കശ്മീരിൽ സമാധാനം പുലരണമെങ്കിൽ
text_fields2016 ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് പൂർവാധികം സംഘർഷഭരിതമായ ജമ്മുകശ്മീരിൽ സുരക്ഷസേനയുടെ സർവവിധ അടിച്ചമർത്തൽ നടപടികൾക്കും ശാന്തത കൈവരുത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനാവശ്യമായ ചർച്ചകൾ നടത്താനും റിപ്പോർട്ട് സംസ്ഥാന^കേന്ദ്ര സർക്കാറുകൾക്ക് സമർപ്പിക്കാനുമുള്ള ദൗത്യം മുൻ കേന്ദ്ര ഇൻറലിജൻസ് മേധാവി ദിനേശ്വർ ശർമയെ ഏൽപിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. എൻ.ഡി.എ സർക്കാർ രാജ്യഭരണം ഏറ്റെടുത്തതിനുശേഷം കശ്മീർപ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നിർത്തിവെക്കുകയും വിഘടന തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചൊതുക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുകയായിരുന്നു. അതിെൻറ ഭാഗമായ സുപ്രധാന നീക്കമായിരുന്നു ബുർഹാൻ വാനിയുടെ വധം. എന്നാൽ, ബുർഹാൻ വാനി സായുധ ഭീകരനായിട്ടല്ല കശ്മീർ താഴ്വരയിലെ യുവാക്കൾ കണ്ടിരുന്നത്; അവരുടെ ദൃഷ്ടിയിൽ കശ്മീരിെൻറ ‘ആസാദി’ക്കുവേണ്ടി പോരാടുന്ന വീരപുരുഷനായിരുന്നു അയാൾ. സ്വാഭാവികമായും വാനിയുടെ വധം സൃഷ്ടിച്ച വ്യാപകമായ പ്രതിഷേധം അക്രമാസക്തമാവാൻ അധികസമയം വേണ്ടിവന്നില്ല. സുരക്ഷസേനയുടെ നേരെ കല്ലുകളെടുത്ത് എറിയുന്ന കുട്ടികൾവരെ കടുത്ത സമാധാനലംഘനത്തിന് വഴിവെച്ചു. സൈനിക നടപടികളിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും 4000 സുരക്ഷ സൈനികരടക്കം 19,000ത്തിൽപരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്.
മരണസംഖ്യ കുറക്കാൻ സൈന്യം പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചപ്പോൾ 3000 സിവിലിയന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നൂറുകണക്കിന് ആളുകളുടെ കണ്ണുകൾ പൊട്ടിപ്പോയി. കേന്ദ്ര^സംസ്ഥാന സർക്കാറുകളോടുള്ള ജനരോഷവും പ്രതിഷേധവും പതിന്മടങ്ങ് വർധിക്കാൻ നിമിത്തമാവുകയായിരുന്നു ഇൗ ഒാപറേഷൻ. സമാധാന സ്ഥാപനം കേവലം സ്വപ്നമായി മാറിയ ദിവസങ്ങളാണ് പിന്നീട് വന്നത്. സ്ഥിതിഗതികൾ വിലയിരുത്താനും പരിഹാരം നിർദേശിക്കാനുമായി ജമ്മു^കശ്മീർ സന്ദർശിച്ച മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ സ്ഥിതി അതി ഗുരുതരവും അനിയന്ത്രിതവുമാണെന്നും ഉടനടി പ്രതിവിധി കാണണമെന്നുമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോഴൊന്നും കണ്ണുതുറക്കാൻ കൂട്ടാക്കാതിരുന്ന മോദിസർക്കാർ സംസ്ഥാനത്ത് വിന്യസിപ്പിച്ച ലക്ഷണക്കിൽ സൈനികരെക്കൊണ്ട് വിഘടനവാദികളെയും തീവ്രവാദികെളയും അടിച്ചൊതുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇതേവരെ. മാസങ്ങളോ വർഷങ്ങളോ ആയി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കെ, കുട്ടികൾ തെരുവിലിറങ്ങി സുരക്ഷ സൈനികരെയും പൊലീസിനെയും കല്ലെറിയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഗതികെട്ടപ്പോൾ സുരക്ഷസേന ഒരു സിവിലിയനെ രക്ഷാകവചമാക്കി ജീപ്പിന്മേലിരുത്തി തെരുവുചുറ്റിയ നടപടി നാനാഭാഗത്തുനിന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സംഭവംപോലുമുണ്ടായി.
ഏറ്റവുമൊടുവിൽ യു.പി.എ സർക്കാറിെൻറ കാലത്തെന്നപോലെ വിഘടിത കശ്മീർ സംഘടനകളുടെ നേതാക്കൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽപെട്ടവരുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ചകൾ നടത്തി പ്രശ്നപരിഹാരത്തിെൻറ വഴിതേടാൻ മോദി സർക്കാർ തീരുമാനിക്കേണ്ടിവന്നിരിക്കുന്നു എന്നാണ് മുൻ ഇൻറലിജൻസ് മേധാവിയെ സമാധാനദൂതനായി നിയോഗിച്ചതിൽനിന്ന് മനസ്സിലാക്കേണ്ടത്. പക്ഷേ, 1979 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമക്ക് അതി സങ്കീർണമായ കശ്മീരിലെ സാഹചര്യങ്ങളിൽ തന്നെ ഏൽപിച്ച ദൗത്യം എത്രത്തോളം നിറവേറ്റാനാവുമെന്ന് കണ്ടറിയണം. യു.പി.എ ഭരണകാലത്ത് 2010ൽ മുതിർന്ന പത്രപ്രവർത്തകനായ ദിലീപ് പദ്ഗോങ്കറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം എല്ലാവിഭാഗം നേതാക്കളുമായും ആശയവിനിമയം നടത്തി ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികളില്ലാതെ പൊടിപിടിച്ച് കിടക്കുകയാണ്.
താഴ്വരയാകെ പട്ടാളക്കാരെ കുത്തിനിറച്ച് സാമാന്യജീവിതം ദുഷ്കരമാക്കിത്തീർത്ത ആത്യന്തിക നടപടിയോടാണ് ജനങ്ങൾക്കേറ്റവുമധികം എതിർപ്പ്. എ.കെ. ആൻറണി പ്രതിരോധമന്ത്രിയായിരുന്നപ്പോൾ മുന്നോട്ടുവെച്ച, സൈനിക വിന്യാസം പരിമിതപ്പെടുത്താനുള്ള നിർദേശംപോലും തിരസ്കരിക്കപ്പെടുകയായിരുന്നു. പട്ടാളത്തിെൻറ പ്രത്യേകാധികാരം നിയന്ത്രിക്കാനുള്ള ശക്തമായ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പി.ഡി.പി^ബി.ജെ.പി കൂട്ടുസർക്കാറാണ് ജമ്മു^കശ്മീർ തത്ത്വത്തിൽ ഭരിക്കുന്നതെങ്കിലും സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിയായാണ് ജനങ്ങൾക്കനുഭവപ്പെടുന്നത്. 80,000 കോടിയുടെ വികസന പാക്കേജിൽ വെറും 19,000 േകാടി മാത്രമേ ഇതേവരെ ചെലവഴിച്ചിട്ടുള്ളൂ. ആയിരക്കണക്കിൽ യുവാക്കളുടെ തൊഴിലില്ലാപ്പട ഏത് ‘ആസാദി’ പ്രസ്ഥാനത്തിനും മുതൽക്കൂട്ടാവുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായതുപോലെ ബഹുഭൂരിഭാഗം കശ്മീരികളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാനാണ് ഇഷ്ടപ്പെടുന്നത്.
രണ്ടോ മൂന്നോ ശതമാനമേ പാകിസ്താൻ അനുകൂലികളുള്ളൂവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിച്ച ഭൂരിപക്ഷത്തെ വിശ്വാസത്തിലെടുത്ത് ഭരണഘടനയുടെ 370ാം അനുച്ഛേദം അനുശാസിക്കുന്ന പ്രത്യേക പദവിയുടെ പരിധിയിലൊതുങ്ങി സംസ്ഥാനത്തിന് സ്വയംഭരണം അനുവദിക്കാൻ കേന്ദ്രം ഭരിക്കുന്നവർ തയാറായെങ്കിലേ ഇനിയൊരു സാധാരണനിലയും സമാധാന പുനഃസ്ഥാപനവും പ്രതീക്ഷിക്കേണ്ടതുള്ളൂ. പക്ഷേ, മതന്യൂനപക്ഷം എന്ന പദപ്രയോഗംപോലും അലർജിയുളവാക്കുന്ന സംഘ്പരിവാർ തീവ്ര ദേശീയവാദികൾക്ക് അത് ദഹിക്കുന്നതാണോ? ദഹിച്ചില്ലെങ്കിൽ മോദി സർക്കാറിന് അവരെ മറികടന്ന് മുന്നോട്ടുനീങ്ങാൻ നെട്ടല്ലുണ്ടോ? നമുക്ക് കശ്മീർ മതി, കശ്മീരികൾ വേണ്ട എന്നതാണ് മനോഭാവമെങ്കിൽ ഭൂമിയിലെ അതിമനോഹരമായ ഇൗ പൂങ്കാവനം ചോരയിൽ കുളിച്ചുതന്നെ കടന്നുപോവും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.