തെരഞ്ഞെടുപ്പ് കമീഷൻ വിശ്വാസ്യത വീണ്ടെടുക്കണം
text_fieldsതെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച വിവാദങ്ങൾ വീണ്ടും ഉയർന്നുവരുകയാണ്. മുമ്പ് വോട്ടുയന്ത്രത്തെക്കുറിച്ചായിരുന്നു പ്രധാന വിമർശനങ്ങൾ. ഇത്തവണ വോട്ടർപട്ടികയുടെ കാര്യത്തിലാണ് വിമർശനം. ഏറ്റവും അവസാനമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസുമാണ് ഈ ക്രമക്കേടുകൾ ഉയർത്തിക്കാട്ടുന്നത്. ജനാധിപത്യത്തിന്‍റെ വിശ്വാസ്യത പ്രധാനമായും അതിലെ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയാണ്. ഇതുറപ്പ് വരുത്താൻ രാജ്യം അവലംബിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനെയാണ്. കമീഷന്‍റെ പ്രവർത്തനങ്ങളിലെ ഏതെങ്കിലും കണ്ണിയിൽ ഇതിനു ഭംഗം വന്നാൽ മുഴുവൻ തെരഞ്ഞെടുപ്പ് ഫലങ്ങൾതന്നെ സംശയത്തിന്‍റെ നിഴലിലാവും. വോട്ടർപട്ടികയിലെ പെരുപ്പം അതിലൊന്നാണ്. മഹാരാഷ്ട്രയിൽ അഭൂതപൂർവമായ രീതിയിൽ 2024ലെ പൊതുതെരഞ്ഞെടുപ്പ് നടന്നു. വെറും ആറു മാസത്തിനുള്ളിൽ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ 48 ലക്ഷം പേർ അധികമായി വന്നെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടികയിൽ നമ്പറുകളിലെ ആവർത്തനവും ഇരട്ടിപ്പുമാണ് പ്രധാന കാരണങ്ങൾ.
ഇതോടനുബന്ധിച്ച് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയെൻ നടത്തിയ വാർത്തസമ്മേളനത്തിൽ ഈ അബദ്ധം കമീഷൻ 24 മണിക്കൂറിനുള്ളിൽ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മറ്റൊന്നു കൂടി ചൂണ്ടിക്കാട്ടി: മാർച്ച് രണ്ടിന് ഈ പ്രശ്നം പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ മേധാവിയുമായ മമത ബാനർജി ഉന്നയിച്ചിരുന്നു. എട്ട് മണിക്ക് ഒരു പത്രസമ്മേളനത്തിന്‍റെ അറിയിപ്പ് വന്നു. തുടർന്ന് രണ്ടര മണിക്കൂറിനുള്ളിൽ കമീഷൻ പ്രസ്താവന നടത്തി, വികേന്ദ്രീകൃത മാനുവൽ രീതിക്കു പകരം കേന്ദ്രീകൃത-കമ്പ്യൂട്ടറൈസ്ഡ് രീതിയിലേക്ക് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടതായ തിരുത്തലുകൾ നടത്തുമെന്നു പറയുന്ന കമീഷൻ പക്ഷേ, അബദ്ധം സമ്മതിക്കുന്നില്ല. വികേന്ദ്രീകൃതവും കമ്പ്യൂട്ടർവത്കൃതമല്ലാത്തതുമായ രീതിയിൽ ഒരേ നമ്പർ വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഉപയോഗിച്ചിരുന്നു എന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ വിശദീകരിച്ചത്. ആശങ്കയകറ്റാൻ എല്ലാവർക്കും ഏക ‘ഇലക്ടേഴ്‌സ് ഫോട്ടോ ഐഡന്റിഫിക്കേഷൻ കാർഡ്’ (EPIC) നമ്പർ നൽകുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും അതിലൂടെ ഇരട്ട എപിക് നമ്പർ ഉണ്ടാവുന്ന അവസ്ഥ തിരുത്താമെന്നും കമീഷൻ പറഞ്ഞിരിക്കുന്നു. പുതിയ ഇറോനെറ്റ് പ്ലാറ്റ്‌ഫോമിൽ അത്തരം ആവർത്തനങ്ങൾ ഉണ്ടാവുകയില്ലെന്നും മുഖ്യകമീഷണർ ഉറപ്പുനൽകി. മൊത്തത്തിൽ ഗൗരവമായ അമളി കമീഷന് പറ്റിയെന്നത് വ്യക്തമാക്കുന്നതാണ് ഇപ്പറഞ്ഞ സംഭവങ്ങളൊക്കെയും. അതിനു പരിഹാരമായി നിർദേശിക്കപ്പെടുന്നത് ആധാറുമായി ബന്ധിപ്പിച്ച് വ്യാജ വോട്ടിങ് ഇല്ലാതാക്കണമെന്നാണ്. പക്ഷേ, പൗരരല്ലാത്തവർക്കും ആധാർ കിട്ടുമെന്നിരിക്കെ മറ്റു തിരിച്ചറിയൽ രേഖകളുമായി വോട്ടിങ് ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. അതെന്തായാലും ഒരു വോട്ടർക്ക് ഒരിടത്തു മാത്രം വോട്ട് എന്നത് ഉറപ്പു വരുത്തണമെങ്കിൽ ഓരോ എപിക് നമ്പറും തുല്യതയില്ലാത്തതാവണം.
പ്രശ്നത്തിന്‍റെ മർമം ഒരേ എപിക് നമ്പർ വോട്ടർപട്ടികയിലെ പലർക്കുമായി നൽകിയിരുന്നു എന്നതാണ്. അതിനേക്കാൾ ഗുരുതരം, ഒരേ വോട്ടർക്ക് തന്നെ വ്യത്യസ്ത എപിക് നമ്പർ പല സംസ്ഥാനങ്ങളിലായി ലഭിക്കാം എന്നതുകൊണ്ട് ആ സംസ്ഥാനങ്ങളിലെല്ലാം വോട്ട് ചെയ്യാനും സാധിക്കും. ജോലിക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിൽ കഴിയുന്നവരോ, കൃത്രിമത്തിനായി രാഷ്ട്രീയപാർട്ടികൾ തയാറാക്കി നിർത്തിയവരോ ഇങ്ങനെ ചെയ്‌താൽ കണ്ടെത്താൻ വഴിയൊന്നുമില്ല. ഒരു ‘എപിക് നമ്പർ’ മൂന്നക്ഷരങ്ങളും ഏഴ് അക്കങ്ങളും അടങ്ങിയതാണ്. അതിൽ അക്ഷരങ്ങൾ ഓരോ അസംബ്ലി നിയോജകമണ്ഡലത്തിനും വെവ്വേറെയുമാണ് എന്നതുകൂടി പരിഗണിച്ചാൽ രണ്ടു നിയോജകമണ്ഡലത്തിലുള്ള വോട്ടർമാർക്ക് ഒരേ നമ്പർ കിട്ടുക സാധാരണനിലക്ക് അസംഭവ്യമാണെന്നു തൃണമൂൽ രാജ്യ സഭാംഗം സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. പിന്നെ എങ്ങനെയാണ് ബംഗാളിലെ വോട്ടറുടെ നമ്പർ ഹരിയാനയിലോ ഗുജറാത്തിലോ ഉള്ള വോട്ടർക്ക് കിട്ടുകയെന്നും അദ്ദേഹം ചോദിക്കുന്നു. സംവിധാനത്തിൽ പന്തികേടുണ്ടെന്നാണിത് തെളിയിക്കുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം.
ഇതിലെല്ലാം കൂടുതൽ സംശയങ്ങൾക്കിട നൽകുന്നതാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയമന രീതി. പുതിയ നിയമപ്രകാരം കേന്ദ്രസർക്കാറിന് ഇഷ്ടമുള്ളവരെ കമീഷനിൽ നിയമിക്കാൻ പറ്റും. ഗ്യാനേഷ് കുമാറിനെ കഴിഞ്ഞ മാസം നിയമിച്ചത് അങ്ങനെയാണ്. ഈ വ്യവസ്ഥകളനുസരിച്ച് അംഗങ്ങളുടെ പേരുകൾ നിർദേശിക്കുന്നത് പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന മന്ത്രിസഭാംഗം, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്. അതുവഴി സർക്കാറിന്‍റെ ഹിതമാണ് നടക്കുകയെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ദൈനംദിന കർമങ്ങൾ കമീഷന്‍റെ കീഴ് ജീവനക്കാരുടെ കൈകളിലാണ്. ഓരോ നിയോജകമണ്ഡലവും പ്രധാനമാവുന്ന തരത്തിൽ തെരഞ്ഞെടുപ്പുകൾ മാറാറുണ്ട്. അതിനാൽ മൊത്തം തെരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടും വേണമെന്നില്ല, നിർണായക ഇടങ്ങളിൽ വോട്ടർപട്ടികകളും തിരിച്ചറിയൽ കാർഡ് നിർണയവും തകിടം മറിഞ്ഞാൽതന്നെ ആകെ ഫലത്തെ അതു സ്വാധീനിക്കാം. വന്നുപോയ അബദ്ധം തിരുത്തുന്നുണ്ടാവാം. പക്ഷേ, അത് അറിയാതെ വന്ന പിഴവാണെന്നു ജനത്തിന് ബോധ്യപ്പെടണം. ഒരു തെറ്റിൽനിന്നാണ് വിശ്വാസ്യത തകരുന്നതെന്നും ഓർക്കണം. വിശിഷ്യ, കമീഷന്‍റെ ഘടനയിൽതന്നെ സർക്കാറനുകൂല ചായ്‌വ് വായിക്കാനുള്ള പഴുതുകളുള്ളപ്പോൾ. തങ്ങളുടെ പ്രവർത്തനം സത്യസന്ധവും നേരാംവണ്ണവുമാണെന്നു തെളിയിക്കേണ്ട ബാധ്യത കമീഷനു തന്നെയാണ്. അതില്ലാതെ വരുകിൽ സമ്മതിദായകരുടെ മുഖ്യഅവകാശത്തിന്‍റെ, അഥവാ ജനാധിപത്യത്തിന്റെതന്നെ നിലനിൽപാണ് അപകടത്തിലാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.