അടിയന്തരാവസ്ഥയെ ഇന്ത്യ പൊറുക്കില്ല, പൊറുപ്പിക്കില്ല
text_fieldsഇന്ത്യാ ചരിത്രത്തിലെ ഭയാനക അധ്യായമായ 1975 ലെ അടിയന്തരാവസ്ഥയുടെ അസ്വാസ്ഥ്യജനകമായ ഓർമകൾ അരനൂറ്റാണ്ടിലേക്ക് കടക്കുകയാണ്. ജനഹിതം നേടിയ ഒരു ഭരണകൂടം സ്വേച്ഛാധിപത്യത്തിന്റെ ദുരമൂത്ത് അവരെ വരിഞ്ഞുമുറുക്കി, ജനാധിപത്യ, സ്വാതന്ത്ര്യമോഹങ്ങളെ വരിയുടച്ച് വരുതിയിലാക്കി ഇന്ത്യ റിപ്പബ്ലിക്കിനുമേൽ താണ്ഡവമാടുകയായിരുന്നു 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള 21 മാസക്കാലം. 1947 ആഗസ്റ്റ് 14 ന്റെ അർധരാത്രിയിൽ, ‘പാതിരാമണിയുടെ മുട്ടുകേട്ട് ലോകം മുഴുവൻ ഉറങ്ങിക്കിടക്കെ, ഇന്ത്യ സ്വന്തം ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും പ്രവേശിക്കുകയാണ്’ എന്ന രാഷ്ട്രസ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവായിരുന്നു. എന്നാൽ, 28 വർഷങ്ങൾക്കിപ്പുറം മറ്റൊരു പാതിരാവിൽ നിയമവ്യവസ്ഥയെ അട്ടിമറിച്ചും പൗരസ്വാതന്ത്ര്യം കവർന്നും നെഹ്റുവിന്റെ മകൾ ഇന്ദിര സ്വതന്ത്ര ഇന്ത്യക്കുമേൽ അടിയന്തരാവസ്ഥയുടെ താറടിച്ചു.
പാർട്ടിയിലെ പിളർപ്പിനെയും ആഭ്യന്തരശൈഥില്യങ്ങളെയും മറികടന്ന് 1971 മാർച്ചിൽ അഞ്ചാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 518 സീറ്റിൽ 352 ഉം നേടി അപ്രതിരോധ്യ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ദിര, അതേവർഷം ഡിസംബറിൽ പാകിസ്താനെ യുദ്ധത്തിൽ തോൽപിച്ചു പിളർത്തി ബംഗ്ലാദേശിനെ വിമോചിപ്പിച്ചതോടെ അജയ്യയായ നേതാവായി ഉയർന്നു. ‘ഇന്ത്യയെന്നാൽ ഇന്ദിര’ എന്നു പാർട്ടിയും ‘ചക്രവർത്തിനി’യായി പാശ്ചാത്യമാധ്യമങ്ങളും ശത്രുസംഹാര ശക്തിസ്വരൂപിണിയായ ‘ദുർഗ’യായി രാഷ്ട്രീയപ്രതിയോഗികൾപോലും അവരെ വാഴ്ത്തി. അങ്ങനെ അധികാരപ്രമത്തതയിൽ മതിമറന്ന അവർ കൊടിയഭൂരിപക്ഷത്തിന്റെ ബലത്തിൽ സുപ്രീംകോടതി വിധികളെ മറികടക്കാൻ ഭരണഘടന ഭേദഗതി ചെയ്തു. സ്വന്തക്കാരനെ വാഴിച്ച് സുപ്രീംകോടതിയെ ചൊൽപടിയിലാക്കി. രാജ്യത്തെ പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് കൊണ്ടുപോകാൻ കോൺഗ്രസിനകത്തുനിന്ന് മുറവിളിയുയർന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാറുകളുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ പ്രക്ഷോഭങ്ങളുയർന്നു തുടങ്ങി. ബിഹാറിലും ഗുജറാത്തിലും വിദ്യാർഥികളുടെ മുൻകൈയിൽ രൂപപ്പെട്ട ജനവികാരം പിന്നീട് കർഷകരും തൊഴിലാളികളും ഏറ്റെടുത്തു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഇളക്കിവിട്ട ജനരോഷത്തെ ബിഹാറിലെ പട്നയിൽനിന്ന് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ ‘സമ്പൂർണവിപ്ലവ’ത്തിനുള്ള രാജ്യവ്യാപക പ്രസ്ഥാനമാക്കി മാറ്റിയെടുത്തു. ഈ സന്ദർഭത്തിലാണ് ഇന്ദിര ഗാന്ധി അധികാരത്തെ പരമാധികാരം കൊണ്ട് സുരക്ഷിതമാക്കാൻ തുനിഞ്ഞിറങ്ങുന്നത്. അതിനിടെ, 1971 ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായൺ നൽകിയ ഹരജിയിൽ അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ വിജയം റദ്ദാക്കുകയും അവരെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് വിലക്കുകയും ചെയ്തു. അതിനെതിരെ ഇന്ദിര സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി ശരിവെച്ചതിനെതുടർന്ന് ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യം പ്രക്ഷോഭത്തിന് വട്ടംകൂട്ടുമ്പോഴാണ് രായ്ക്കുരാമാനം ഭരണഘടനയുടെ 352ാം വകുപ്പ് പ്രകാരം ‘ആഭ്യന്തര അസ്വസ്ഥതകളു’ടെ പശ്ചാത്തലത്തിൽ അവർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളോടുള്ള കൊടുംചതിയായിരുന്നു അത്. ജനാധിപത്യനിഷ്ഠമായ സ്വാതന്ത്ര്യത്തെ അത് റദ്ദുചെയ്തു. സംസാര, സംവാദ, ആശയപ്രകാശന സ്വാതന്ത്ര്യമടക്കമുള്ള പൗരാവകാശങ്ങളെ മരവിപ്പിച്ചു. മൗലികാവകാശങ്ങൾക്കുവേണ്ടി കോടതികളെ സമീപിച്ചുകൂടെന്നായി. തെരഞ്ഞെടുപ്പുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു, രാഷ്ട്രീയ പ്രതിയോഗികളെ ആഭ്യന്തര സുരക്ഷ പരിപാലനനിയമം (മിസ) ഉപയോഗിച്ച് കൂട്ടത്തോടെ ജയിലിലടച്ചു. ഇന്ദിരയും പുത്രൻ സഞ്ജയ് ഗാന്ധിയും ചേർന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് രാജ്യഭരണം പൂർണമായും ചൊൽപടിയിലാക്കി. ഫലമോ, 1,10,000 പേർക്ക് അന്യായതടവ്, 1,61,000 പേർക്ക് കുടുംബാസൂത്രണപ്പേരിൽ നിർബന്ധ വന്ധ്യംകരണം, തലസ്ഥാനമായ ഡൽഹിയുടെ സൗന്ദര്യവത്കരണമെന്ന പേരിൽ നടന്ന ബുൾഡോസർരാജിൽ ഏഴു ലക്ഷത്തോളം പേർക്ക് കുടിയിറക്ക്- അടിയന്തരാവസ്ഥക്കെടുതികൾ പഠിച്ച ഷാ കമീഷൻ അക്കമിട്ടു നിരത്തിയ അത്യാചാരങ്ങൾ അനവധിയായിരുന്നു.
എന്നാൽ, സ്വേച്ഛാധിപത്യത്തിന്റെ ബൂട്ടുകൾക്കടിയിൽ ഞെരിഞ്ഞമരുമ്പോഴും സ്വാതന്ത്ര്യത്തിന്റെ അവസാനശ്വാസത്തിൽനിന്ന് പ്രതിരോധത്തിന്റെ കൊടുങ്കാറ്റുയർന്നുവന്നു. 1977ൽ ജനരോഷത്തിരയടങ്ങിയെന്ന ധാരണയിൽ പ്രസിഡൻഷ്യൽ ഏകാധിപത്യത്തിലേക്ക് കപ്പലോടിക്കാനുള്ള തിരക്കിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിക്ക് ജനരോഷത്തിന്റെ കാറ്റിലും കോളിലും അടിതെറ്റി. ജനത പാർട്ടി എന്ന പ്രതിപക്ഷത്തിന്റെ ജനകീയമുന്നേറ്റത്തിൽ ഇന്ദിര ഗാന്ധിയും അടിയന്തരാവസ്ഥയും തോറ്റു പിന്മാറി. ഇനിയുമൊരു വട്ടംകൂടി ഇന്ത്യ ഇരുട്ടിലേക്ക് പോകില്ലെന്ന പ്രതീക്ഷ കൂടിയായി മാറി ആ ജനകീയ വിജയം. തുടർന്ന് ഭരണത്തിലേറിയവർ, മന്ത്രിസഭയോടുപോലും കൂടിയാലോചിക്കാതെ പ്രധാനമന്ത്രിക്ക് ഏകപക്ഷീയമായി നടപ്പിലാക്കാവുന്ന പരുവത്തിൽനിന്ന് ഭരണഘടനയുടെ 44ാം ഭേദഗതിയിലൂടെ 352ാം വകുപ്പിനെ സോപാധികം കൃത്യപ്പെടുത്തി.
എന്നാൽ, പരിമിതാധികാരങ്ങളുള്ള സംസ്ഥാനങ്ങളുടെ കേന്ദ്രീകൃതസംഘാതമായ യൂനിയൻ എന്ന നിലയിലുള്ള രാജ്യത്തിന്റെ അധികാരഘടന ഭൂരിപക്ഷാധിപത്യത്തിന് ജനാധിപത്യാവകാശങ്ങളെ മറികടക്കാനാവും വണ്ണമുള്ള സഹജദൗർബല്യത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥ ഭീഷണിയെ ഭരണഘടന ഭേദഗതിയിലൂടെ മറികടക്കാനുള്ള ശ്രമം വ്യാമോഹമായി പരിണമിക്കുകയാണ് ഇന്ത്യയിൽ. അടിയന്തരാവസ്ഥക്ക് ഇരയാകേണ്ടിവന്നവരടക്കമുള്ളവർ നേതൃത്വം നൽകിയ ബി.ജെ.പിയുടെ സർക്കാർ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ അധികാരത്തിലേറിയതിൽ പിന്നെ നടപ്പിലാക്കിവരുന്ന അധികാരരീതിയും ഭരണനടപടികളും പ്രച്ഛന്ന അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. നെഹ്റുവിനെയും ഇന്ദിരയെയും നിരന്തരം ആക്ഷേപിച്ചു കോൺഗ്രസ് മുക്തഭാരതത്തിന് മുറവിളി കൂട്ടുന്നവർ പക്ഷേ, കോൺഗ്രസ് കൈയൊഴിഞ്ഞ അടിയന്തരാവസ്ഥശീലങ്ങളടക്കമുള്ള എല്ലാ ദുഷിപ്പുകളെയും വാരിയണിഞ്ഞു. അധികാര ചെങ്കോൽ ഉപയോഗിച്ച് പ്രതിശബ്ദങ്ങളെ ഇല്ലാതാക്കുന്നതിൽ രാജ്യം തള്ളിയ അടിയന്തരാവസ്ഥയെ കമ്പോടുകമ്പ് ബി.ജെ.പി പിന്തുടരുന്നതാണ് 2014 നു ശേഷമുള്ള ഇന്ത്യൻ അനുഭവം. സ്വേച്ഛാഭരണത്തിന് വംശീയവെറിയുടെ ചേരുവകൂടി ചേർത്തതോടെ അക്ഷരാർഥത്തിൽ രാജ്യം എരിപിരി കൊണ്ടു. എന്നാൽ, സ്വേച്ഛാധിപത്യത്തിനെതിരായ ചികിത്സവിധി ജനാധിപത്യ ഇന്ത്യ തലമുറകൾക്കിപ്പുറവും കൈമോശം വരാതെ സൂക്ഷിച്ചുപോരുന്നു എന്നത് ആശ്വാസകരമാണ്. ആ പ്രതീക്ഷയെ തെളിയിക്കുന്നതായി 2024ൽ മോദി ഭരണത്തിന് ജനം നൽകിയ ഷോക് ട്രീറ്റ്മെന്റ്. നാന്നൂറും കടന്ന് സ്വേച്ഛവാഴ്ച നിസ്തന്ദ്രം നിലനിർത്താമെന്ന് കരുതിയവരെ മുന്നണിഭരണത്തിൽ അവർ തളച്ചിട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്മേലുള്ള കറുത്ത പാടാണ് അടിയന്തരാവസ്ഥയെന്നും ഇന്ത്യൻ ഭരണഘടന വലിച്ചുകീറിയ ആ നടപടി പുതുതലമുറ മറക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഓർമപ്പെടുത്തി. ആ മുന്നറിയിപ്പ് അദ്ദേഹം നയിക്കുന്ന പുതിയ ഭരണകൂടത്തെ ജനാധിപത്യത്തിലേക്കും പൗരസ്വാതന്ത്ര്യത്തിലേക്കും വഴിനടത്തട്ടെ എന്നു പ്രത്യാശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.