ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ
text_fieldsലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് പുകൾകൊള്ളുന്ന ഇന്ത്യയിൽത്തന്നെയാവും ജനാധിപത്യം ഏറ്റവുമധികം വെല്ലുവിളിക്കപ്പെടുന്നതും. കുറച്ചേറെ വർഷങ്ങളായി നിയമനിർമാണ ജനപ്രതിനിധി സഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾ പലതും ജനാധിപത്യത്തിനുമേൽ നടന്ന കടുത്ത കൈയേറ്റങ്ങളുടെ പേരിലാണ് ഓർമിക്കപ്പെടുന്നതുപോലും. രാജ്യതലസ്ഥാനമായ ഡൽഹിയിലെ നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ജനങ്ങളെ, വിശിഷ്യാ വനിതാ വോട്ടർമാരെ ജനപ്രിയ നയങ്ങളിലൂടെ പാട്ടിലാക്കിക്കഴിഞ്ഞ ആം ആദ്മി പാർട്ടിയെ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട് തോൽപിക്കൽ എളുപ്പമല്ലെന്ന് മുന്നനുഭവങ്ങളിൽനിന്ന് ബോധ്യമുള്ള ബി.ജെ.പി പയറ്റുന്നതുമുഴുവൻ കളിനിയമങ്ങൾ തെറ്റിച്ചുള്ള കളികളാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസങ്ങളിലൊന്നായി ഉയിർകൊണ്ട ആം ആദ്മി പാർട്ടി സമ്പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ 2015 മുതൽ അവരെ നേരെചൊവ്വേ ഭരിക്കാൻ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ അനുവദിച്ചിട്ടില്ല. കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവുമധികം എം.എൽ.എമാർ അറസ്റ്റ് ചെയ്യപ്പെട്ട പാർട്ടിയായി ആം ആദ്മി പാർട്ടി മാറിയത് അതിന്റെ ഭാഗമാണ്. കേന്ദ്രത്തിന്റെ ചട്ടുകങ്ങളായ ലഫ്റ്റനന്റ് ഗവർണർമാരെ ആം ആദ്മി സർക്കാറിന്റെ അധികാര പരിധിയിൽ ഇറക്കിക്കളിച്ചും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിനെ ദുരുപയോഗം ചെയ്ത് ക്രമസമാധാന-കുറ്റാന്വേഷണ നടപടികൾ തങ്ങളുടെ താൽപര്യത്തിലേക്ക് വഴിതിരിച്ചും സ്വതന്ത്ര അന്വേഷണ ഏജൻസികൾ എന്ന് പറയപ്പെടുന്ന സി.ബി.ഐയെയും ഇ.ഡിയെയും ഇറക്കിവിട്ട് അരവിന്ദ് കെജ്‍രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെ ജയിലിലടച്ചുമെല്ലാം ജനാധിപത്യം തൊട്ടുതീണ്ടാത്ത നിലപാടുകളാണ് മോദിയും കൂട്ടരും അനുവർത്തിച്ചുപോരുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എന്തൊക്കെയുണ്ടെങ്കിലും രാജ്യതലസ്ഥാന നഗരി ഉൾക്കൊള്ളുന്ന പ്രദേശം എന്ന നിലയിൽ ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾക്ക് ആവുംവിധം പിന്തുണ നൽകേണ്ട ബാധ്യത കേന്ദ്രസർക്കാറിനുണ്ട്. എന്നാൽ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെ ആപ് സർക്കാർ നടപ്പാക്കിയ ഒട്ടേറെ മികച്ച പ്രവർത്തനങ്ങളെ എല്ലാവിധേനയും താറടിക്കാൻ തക്കംപാർത്ത് നടക്കുന്ന മട്ടിലായിരുന്നു കേന്ദ്രത്തിന്റെ ഓരോ ചുവടും; ചുരുക്കിപ്പറഞ്ഞാൽ ഫെഡറൽ സംവിധാനങ്ങളുടെ സമ്പൂർണ അട്ടിമറി.
അഞ്ചുനാൾക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുമ്പെങ്ങും കാണാത്തവിധത്തിലെ തർക്കവും വിവാദവുമാണ് ആം ആദ്മി-ഭാരതീയ ജനത പാർട്ടികൾ തമ്മിലുയർന്നിരിക്കുന്നത്. കുടിവെള്ളത്തിലെ വിഷമാണ് വിഷയം. തലസ്ഥാന നഗരിയിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് സുപ്രീംകോടതി നിർദേശാനുസരണം യു.പി, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി മുഖ്യമന്ത്രിമാർ ഒപ്പിട്ട ധാരണാപത്രം 1994 മുതൽ നിലവിലുണ്ട്. അയൽ സംസ്ഥാനം വെള്ളം നൽകുന്നതിൽ ഉപേക്ഷ കാണിക്കുന്നുവെന്ന പരിഭവം ഇടക്കിടെ ഡൽഹി ഉന്നയിക്കാറുണ്ടെങ്കിലും ആപ്-ബി.ജെ.പി മാത്സര്യത്തോടെ കഴിഞ്ഞ പതിറ്റാണ്ടിൽ അത് പാരമ്യത്തിലായി. അതിനിടയിലാണ് തൊട്ടുരുമ്മി നിൽക്കുന്ന യു.പിയും ഹരിയാനയും ഡൽഹിയിലേക്കുള്ള യമുനാജലത്തിൽ സംസ്കരിക്കാത്ത വ്യവസായ മാലിന്യങ്ങൾ കലർന്ന വെള്ളം ഒഴുക്കിവിടുന്നുവെന്ന ആരോപണം ഉയരുന്നത്. രണ്ടുവർഷം മുമ്പുണ്ടായ അസാധാരണ വെള്ളപ്പൊക്കത്തിനുപിന്നിൽ ഹരിയാന മുന്നറിയിപ്പില്ലാതെ ബോധപൂർവം വെള്ളം തുറന്നുവിട്ടതാണെന്ന കുറ്റപ്പെടുത്തലും ഡൽഹി സർക്കാർ നടത്തിയിരുന്നു. ഡൽഹിക്ക് അർഹമായ കുടിവെള്ളം നിഷേധിച്ച് ഹരിയാന ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച്, ഇപ്പോഴത്തെ മുഖ്യമന്ത്രി അതിഷി ഡൽഹി ജലമന്ത്രിയായിരിക്കെ കഴിഞ്ഞ ജൂണിൽ അഞ്ചുനാൾ നിരാഹാര സമരവും നടത്തിയിരുന്നു.
അതിന്റെയെല്ലാം തുടർച്ചയാണ് ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ വിഷം കലർത്തുന്നുവെന്ന മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി പരമാധികാരിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. രാഷ്ട്രീയ താൽപര്യം മാറ്റിവെച്ചു നോക്കിയാൽ യമുനയിൽ വിഷമൊഴുകുന്നുവെന്ന സത്യം ആർക്കും നിഷേധിക്കാനാവില്ല. ഹരിയാനയിൽ നിന്ന് യമുനയിലേക്ക് ഒഴുകുന്ന വെള്ളത്തിൽ അഴുക്കുചാലുകളിലെയും വ്യവസായ ശാലകളിലെയും വെള്ളവും കലരുന്നതുമൂലം അമോണിയയുടെ അളവ് അപകടകരമാം വിധം കൂടുതലാണെന്ന് ഡൽഹി ജൽ ബോർഡ് സി.ഇ.ഒ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കെജ്‍രിവാളിന്റെ പ്രസ്താവന തങ്ങൾക്ക് ഏൽപിക്കാൻ പോകുന്ന പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള ബി.ജെ.പി അദ്ദേഹത്തെ പ്രചാരണത്തിൽനിന്ന് വിലക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമെല്ലാം ആവശ്യമുന്നയിച്ചു. ബി.ജെ.പിയുടെ പരാതി കിട്ടേണ്ട താമസം വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷൻ ചാടിയിറങ്ങുകയും ചെയ്തു.
തന്റെ പ്രസ്താവനയെ ന്യായീകരിച്ച്, യമുനയിൽ നിന്ന് ശേഖരിച്ച വെള്ളം അയച്ചുതരാം പരസ്യമായി കുടിച്ചു കാണിക്കാമോ എന്ന മറുചോദ്യമാണ് അരവിന്ദ് കെജ്രിവാൾ കമീഷൻ നോട്ടീസിന് മറുപടിയായി ഉന്നയിച്ചത്. മറുപടിയിൽ തൃപ്തി പോരാതെ കെജ്‍രിവാളിനോട് നേരിട്ട് ഹാജരാവാൻ കമീഷൻ നിർദേശിക്കുകയും അദ്ദേഹം അത് പാലിക്കുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ എന്നൊരു സംവിധാനം രാജ്യത്ത് ഇപ്പോഴും നിലവിലുണ്ടെന്നും വിവാദ പ്രസ്താവനകൾ നടത്തിയാൽ വിശദീകരണം തേടുമെന്നും രാഷ്ട്രീയ വിദ്യാർഥികൾക്ക് സമാശ്വസിക്കാൻ വക നൽകി കെജ്രിവാളിന്റെ വിഷജല പ്രസ്താവനയും തുടർന്നുള്ള പരാതികളും. എന്നാൽ, ഒരു നടപടികളെയും ഭയക്കാതെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നതും ഇതേ കമീഷനാണെന്നത് മറക്കാനാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.