ജമ്മു-കശ്മീരിന് നിയമസഭയോ നഗരസഭയോ?
text_fieldsജമ്മു-കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി, സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിച്ച നരേന്ദ്ര മോദി സർക്കാറിന്റെ 2019 ആഗസ്റ്റ് അഞ്ചിലെ ഉത്തരവ് നാലുവർഷങ്ങൾക്കുശേഷം സാധൂകരിച്ച സുപ്രീംകോടതി 2024 സെപ്റ്റംബർ 30നുമുമ്പ് ജമ്മു-കശ്മീരിൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് നടത്തി ഭരണം ജനകീയ സർക്കാറിനെ ഏൽപിക്കണമെന്ന് നിർദേശിച്ചിരുന്നതാണ്. കോടതിവിധി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആ സമയപരിധി അവസാനിക്കാൻ കഷ്ടിച്ച് രണ്ടരമാസം മാത്രം ബാക്കിയിരിക്കെ ഭാവി സംസ്ഥാന സർക്കാറിന്, ഭരണഘടന ഇതര സംസ്ഥാനങ്ങൾക്കനുവദിക്കുന്ന അധികാരാവകാശങ്ങൾപോലും കവർന്നെടുക്കുന്ന പുതിയ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതോടെ ജമ്മു-കശ്മീരിലെ രാഷ്ട്രീയ പാർട്ടികളും കോൺഗ്രസ് അടക്കമുള്ള ദേശീയ പ്രതിപക്ഷവും എതിർപ്പുമായി രംഗത്തുവന്നത് തീർത്തും സ്വാഭാവികമാണ്.
പുതിയ നടപടിയിലൂടെ അസാമാന്യമായ അധികാരങ്ങൾ നൽകി ലഫ്. ഗവർണറെ മുഖ്യമന്ത്രിക്കുമീതെ പ്രതിഷ്ഠിച്ചതോടൊപ്പം കേവലം നഗരസഭയുടേതിന് തുല്യമായ അധികാരങ്ങൾ മാത്രം നൽകി സംസ്ഥാന സർക്കാറിനെ കൊച്ചാക്കുകയുമാണ് കേന്ദ്ര സർക്കാർ. അതുപ്രകാരം സംസ്ഥാന പൊലീസ്, സിവിൽ സർവിസ്, അഴിമതി നിരോധന ബ്യൂറോ, പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറേറ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി തുടങ്ങി എല്ലാറ്റിന്റെയും അവസാനവാക്ക് കേന്ദ്രം നിയോഗിക്കുന്ന ലഫ്. ഗവർണറുടേതായിരിക്കും. സ്വതേ പരിമിതാധികാരം മാത്രമുള്ള ഡൽഹി സർക്കാറിന്റെ ദൈനംദിന നടപടികളിൽ പോലും കേന്ദ്രത്തിന്റെ ഇടപെടലും നിയന്ത്രണങ്ങളും രാജ്യം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ജമ്മു-കശ്മീരിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സംസ്ഥാന സർക്കാറിനെ ശ്വാസം മുട്ടിക്കാനുള്ള ആസൂത്രിത നീക്കം. നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ചെറിയ നിയമനങ്ങൾക്കുപോലും ഗവർണറുടെ അംഗീകാരം തേടേണ്ടിവരുന്ന മുഖ്യമന്ത്രിയുടെ ഗതികേടിനെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചപ്പോൾ, പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി ജമ്മു-കശ്മീർ ജനതയുടെ പരിമിതാധികാരങ്ങളും വെട്ടിക്കുറക്കുകയാണ് കേന്ദ്രമെന്ന് കുറ്റപ്പെടുത്തി.
മേലിൽ സ്വന്തം ഉദ്യോഗസ്ഥരെ നിയമിക്കാനോ സ്ഥലം മാറ്റാനോ പോലും സംസ്ഥാന സർക്കാറിന് സാധ്യമാവാത്ത കേവലം ഒരു മുനിസിപ്പാലിറ്റി എന്നതാവും ജമ്മു-കശ്മീർ സംസ്ഥാന സർക്കാർ എന്നും അവർ പറയുന്നു. ജമ്മു-കശ്മീർ കോൺഗ്രസ് പ്രസിഡന്റ് വഖർ റസൂൽ വാനി ജനാധിപത്യത്തിന്റെ കൊല എന്നാണ് കേന്ദ്ര ഉത്തരവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കശ്മീർ ജനതക്ക് നേരെയുള്ള ആക്രമണം എന്ന് സർക്കാർ നടപടിയെ കുറ്റപ്പെടുത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസുഫ് തരിഗാമി എല്ലാ പാർട്ടികളും ഇതിനെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യയിലെ ഏതാണ്ടെല്ലാ പാർട്ടികളും ജനകീയ കൂട്ടായ്മകളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെതിരായ നിലപാടുള്ള പാകിസ്താന്റെ നീക്കങ്ങളെ സർവശക്തിയും ഉപയോഗിച്ച് ഇന്ത്യൻ ജനതയും സർക്കാറും പ്രതിരോധിച്ചുവന്നിട്ടും ഉണ്ട്. എന്നാൽ, കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നതുപോലെ കശ്മീർ ജനതയും ഇന്ത്യൻ ജനതയുടെ അഭേദ്യഘടകമാണെന്ന് കേന്ദ്രത്തിൽ അധികാരത്തിലുള്ളവർ മനസ്സാ അംഗീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പൗരജനങ്ങൾക്ക് ഭരണഘടന അനുവദിച്ച അധികാരാവകാശങ്ങൾ ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിലെ ജനതക്ക് നിരന്തരം നിഷേധിക്കപ്പെട്ടതാണ് ഇതഃപര്യന്തമുള്ള ചരിത്രം. ഏറ്റവും പുതുതായി, നിലവിൽ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാന സർക്കാറിന് ഇതര സംസ്ഥാനസർക്കാറുകളുടെ ഭരണഘടനാദത്തമായ അധികാരാവകാശങ്ങൾ നിയമപരമായിത്തന്നെ നിഷേധിക്കുമ്പോൾ ബോധപൂർവമായ വിവേചനവും ഭരണഘടനയോടുള്ള വെല്ലുവിളിയുമായേ അത് വിലയിരുത്തപ്പെടുകയുള്ളൂ. പോയവർഷം ജമ്മു-കശ്മീരിലെ നിയമസഭ മണ്ഡലങ്ങൾ ഇലക്ഷൻ കമീഷൻ മാറ്റിമറിച്ചപ്പോൾതന്നെ വിവേചനം മറച്ചുവെക്കാനാവാത്തവിധം പ്രകടമായിരുന്നു. കശ്മീരിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങൾ പലതും പട്ടികജാതി-പട്ടികവർഗ സംവരണ മണ്ഡലങ്ങളാക്കിമാറ്റിയപ്പോൾ ജമ്മുവിൽ ഒരേയൊരു മണ്ഡലമാണ് സംവരണം ചെയ്തത്. മണ്ഡലങ്ങളിലെ സമ്മതിദായകരുടെ എണ്ണം നിശ്ചയിച്ചതിലും വിവേചനം മറച്ചുവെക്കാനാവാത്ത മാനദണ്ഡങ്ങളാണ് സ്വീകരിച്ചത്. അപ്രകാരം കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അധികാരലബ്ധി ഉറപ്പാക്കാൻ ചതുരുപായങ്ങളും പയറ്റിയ ശേഷവും രാജ്ഭവനിൽ കുടിയിരുത്താൻ പോവുന്ന സംഘ്പരിവാർ നോമിനിയുടെ പിടിയിൽത്തന്നെ സമസ്താധികാരങ്ങളും നിക്ഷിപ്തമാവണമെന്ന ശാഠ്യം ആർക്കും മനസ്സിലാവില്ലെന്ന് കരുതാൻ മാത്രം ജനങ്ങളെ വിഡ്ഢികളാക്കരുത്.
ഈയിടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കശ്മീർ ജനത മുമ്പൊരിക്കലുമില്ലാത്തവിധം ആവേശവും താൽപര്യവും പ്രകടിപ്പിച്ചത് അവർ രാജ്യത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും പ്രകടിപ്പിച്ച പ്രതിബദ്ധതയുടെ വ്യക്തമായ സാക്ഷ്യമാണ്. പക്ഷേ, പതിനെട്ടാം ലോക്സഭ ഇലക്ഷനിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽ ചകിതരായ കാവിപ്പട ഇനിയും തെറ്റായ പാഠങ്ങളാണ് പഠിക്കുന്നതെങ്കിൽ ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഓർക്കുന്നത് നന്ന്. ഒപ്പംതന്നെ ജമ്മു മേഖലയിൽ നമ്മുടെ ധീര ജവാന്മാർ നേരിടുന്ന വർധിത ജീവഹാനിയുടെ കണക്കുകൾ നിസ്സാരമായി കാണാൻ ജനങ്ങൾക്ക് സാധ്യമാവില്ലെന്നുകൂടി ഉണർത്തേണ്ടിവരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.