Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേന്ദ്രത്തിന്...

കേന്ദ്രത്തിന് സ്വന്തമാവുന്ന തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
കേന്ദ്രത്തിന് സ്വന്തമാവുന്ന തെരഞ്ഞെടുപ്പ് കമീഷൻ
cancel

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും വാർത്തയാവുകയാണ്-ഒട്ടും ശുഭകരമല്ലാത്ത കാരണങ്ങളാൽ. ഇക്കഴിഞ്ഞ തിങ്കളാഴ്ച, തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കാൻ ചേർന്ന സമിതി യോഗത്തിൽ, മുൻ തലവൻ രാജീവ് കുമാറിന്റെ കാലാവധി കഴിഞ്ഞതിനാൽ കമീഷൻ അംഗമായ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഉയർത്തുകയും ഒഴിവുവന്ന സ്ഥാനത്ത് ഹരിയാന ചീഫ് സെക്രട്ടറി വിവേക് ജോഷിയെ കമീഷണറായി നിയമിക്കുകയും ചെയ്ത നടപടിയാണ് പുതിയ വിവാദം. 2023ൽ പാസാക്കിയ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കമീഷനിലെ അംഗങ്ങളെയും മുഖ്യ കമീഷണറെയും തെരഞ്ഞെടുക്കേണ്ട സമിതിയിൽ പ്രധാനമന്ത്രി, അദ്ദേഹം നാമനിർദേശം ചെയ്യുന്ന മന്ത്രിസഭാംഗം (ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ), പ്രതിപക്ഷ നേതാവ് എന്നിവരുടെ തീരുമാനപ്രകാരമാണ് നിയമനം നടക്കേണ്ടത്.

നേരത്തേതന്നെ വിമർശനവിധേയമായ സമിതിയുടെ ഘടന സംബന്ധിച്ച കേസ് സുപ്രീംകോടതി മുമ്പാകെ ഫെബ്രുവരി 19ന് പരിഗണനക്ക് വരാനിരിക്കെ യോഗം ചേർന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി വിട്ടുനിന്നു. നിയമത്തിന്‍റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാനിരിക്കെ ധിറുതിപ്പെട്ട് തീരുമാനത്തിലെത്തേണ്ട ആവശ്യമില്ലെന്നും വിധി വന്നശേഷം മാത്രം വിഷയം പരിഗണിച്ചാൽ മതിയെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. ചീഫ് ജസ്റ്റിസിന് പകരം മന്ത്രിസഭാംഗം സമിതിയിൽ ഉണ്ടാകുന്നതോടെ നിഷ്പക്ഷത നഷ്ടപ്പെടുന്ന സമിതിയിൽ നോക്കുകുത്തിയായി ഇരിക്കുന്നതിൽ അർഥമില്ലെന്ന് നേരത്തേതന്നെ പ്രതിപക്ഷവും പല നിയമജ്ഞരും ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനിലെ അംഗങ്ങളെ കേന്ദ്രസർക്കാറിന്‍റെ ശിപാർശയനുസരിച്ച് രാഷ്‌ട്രപതി നിയമിക്കുകയായിരുന്നു പതിവ്. ഭരണഘടന ചർച്ചകളിൽ ഉണ്ടായ അഭിപ്രായൈക്യത്തിന്‍റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 324ാം വകുപ്പ് പാർലമെന്‍റ്, സംസ്ഥാന നിയമസഭകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു സ്വതന്ത്ര കമീഷനെ വിഭാവന ചെയ്യുന്നു. ഇത് പാർലമെന്ററി നിയമത്തിന് വിധേയമായിരിക്കും എന്നുമുണ്ട്. ഏതായാലും 2015വരെ സർക്കാർ ശിപാർശ ചെയ്യുന്നു, രാഷ്‌ട്രപതി നിയമിക്കുന്നു എന്നതായിരുന്നു സ്ഥിതി. 2015ൽ സുപ്രീംകോടതിക്ക് മുമ്പാകെ വന്ന ഒരു പൊതു താൽപര്യ ഹരജിയിൽ ഈ സംവിധാനം ഭരണഘടനയുടെ താൽപര്യങ്ങൾക്കനുസൃതമല്ല എന്നും പകരം സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം പോലുള്ള ഒരു സമിതി ഇതിന് വേണമെന്നും ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച രണ്ടംഗ ബെഞ്ച് 2018ൽ ഈ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തു.

2022 നവംബറിൽ നാല് ദിവസത്തെ വാദങ്ങൾക്കുശേഷം ജസ്റ്റിസ് എം.കെ. ജോസഫ് അധ്യക്ഷനായ ബെഞ്ച് 2023 മാർച്ചിൽ നിലവിലെ കമീഷൻ തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് ഉത്തരവിട്ടു. അതനുസരിച്ച് പാർലമെന്‍റ് പുതിയ നിയമം പാസാക്കുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാവണം കമീഷൻ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത്. ഈ വിധി നിയമമായി നിൽക്കുന്നതിനിടെ മോദി സർക്കാർ 2023 ഡിസംബറിൽ പുതിയ നിയമം പാസാക്കി. അതനുസരിച്ച് ചീഫ് ജസ്റ്റിസിനുണ്ടായിരുന്ന സ്ഥാനം മന്ത്രിസഭയിലെ ഒരു അംഗത്തിന് നൽകി. ഭരണകൂടത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള സമിതിയായി; അതോടെ ഫലത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനയിൽ വിഭാവനം ചെയ്യപ്പെട്ട സ്വതന്ത്ര അസ്തിത്വമില്ലാതാവുകയും ഭരണകൂട ഉപകരണം മാത്രമായി മാറുകയും ചെയ്തു. ആ സമിതിയാണ് ഇപ്പോൾ കമീഷണർ നിയമനം നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പുകളാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന പ്രക്രിയ. അതിനാൽ ജനഹിതം പരിശോധിക്കുന്ന പ്രക്രിയയിലെ വോട്ടർ പട്ടിക തയാറാക്കൽമുതൽ വോട്ടെടുപ്പിന്‍റെ സന്നാഹങ്ങൾ ഒരുക്കുക, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തയാറാക്കി ലംഘകരെ വരച്ചവരയിൽ നിർത്തി വോട്ടെടുപ്പും വോട്ടെണ്ണലും സുതാര്യമാക്കുക തുടങ്ങി തെരഞ്ഞെടുക്കപ്പെടുന്ന സഭകളുടെ അന്തിമ രൂപം നൽകൽവരെ ബൃഹത്തായ ധർമം നിർവഹിക്കേണ്ടതാണ് കമീഷൻ. ഭരണകൂടത്തിന്‍റെ ചട്ടുകമായി അത് മാറിക്കൂടാ. നിയമിക്കപ്പെട്ടു കഴിഞ്ഞാൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാറ്റാൻ സുപ്രീംകോടതി ജഡ്ജിയെ മാറ്റുന്നതിന് തുല്യമായ നടപടിക്രമങ്ങൾ വേണം. ഈയിടെ പല തെരഞ്ഞെടുപ്പുകളിൽ-ഉദാഹരണമായി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ- വോട്ടർ പട്ടികയിൽ ഉണ്ടായ ആൾവർധനയും വോട്ടിങ്ങിന്‍റെ അവസാന മണിക്കൂറുകളിൽ കണ്ട ഭീമമായ വോട്ടിങ് നിരക്കും മറ്റുമായ പരാതികൾ പൊതുജനത്തിൽ സംശയങ്ങളുയർത്തിയിരുന്നു. അവയിൽ ചില കേസുകൾ ഇപ്പോഴും കോടതികളിലാണ്.

കമീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടാതെ നോക്കുന്നത് ഭരണകൂടത്തിന്‍റെതന്നെ വിശ്വാസ്യതക്ക് ബലം കൂട്ടും. പക്ഷേ, മറ്റു പല കാര്യങ്ങളിലെന്നപോലെ ഇതിലും മോദി സർക്കാർ തന്നിഷ്ടവും സർവാധിപത്യസ്വഭാവങ്ങളും തന്നെയാണ് പിന്തുടരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിദേശത്ത് പെരുമ്പറയടിക്കുകയും ജനാധിപത്യം ഇന്ത്യയുടെ ഡി.എൻ.എയിൽ അടങ്ങിയതാണെന്ന കണ്ടുപിടിത്തത്തിന് പ്രചാരം നൽകുകയും ചെയ്യുന്ന ഭരണാധികാരികൾ ആഭ്യന്തരമായി ജനഹിതം മാനിക്കുന്ന പ്രക്രിയക്ക് വിശ്വാസ്യത വേണമെന്ന മൗലിക നിബന്ധന ഓർക്കുന്നില്ല. നാമനിർദേശം ചെയ്യുന്ന സമിതിയിൽ ചീഫ് ജസ്റ്റിസ് ഇരിക്കുകയും ചിലപ്പോൾ അദ്ദേഹത്തിന്‍റെ ഇംഗിതം തള്ളപ്പെടുകയും ചെയ്യുമ്പോൾ പദവിക്ക് ക്ഷീണം തട്ടുമെന്ന ന്യായത്തിൽ കഴമ്പുണ്ടാകാമെങ്കിലും കേന്ദ്രമന്ത്രിസഭയിലെ അംഗം എങ്ങനെ ആ സ്ഥാനത്ത് ഉചിതമാവും എന്ന ചോദ്യം ബാക്കി. അത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമൊന്നും അനുവദിക്കാൻ നിലവിലെ ഭരണകൂടം തയാറല്ല. അതിനാൽ നീതിപീഠത്തിന് മുന്നിലുള്ള കേസിൽ തീരുമാനം ഇനിയും വൈകിച്ചുകൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialElection Commission
News Summary - Madhyamam Editorial on Election Commission
Next Story