ഇനിയും തുടരണോ കരിയും കരിമരുന്നും?
text_fieldsകോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകള് വിരണ്ടതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേർ മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടെയായിരുന്നു അവ ഇടഞ്ഞതും വൻ അത്യാഹിതത്തിന് ഇടയാക്കിയതും. ദീപാരാധന സമയമായതിനാൽ, സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തില് എത്തിയിരുന്നു. ഇതിനുപുറമെ, വിവിധ ഭാഗങ്ങളിൽനിന്നുള്ള ആഘോഷവരവുകളും ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം. പടക്കം പൊട്ടിച്ചപ്പോഴാണ് ആന വിരണ്ടതെന്ന് ദൃക്സാക്ഷികള് പറയുന്നു. ഇടഞ്ഞോടിയ ആനകൾ ക്ഷേത്ര ഓഫിസ് ഉൾപ്പെടെ തകർക്കുകയും മണിക്കൂറുകൾ സ്ഥലത്ത് ഭീതിപരത്തുകയും ചെയ്തു.
അടുത്തിടെ, നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി കാണാം. പാലക്കാട് ജില്ലയിലെ കൂറ്റനാട് നേർച്ചക്കിടെ, ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. നിലമ്പൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച മറ്റൊരു സംഭവവും കഴിഞ്ഞയാഴ്ചയിലുണ്ടായി. കഴിഞ്ഞമാസം, തിരൂർ ബി.പി അങ്ങാടിയിൽ വലിയ നേർച്ചക്കിടെയുണ്ടായ ആനക്കലിയിൽ ഒരാൾ മരണപ്പെട്ടു. സംസ്ഥാനത്ത്, കാട്ടാന ആക്രമണം അടക്കം വന്യജീവി ആക്രമണം വലിയൊരു രാഷ്ട്രീയ വിഷയമായി പരിണമിച്ചിരിക്കുമ്പോൾതന്നെയാണ് നാട്ടാനകളുടെ കലിയും ഇവ്വിധം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ, നാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് 850ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്; പരിക്കേറ്റവരുടെ എണ്ണം അയ്യായിരത്തിനടുത്ത് വരും. എന്നിട്ടും, വലിയ ദുരന്തങ്ങൾ വരുമ്പോൾ മാത്രമാണ് നമുക്ക് ഇത് ചർച്ചയാകുന്നത് എന്നത് അത്യന്തം നിർഭാഗ്യകരമാണ്.
കേരളത്തിൽ ഉത്സവങ്ങൾക്കും മറ്റും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടൊരു കേസിന്റെ വാദം സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു കൊയിലാണ്ടിയിൽ ദുരന്തമുണ്ടായതെന്നത് യാദൃച്ഛികമാകാം. പക്ഷേ, ആ കേസ് ഒരു പരിധിവരെ ഈ ദുരന്തവുമായിക്കൂടി ചേർത്തുവായിക്കാവുന്നതാണ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള ഹൈകോടതി ചില നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരുന്നു. തൃശൂർപൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ എഴുന്നള്ളിപ്പിന്റെ പേരിൽ നടക്കുന്ന ആനപീഡനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചായിരുന്നു പ്രസ്തുത ഉത്തരവ്. മൂന്നു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ആനയെ എഴുന്നള്ളിക്കരുത്, ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം, നല്ല ഭക്ഷണവും വിശ്രമവും അനുവദിക്കണം, പൊതുജനങ്ങളിൽനിന്ന് എട്ടു മീറ്റർ ദൂരം വേണം, രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററിൽ കൂടുതൽ ആനകളെ നടത്തിക്കരുത്, ദിവസം 125 കി.മീ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂരപരിധി വേണം തുടങ്ങിയ നിർദേശങ്ങളായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.
ഇത് ആഘോഷങ്ങളുടെ പൊലിമ കുറക്കുമെന്നും ആചാര ലംഘനമാകുമെന്നുമെല്ലാം ചൂണ്ടിക്കാട്ടി തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഹരജി നൽകി. വിഷയം പരിശോധിച്ച പരമോന്നത നീതിപീഠം, ഹൈകോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. 2012ലെ നാട്ടാന പരിപാലന നിയമത്തിന് വിരുദ്ധമായി ഹൈകോടതി ഇടപെട്ടുവത്രേ! വാസ്തവത്തിൽ, ഒരേസമയം മൃഗപീഡനം തടയാനും സുരക്ഷിതമായി ഉത്സവങ്ങളും മറ്റും സംഘടിപ്പിക്കാനുമുള്ള തീർത്തും പ്രായോഗികമായ നിർദേശങ്ങളായിരുന്നു ഹൈകോടതിയുടേത്. ആ നിർദേശങ്ങൾ സ്വീകരിക്കപ്പെട്ടിരുന്നെങ്കിൽ മേൽ സൂചിപ്പിച്ച അപകടങ്ങളെല്ലാം ഒഴിവാക്കാവുന്നതായിരുന്നു. പക്ഷേ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അതു തള്ളി. ഇതിനെതിരെ, പൂരപ്രേമി സംഘം എന്ന സംഘടന സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്. മൂന്ന് മീറ്റർ മാറി നിൽക്കണമെന്ന് ആനകളോട് എങ്ങനെ പറയുമെന്നൊക്കെയാണ് ഹരജിക്കാരോട് കോടതി ചോദിച്ചത്.
2016ൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം, കരിമരുന്ന് പ്രയോഗത്തെക്കുറിച്ചും ആന എഴുന്നള്ളിപ്പിനെക്കുറിച്ചുമെല്ലാം വലിയ ചർച്ചകൾ കേരളത്തിൽ നടന്നിട്ടുണ്ട്. ആചാരബദ്ധമെങ്കിലും അവ എങ്ങനെ അപകടരഹിതമായി പ്രയോഗിക്കപ്പെടണമെന്നതുസംബന്ധിച്ച തീർത്തും ജനാധിപത്യപരമായ ചർച്ചയാണ് അക്കാലത്തുണ്ടായത്. നാരായണഗുരുവിന്റെ ‘കരി വേണ്ട, കരിമരുന്നും’ എന്ന ഉപദേശം ആ സമയങ്ങളിൽ പലരും ഉയർത്തിക്കാട്ടി. അന്ന് ആർ.എസ്.എസ് ജിഹ്വയിൽ അക്കാര്യം വ്യക്തമാക്കുന്ന മുഖപ്രസംഗം ‘ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുത്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുക കൂടി ചെയ്തു. കരിയും കരിമരുന്നുമില്ലാതെയും ആചാരപൂർണതയോടെ ഉത്സവങ്ങൾ നടത്താനാകുമെന്ന വാദത്തിന് ഇത്തരം ചർച്ചകളിലൂടെ വലിയ പിൻബലം ലഭിച്ചിരുന്നു. ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനുമെല്ലാം 200 വർഷത്തിൽകൂടുതൽ പഴക്കമില്ലെന്നും അതിനാൽ അതിനെ ആചാരമായി കണക്കാക്കാനാവില്ലെന്നുമുള്ള വാദവും വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായി.
പക്ഷേ, കാര്യത്തോടടുത്തപ്പോൾ എല്ലാം തകിടം മറിഞ്ഞു; എല്ലാവരും ആചാര സംരക്ഷകരുടെ വക്താക്കളായി. ദുരന്തങ്ങളൊഴിവാക്കാനായി നടത്തുന്ന മുൻകരുതൽ നടപടികൾ പോലും ആചാരലംഘനമായി വിലയിരുത്തപ്പെട്ടു. ദുരന്തങ്ങൾ സംഭവിച്ചാലും ആചാരങ്ങൾ മുടക്കരുതെന്ന ഈ പിടിവാശിക്കെതിരായിട്ടാണ് ഹൈകോടതി സ്വയം കേസെടുത്ത് ചില അനിവാര്യ നിയന്ത്രണങ്ങൾക്ക് മുൻകൈ എടുത്തത്. അതാകട്ടെ, നിയമക്കുരുക്കിൽ റദ്ദാക്കപ്പെടുകയും ചെയ്തു. വാസ്തവത്തിൽ, ഇക്കാര്യത്തിൽ പരിഹാരം സുവ്യക്തമാണ്. അതു നൂറുവർഷം മുമ്പുതന്നെ ഗുരു പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. അതിലേക്കുള്ള പ്രായോഗിക വഴികൾ ഹൈകോടതിയും പറഞ്ഞുവെച്ചിട്ടുണ്ട്. പക്ഷേ, ഈ യാഥാർഥ്യങ്ങൾക്കപ്പുറം ആനക്കലിപൂണ്ട ഉത്സവങ്ങളിൽ അഭിരമിക്കാനാണ് നമുക്കിഷ്ടം. അതാണ് ഏറ്റവും വലിയ ദുരന്തവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.