യുക്രെയ്നിന്‍റെ പേരിൽ തുറക്കുന്ന യുദ്ധമുഖം
text_fieldsറഷ്യൻ ആക്രമണത്തെക്കുറിച്ച് അമേരിക്ക ആവർത്തിച്ചു മുന്നറിയിപ്പു നൽകുകയും തലസ്ഥാനമായ കിയവിലെ യു.എസ് നയതന്ത്ര കാര്യാലയം ജീവനക്കാരോട് നാട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെടുകയും ചെയ്തതോടെ കിഴക്കൻ യൂറോപ്പിൽ കരിങ്കടൽതീരത്തെ വലിയ രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽ യുദ്ധകാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. പഴയ സോവിയറ്റ് യൂനിയനിൽനിന്നു പിരിഞ്ഞുപോയി സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയ യുക്രെയ്ൻ പാശ്ചാത്യമുന്നണിയിൽ ചേരുന്നത് ഭയക്കുന്ന റഷ്യ, രാജ്യത്തെ അരക്ഷിതാവസ്ഥ മുതലെടുത്ത് അധിനിവേശത്തിനു തയാറെടുക്കുകയാണെന്ന് അമേരിക്കയും നാറ്റോ സഖ്യവും ആരോപിക്കുന്നു.
യുക്രെയ്ൻ നാറ്റോയിൽ അംഗത്വമെടുക്കുന്നതിനെ വിലക്കുന്ന റഷ്യ, വിഘടിത തീവ്രവാദികളുടെ ആക്രമണം ചെറുക്കാനെന്ന പേരിൽ നടത്തുന്ന വമ്പിച്ച സൈനികവിന്യാസമാണ് അമേരിക്ക തെളിവായി ഉയർത്തിക്കാട്ടുന്നത്. നാളെ, ബുധനാഴ്ചക്കകം റഷ്യ അധിനിവേശത്തിന് ഉത്തരവിടുമെന്നാണ് വാഷിങ്ടണിനെ ഉദ്ധരിച്ച് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതു സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും അവർ ഉന്നയിച്ചിട്ടില്ല. നാളും നിമിഷവും കൃത്യപ്പെടുത്തുന്നില്ലെങ്കിലും യുക്രെയ്ൻ ഭരണകൂടവും റഷ്യൻ അധിനിവേശത്തിന്‍റെ സാധ്യത തള്ളിക്കളയുന്നില്ല.
കഴിഞ്ഞ ഒരു ദശകത്തോളമായി റഷ്യൻ അനുകൂലികളായ കലാപകാരികൾക്കെതിരെ ആക്രമണമഴിച്ചുവിടുകയും അതിന്‍റെ പഴിയും പിഴയും യുക്രെയ്നിന്‍റെ തലയിൽ വെച്ചുകെട്ടുകയും ചെയ്യുന്ന വ്യാജ ഓപറേഷന് റഷ്യ വട്ടംകൂട്ടുന്നതായാണ് അമേരിക്കയുടെ ആരോപണം. ദോണസ്ക്, ലൂഹാൻസ്ക് റിപ്പബ്ലിക്കുകൾക്കായി പൊരുതുന്ന വിഘടിതർ യുക്രെയ്ൻ സർക്കാർ അവരുടെ ശക്തികേന്ദ്രമായ കിഴക്കൻ മേഖലയിലെ ദോൻബാസിൽ വൻതോതിൽ സൈന്യസജ്ജീകരണം നടത്തുന്നതായി ആരോപിക്കുന്നു.
1,30,000 സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അധിനിവേശം ആസന്നമാണെന്നാണ് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകുന്നത്. അതിനെതിരെ നാറ്റോ, അമേരിക്കൻ പാശ്ചാത്യസഖ്യത്തിന്‍റെ സഹായം തേടുന്നുണ്ട് അദ്ദേഹം. അതിനു മറുപടിയായി നയതന്ത്രദൗത്യവും ആക്രമണ പ്രതിരോധവും ഒന്നിച്ചുകൊണ്ടുപോകാം എന്നാണ് ബൈഡൻ അമ്പത് മിനിറ്റ് ഫോൺ സംഭാഷണത്തിൽ സെലൻസ്കിയെ ബോധ്യപ്പെടുത്തിയത്. യുക്രെയ്നു നേരെ ആക്രമണം നടത്തിയാൽ സഖ്യകക്ഷികളുമായി ചേർന്നു മിന്നൽ മറുപടി നൽകുമെന്ന് ബൈഡൻ പ്രസ്താവിച്ചിട്ടുണ്ട്.
സോവിയറ്റ് യൂനിയന്‍റെ തിരോധാനത്തോടെ അസ്തമിച്ച കമ്യൂണിസ്റ്റ് സമഗ്രാധിപത്യം വിപുലപ്പെടുത്തി വേറിട്ടുപോയ റിപ്പബ്ലിക്കുകളെ റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള വിശാല പദ്ധതിയാണ് പ്രസിഡന്‍റ് പുടിന്‍റെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പിന്നിലെന്നാണ് നിരീക്ഷകമതം. യുക്രെയ്നു പുറമെ ജോർജിയ, എസ്തോണിയ, ലാത്വിയ, ലിത്വേനിയ, ബെലറൂസ് തുടങ്ങിയ സ്വതന്ത്ര രാഷ്ട്രങ്ങളെകൂടി ചേർത്തുപിടിച്ചുള്ള വിശാല റഷ്യയാണ് അദ്ദേഹത്തിന്‍റെ സ്വപ്നം. റഷ്യയുടെ അവിഭാജ്യഘടകമായിരുന്ന യുക്രെയ്ൻ വേറിട്ടുപോയി നാറ്റോയിലേക്കും യൂറോപ്യൻ യൂനിയനിലേക്കും ചേർന്നുകഴിയുന്നതോടെ പഴയ ശീതയുദ്ധകാലത്തെ ബലാബലത്തിന്‍റെ പ്രതീകമാണ് നഷ്ടമാകാൻ പോവുന്നത്.
ആണവശക്തിയിലും ഭൂമിശാസ്ത്രപരമായും ഇടത്തരം നിലയിലാണെങ്കിലും തങ്ങളുടെ വൻശക്തിപ്രഭാവത്തിന് കോട്ടമൊന്നും തട്ടിയില്ലെന്നു ലോകത്തിനു കാണിച്ചുകൊടുക്കണം. എല്ലാം തുറന്ന ജനാധിപത്യരീതിയിൽ തീരുമാനിക്കുന്ന, മാധ്യമ, ആവിഷ്കാര സ്വാതന്ത്ര്യം നിലനിൽക്കുന്ന യുക്രെയ്നിലെ കാറ്റും വെളിച്ചവും മേഖലയിൽ വ്യാപിച്ച് റഷ്യൻ ഇരുമ്പുമറ ഭേദിക്കുമോ എന്ന ഭയത്തിനും അറുതി കാണണം. അതിന് യുക്രെയ്നെ നിലക്കുനിർത്താൻ പറ്റിയ സന്ദർഭം അഫ്ഗാനിൽ പരാജയപ്പെട്ടു പിന്മാറിയ അമേരിക്കയുടെയും നാറ്റോയുടെയുമൊക്കെ പരിക്ഷീണകാലമാണ് എന്നു കണ്ടാണ് പുടിന്‍റെ നീക്കം. 2014ലെ ക്രീമിയൻ കടന്നുകയറ്റത്തിന്‍റെ പേരിൽ നേരിടുന്ന പാശ്ചാത്യ ഉപരോധത്തിന്‍റെ കെടുതികളെ ന്യായീകരിക്കാനും ഭരണകൂട അഴിമതിക്കു മറയിടാനും ഈ സൈനികനീക്കം സഹായിക്കും എന്നും പുടിൻ കണക്കുകൂട്ടുന്നു.
അതിനായി യുക്രെയ്നു മേൽ കൈയേറ്റത്തിന്‍റെ കൊടുവാൾ തൂക്കിയിട്ട് കിയവുമായും പടിഞ്ഞാറുമായും ഒരേസമയം വിലപേശുകയാണ് റഷ്യ. നാറ്റോയിൽ ചേരാനുള്ള യുക്രെയ്ൻ ആവശ്യം നിരാകരിച്ചാൽ പോരാ. പോളണ്ട്, റുമേനിയ, ബൾഗേറിയ തുടങ്ങിയ സമീപരാജ്യങ്ങളിൽനിന്നു നാറ്റോസഖ്യം കരുതൽ സേനയെ പിൻവലിക്കണം. ദോൻബാസ് മേഖലക്ക് സ്വയംഭരണം നൽകണം, പൂർവ, ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ അമേരിക്ക ഇടത്തരം മിസൈലുകൾ വിന്യസിക്കുന്നത് അവസാനിപ്പിക്കുകയോ കുറക്കുകയോ വേണം... ഇങ്ങനെ പോകുന്നു മോസ്കോയുടെ ആവശ്യങ്ങൾ. യൂറോപ്പിന്‍റെ 'സുരക്ഷാ രൂപകൽപന' തന്നെ മാറ്റിപ്പണിയണമെന്നുമുണ്ട് പുടിന്.
അങ്ങനെ എല്ലാം മാറ്റിവരച്ച് റഷ്യയുടെ കൈമോശം വന്ന സ്വാധീനം പുനഃസ്ഥാപിക്കാനും അധിനിവേശത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാനും ഇടം കൊടുക്കില്ല എന്ന തീർപ്പിലാണ് അമേരിക്ക. ഇങ്ങനെ ഇരു വൻശക്തികളും മുഖാമുഖം നിൽക്കുന്ന യുദ്ധമുഖമാണിപ്പോൾ കിഴക്കൻ യൂറോപ്പിൽ തുറന്നിരിക്കുന്നത്. ബലപ്രയോഗത്തിലൂടെയും അധിനിവേശം ഉറപ്പിച്ച് റഷ്യ സൈനികവിന്യാസം വിപുലപ്പെടുത്തുകയും അമേരിക്ക തിരിച്ചടി ഭീഷണി മുഴക്കുകയും ചെയ്യുമ്പോൾ ഈ യുദ്ധമേഘം എങ്ങനെയെങ്കിലും ദുർബലപ്പെടട്ടെ എന്ന പ്രാർഥനയിലും പ്രതീക്ഷയിലുമാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.