്വസങ്കൽപനങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ ദലിത്^ ന്യൂനപക്ഷസമുദായങ്ങളെ അതിരുകളിലേക്ക് തള്ളിമാറ്റുന്ന രാഷ്ട്രീയ^സാമ്പത്തിക പ്രക്രിയകളെ നീതിമത്കരിച്ചിരുന്ന സാംസ്കാരികരീതികൾ ചരിത്രത്തിലുടനീളം എങ്ങനെ പ്രവർത്തിച്ചിരുന്നു എന്ന കണ്ടെത്തൽ ഈ വിശകലന പരിേപ്രക്ഷ്യത്തിൽ സജീവമായി ചർച്ചചെയ്യപ്പെട്ടു. ആ വിശാലമായ സാംസ്കാരിക വിനിമയത്തിലേക്കുകൂടി ചേർന്നുനിൽക്കാൻ ശ്രമിക്കുന്ന സിനിമയായാണ് എനിക്ക് ഇത് അനുഭവപ്പെട്ടത്. ആ പ്രതിനിധാനങ്ങളെയും തമസ്കരണങ്ങളെയും ചെറുക്കാൻ ശ്രമിക്കുന്ന അഭൂതപൂർവമായ ഒരു സർഗാത്്മകത ഈ സിനിമയിൽ കണ്ടെത്താൻ കഴിയുന്നു എന്നത്, മറ്റു നിരവധി വായനാസാധ്യതകൾക്കിടയിലും ഉയർന്നുനിൽക്കുന്ന യാഥാർഥ്യമാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.