ട്രംപ് യുക്രെയിനെയും യൂറോപ്പിനെയും കൈയൊഴിയുകയാണോ?
text_fieldsതിങ്കളാഴ്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ മൂന്നാം വാർഷികം കഴിയുമ്പോൾ അതൊരു യുദ്ധമായി തുടരുമോ എന്നുപോലും സംശയിപ്പിക്കും വിധമാണ് പുതിയ സാഹചര്യങ്ങൾ. റഷ്യക്കെതിരെ യുക്രെയ്നിനൊപ്പം യുദ്ധമുഖത്തുനിന്ന അമേരിക്കൻപക്ഷം വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് വന്നതോടെ യുദ്ധത്തിന്റെ ഭാഷയിലേയല്ല സംസാരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയാണ് യുദ്ധം തുടങ്ങിവെച്ചതെന്നും അയാൾ ഏകാധിപതിയാണെന്നുമാണ് ട്രംപ് സിദ്ധാന്തിക്കുന്നതുതന്നെ. ഒപ്പം റഷ്യൻ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധം പുലർത്താനും ട്രംപ് ശ്രദ്ധിക്കുന്നു.
മൊത്തത്തിൽ അമേരിക്കയുടെ പുതിയ നയം ക്രെംലിനെ ആശ്ലേഷിക്കുന്ന തരത്തിൽ പരുവപ്പെടുന്നതുപോലെ. അതാകട്ടെ, സെലൻസ്കിയെ മാത്രമല്ല, 27 യൂറോപ്യൻ യൂനിയൻ തലസ്ഥാനങ്ങളെയും മ്ലാനതയിലാഴ്ത്തുകയാണ്. യൂറോപ് യുക്രെയിനു പിന്തുണ നൽകുന്നത് അമേരിക്കൻ പിൻബലത്തിലാണ്. മാത്രമല്ല, നാറ്റോയിൽ യുക്രെയിനെ പ്രവേശിപ്പിക്കുന്നതിലും അവർക്ക് നിർബന്ധമുണ്ടായിരുന്നു. റഷ്യ മുന്നിൽവെച്ച പ്രധാന ആവശ്യംതന്നെ യുക്രെയ്ൻ നാറ്റോ അംഗമാകരുത് എന്നാണ്. ഇപ്പോൾ ട്രംപിന്റെ നിലപാട്, നാറ്റോ വികസനം ആലോചിക്കേണ്ട സമയമല്ല ഇതെന്നാണ്. കഴിഞ്ഞ വർഷം മധ്യത്തിൽ വരെ നാറ്റോയുടെ 32 അംഗരാജ്യങ്ങളും ഏകകണ്ഠമായി യുക്രെയിന്റെ അംഗത്വം ദൃഢനിശ്ചയത്തോടെ പ്രഖ്യാപിച്ചതായിരുന്നു. അന്ന് അമേരിക്കയും സജീവമായി അതിലുണ്ടായിരുന്നു. പക്ഷേ, ജോ ബൈഡൻ മാറി ട്രംപ് വന്നതോടെ മറ്റു പലതും തലകീഴ്മേൽ മറിഞ്ഞ കൂട്ടത്തിൽ യുക്രെയിന്റെ നാറ്റോ അംഗത്വവും ആവിയാവുന്ന മട്ടാണ്.
അതിന്റെ ആദ്യ ലക്ഷണങ്ങൾ ഒരാഴ്ച മുമ്പ് റിയാദിൽ നടന്ന റഷ്യ-യു.എസ് ചർച്ചയിലും ദൃശ്യമായിരുന്നു. പ്രസ്തുത കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ടയായി വരേണ്ടിയിരുന്ന യുക്രെയിൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിന് ഇരുകക്ഷികളും ശ്രമിക്കുമെന്നു മാത്രം പറഞ്ഞാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയും റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവും ഉപസംഹരിച്ചത്. ഈ ചർച്ചകളിലൊന്നും യുക്രെയിൻ കക്ഷിയായിരുന്നതുമില്ല. മൊത്തത്തിൽ അമേരിക്ക റഷ്യൻ നിലപാടിനോട് സമരസപ്പെടുന്നതാണ് അവിടെ കണ്ടതെന്ന് പാശ്ചാത്യ മാധ്യമപ്രവർത്തകരെല്ലാം ഒരുപോലെ നിരീക്ഷിക്കുന്നു. റിയാദിലെ കൂടിക്കാഴ്ചകൾക്ക് സമാന്തരമായി ജർമനിയിലെ മ്യൂണിച്ചിൽ നടന്ന സുരക്ഷ ഉച്ചകോടിയിൽ ഇതേക്കുറിച്ച ആശങ്കകൾ മുഴച്ചുനിന്നു. മിക്ക യൂറോപ്യൻ രാഷ്ട്രീയ നേതൃത്വങ്ങളും പങ്കെടുത്ത ആ സമ്മേളനത്തിന്റെ പശ്ചാത്തലമായി, അതിനു തൊട്ടുമുമ്പ് ട്രംപും പുടിനും നടത്തിയ 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണവുമുണ്ടായിരുന്നു. അതിലും അമേരിക്ക റഷ്യയെ പ്രീണിപ്പിക്കുന്ന നിലപാടിലേക്ക് ചായുന്നതിന്റെ സൂചനയുണ്ടായിരുന്നു. മാത്രമല്ല, റഷ്യ കൈയേറി കൈവശം വെച്ചിരിക്കുന്ന യുക്രെയിന്റെ 20 ശതമാനം ഭൂമിയും അവർ തന്നെ കൈവശം വെച്ചോട്ടെ എന്ന ഭാവത്തിലായിരുന്നു യു.എസ് പ്രതികരണങ്ങൾ.
രണ്ടാം ലോക യുദ്ധശേഷം നാളിതുവരെ അന്താരാഷ്ട്ര സമവാക്യങ്ങളിൽ മിക്കതിലും അമേരിക്കയും ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളും ഏതാണ്ട് സമാന നിലപാടുകൾ പുലർത്തിയിരുന്നതാണ്. ഫലസ്തീൻ, ഇസ്രായേൽ, ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ചില വിഷയങ്ങളിൽ നേരിയ ഭിന്നതകളുണ്ടായിരുന്നെങ്കിലും റഷ്യൻ നിലപാടുകളോടുള്ള പ്രതികരണത്തിൽ, അവരിൽ സ്വരൈക്യം ആണുണ്ടായിരുന്നത്. ദശകങ്ങളായുള്ള ആ ഐക്യപ്പെടലിനു പോറലേറ്റിരിക്കുന്നു എന്നത് യൂറോപ്യൻ തലസ്ഥാനങ്ങളിൽ അനുരണനങ്ങളുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. സ്വന്തം സുരക്ഷ മാത്രമല്ല, റഷ്യയോട് അതിർത്തി പങ്കിടുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ (വലിയ രാജ്യങ്ങളായ യുക്രെയിനും ബെലറൂസിനും പുറമെ ലാത്വിയ, എസ്തോണിയ, ഫിൻലൻഡ്, നോർവേ എന്നിവയും) നേരിടുന്ന പൊതുവായ വിദേശ ഭീഷണിയും റഷ്യൻ സ്വാധീനവും അവരെ അസ്വസ്ഥമാക്കുന്നു.
ഇതോടൊപ്പം വരുന്നതാണ് ചൈനയുടെ മേധാവിത്വ സാധ്യത. യുക്രെയ്ൻ കാര്യത്തിലെ റഷ്യൻ അവകാശവാദം പോലെ ചൈനക്കുമുണ്ട് അയൽപക്കത്തെ തായ്വാൻ ദ്വീപ് സമൂഹം തങ്ങളുടേതാണെന്ന അവകാശവാദം. ഇടക്കിടെ പ്രകോപനങ്ങളുണ്ടാക്കുന്ന നാവികാഭ്യാസങ്ങളും ചൈന നടത്താറുണ്ട്. ഒന്നുകിൽ റഷ്യയോടുള്ള മൃദു സമീപനം ചൈനയോട് അമേരിക്ക കാണിച്ചേക്കും. അല്ലെങ്കിൽ അത് ചൈനയെ കൂടുതൽ ധാർഷ്ട്യമുള്ളതാക്കും. രണ്ടായാലും യൂറോപ്പിന് ഭയമുണ്ടാവാൻ സാധ്യതകളേറെ. അതിനു പുറമെ, ഇനിയങ്ങോട്ട് തങ്ങളുടെ സുരക്ഷക്ക് അമേരിക്കയെ നമ്പാൻ പറ്റില്ല എന്ന വിലയിരുത്തലാണ് യൂറോപ്പിനെ അസ്വസ്ഥമാക്കുന്നത്. എന്നാൽ, സൈനികശേഷിയിൽ അമേരിക്കയുടെ പത്തു ശതമാനം മാത്രം വരുന്ന യൂറോപ്പിന് ആ തലത്തിലെത്താൻ ദീർഘകാലം വേണ്ടിവരും. അത്തരം ആലോചനകൾ യൂറോപ്യൻ തലസ്ഥാനങ്ങളിൽനിന്നു കേൾക്കാൻ തുടങ്ങിയിരിക്കുന്നു.
മൗലികമായ ചോദ്യം അമേരിക്ക ഇനി ലോക പൊലീസിന്റെ റോൾ ക്രമേണ ഉപേക്ഷിക്കുമോ എന്നതാണ്. ട്രംപ് യുഗം ഇനി നാലുവർഷമാണ് ബാക്കി. തന്റെ വ്യക്തിപരമായ സ്വഭാവവിശേഷങ്ങളും വിചിത്ര ആശയങ്ങളും ഉപജീവിച്ച് ട്രംപ് സ്വീകരിക്കുന്ന നടപടികൾക്ക് പക്ഷേ, ഭരണപരമായ അഭിപ്രായ സുബദ്ധതയോ ശക്തമായ വിദഗ്ധ പിന്തുണയോ ഉണ്ടാവണമെന്നില്ല. വിദേശ ഇടപെടലിനില്ല എന്ന നിലപാടിന് അപവാദമായി ട്രംപിൽനിന്ന് ലോകത്തിനു കാണാൻ കഴിയുന്നത് ഇസ്രായേലിനെ സംരക്ഷിക്കുന്ന കാര്യം മാത്രമാണ്. ഒരു ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളിൽ മറ്റൊരു ഭരണകൂടത്തിന് മാറ്റങ്ങൾ വരുത്താൻ പരിമിതികളുണ്ടാകും, വിശിഷ്യ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ. റഷ്യയെയും ചൈനയെയും എതിരിടാൻ വീണ്ടും എടുക്കുന്ന തീരുമാനം അത്തരത്തിൽ ശ്രമകരമായ ദൗത്യങ്ങളാണുതാനും. യുക്രെയിന്റെ സ്വാതന്ത്ര്യവും യൂറോപ്പിന്റെ സുരക്ഷിതത്വവും പുതിയ ലോക വ്യവസ്ഥയിൽ എന്താവും എന്നത് ഇനിയും കാത്തിരുന്നു കാണേണ്ട പ്രതിഭാസങ്ങൾ തന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.