Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമതംമാറ്റത്തിന്...

മതംമാറ്റത്തിന് ‘നോട്ടീസ് പീരിയഡു’മായി രാജസ്ഥാൻ

text_fields
bookmark_border
editorial
cancel

ന്ത്യയിൽ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കുന്ന 12ാമത്തെ സംസ്ഥാനമാവുകയാണ് രാജസ്ഥാൻ. ഭജൻലാൽ ശർമ നയിക്കുന്ന ബി.ജെ.പി സർക്കാർ ‘രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തനം തടയൽ ബിൽ 2025’ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. മുമ്പേ നടന്ന സംസ്ഥാനങ്ങളെ പോലെ രാജസ്ഥാൻ ബില്ലിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്നത് തെറ്റിദ്ധരിപ്പിക്കൽ, പ്രലോഭനം, ബലപ്രയോഗം തുടങ്ങിയ മാർഗങ്ങളിലൂടെ മതപരിവർത്തനം നടക്കാറുണ്ടെന്നും അതു തടയേണ്ടത് ആവശ്യമാണ് എന്നുമാണ്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം എടുത്തു പറഞ്ഞുകൊണ്ടുതന്നെ വ്യക്തികൾക്കുള്ള ഈ സ്വാതന്ത്ര്യം സംഘടിത മതപരിവർത്തനം നടത്തിക്കാനുള്ളതായി മനസ്സിലാക്കപ്പെടുകയാണെന്ന് ബിൽ ചൂണ്ടിക്കാട്ടുന്നു. പല സമീപകാല സംഭവങ്ങളിലും എളുപ്പത്തിൽ വഞ്ചിക്കപ്പെടുന്ന ലോല മനസ്കർ തെറ്റിദ്ധാരണ, ബലപ്രയോഗം, സമ്മർദം, വ്യാജമാർഗങ്ങൾ എന്നിവയിലൂടെ പറ്റിക്കപ്പെടുന്നത് തടയേണ്ടതുണ്ടെന്നും ആമുഖത്തിൽ പറയുന്നു. 2006ലും ഇത്തരമൊരു നിയമനിർമാണത്തിന് രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ ശ്രമിച്ചെങ്കിലും അന്ന് രാഷ്ട്രപതിയുടെ ഇടപെടലിൽ അതു നിയമമാകാതെ പോകുകയായിരുന്നു.

നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ ഏതു പരിവർത്തനവും ഇല്ലാതാക്കുന്നതാണ് ബില്ലിലെ വകുപ്പുകൾ. അടിസ്ഥാനപരമായി ഇസ്‌ലാം, ക്രൈസ്തവ മതക്കാർ നടത്തുന്ന മത പ്രചാരണപ്രവർത്തനങ്ങളെ തടയുകയും രണ്ടു വിഭാഗങ്ങളെയും സാംസ്കാരികമായും സാമൂഹികമായും ദുർബലപ്പെടുത്തുകയും ചെയ്യുകയെന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും സാംസ്കാരിക അജണ്ടയുടെ ഭാഗമാണ്. ഈ വിഭാഗങ്ങളുടെ പ്രചാരണഫലമായി അവരുടെ മതംമാറാൻ മുന്നോട്ടുവരുന്ന ആരെയും പിന്തിരിപ്പിക്കാൻ ബിൽ ആയുധമാകും. ഏതാണ്ട് ഒരു ശിക്ഷാനിയമത്തിനു സമാനമായ ബില്ലിലെ വകുപ്പുകൾ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

‘നിയമവിരുദ്ധ’ മതപരിവർത്തനം നടത്തുന്നവർക്ക് ഒരുവർഷം മുതൽ അഞ്ചുവർഷംവരെ തടവും 15,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. പ്രായപൂർത്തിയാകാത്തവരോ സ്ത്രീയോ പട്ടികജാതി-വർഗക്കാരോ ആണ് മതംമാറുന്നതെങ്കിൽ തടവ് രണ്ടു വർഷം മുതൽ 10 വർഷം വരെയും പിഴ 25,000 രൂപ വരെയുമാണ്. കൂട്ട മതപരിവർത്തനമാണെങ്കിൽ തടവ് മൂന്നു മുതൽ 10 വർഷംവരെയും പിഴ 50,000 രൂപവരെയും പോകാം. മതംമാറ്റം മാത്രമുദ്ദേശിച്ച് നടത്തുന്ന വിവാഹം അസാധുവായി പ്രഖ്യാപിക്കാൻ കുടുംബകോടതികൾക്ക് അധികാരമുണ്ടാകും. ഇത്തരം നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടാൻ കുടുബത്തിലെ അടുത്തബന്ധുക്കൾക്കും പൊലീസിനുതന്നെയും അധികാരമുണ്ടായിരിക്കും. മാത്രമല്ല, അത്തരം വിവാഹത്തിനു മുതിരുന്നവരെ പൊലീസിന് സ്വന്തം നിലക്ക് അറസ്റ്റ് ചെയ്യാം. ജാമ്യമില്ലാത്ത കുറ്റങ്ങളാണിവ. വല്ലവരും നിയമവിരുദ്ധ മതപരിവർത്തനത്തിന് ‘ഇര’യായതാണെങ്കിൽ കോടതിക്ക് അഞ്ചുലക്ഷം രൂപ വരെ നഷ്ടപരിഹാരവും വിധിക്കാം.

ചുരുക്കത്തിൽ, മതപരിവർത്തനം കടുത്തശിക്ഷയർഹിക്കുന്ന ഗുരുതര കുറ്റമായി മാറും. അതുതന്നെയാണ് പരമത വിദ്വേഷം മുഖമുദ്രയാക്കിയ ബി.ജെ.പി ലക്ഷ്യമിടുന്നതും. സ്വമേധയാലോ പരപ്രേരണയാലോ മറ്റൊരു മതം മനസ്സിലാക്കുന്നതിലൂടെ ഉണ്ടാവുന്ന സ്വയംബോധ്യങ്ങളിലൂടെയുള്ള പ്രക്രിയയാണ് മതപരിവർത്തനം എന്ന മൗലികതത്ത്വംതന്നെ പാടേ പൊളിച്ചെഴുതുകയാണ് ബിൽ. ഇതര കാരണങ്ങളാൽ ആളുകളെ മതത്തിലേക്ക് ചേർക്കുന്ന അപൂർവസംഭവങ്ങൾ മുമ്പുണ്ടായിട്ടില്ല എന്നല്ല. എന്നാൽ, അത്തരം ഒറ്റപ്പെട്ട കേസുകൾ പരാതിയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനു പകരം മതപരിവർത്തനംതന്നെ അതിസംശയാസ്പദവും സർക്കാർ ദാക്ഷിണ്യത്തിനു വിധേയവുമാക്കി മാറ്റുകയാണ് ബി.ജെ.പി ഭരണകൂടം.

ബില്ലിൽ മതംമാറ്റത്തിന് നോട്ടീസ് അവധിയും നിശ്ചയിച്ചിരിക്കുന്നു ബി.ജെ.പി സർക്കാർ. ഒരാൾ മതംമാറാൻ തീരുമാനിച്ചാൽ അന്നു മുതൽ അതനുസരിച്ച് ജീവിക്കുകയും അനുഷ്ഠാന-കർമങ്ങളിൽ ഏർപ്പെടുകയുമാണ് സാധാരണരീതി. എന്നാൽ, രാജസ്ഥാനിലെ ബില്ലിൽ അതിനു ‘നോട്ടീസ് പീരിയഡ്’ വേണം. ഉദ്ദേശിക്കുന്ന മതത്തിലേക്കു ‘മാറാൻ’ ചുരുങ്ങിയത് 60 ദിവസം മുമ്പായി നിശ്ചിതഫോറം പൂരിപ്പിച്ച് ജില്ല മജിസ്‌ട്രേറ്റിനെ അറിയിക്കണം. ശേഷം പൊലീസ് അന്വേഷണത്തിലൂടെ അതു നിയമവിരുദ്ധ ഇനം പരിവർത്തനമല്ലെന്നു സർക്കാറിന് ബോധ്യപ്പെടണം. അതിനിടയിൽ വല്ലപരാതിയും ലഭിച്ചാൽ നിയമലംഘനം നടത്തിയിട്ടില്ല എന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനായ മതംമാറ്റക്കാർക്കാണ്. പൗരരുടെ സ്വകാര്യവിഷയമാണ് മതമെന്നും അതിൽ ഭരണകൂടം ഇടപെടില്ലെന്നും തീരുമാനിക്കപ്പെട്ട ഒരു മതേതരരാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും സർക്കാറിന് നോട്ടീസ് നൽകി കാത്തിരിക്കേണ്ടിവരുന്ന അപഹാസ്യമായ തീരുമാനത്തിനാണ് ബി.ജെ.പി ഭരണകൂടം മുതിരുന്നത്. അങ്ങനെ വിശ്വാസത്തെയും ആചാരങ്ങളെയും പ്രശ്നവത്കരിക്കുകയും സമൂഹത്തിൽ സ്വൈര്യക്കേട് ഉണ്ടാക്കുകയും ചെയ്യുന്നത് ആർക്കാണ് സഹായകമായിത്തീരുക?

നിയമത്തിൽ തെളിവിന്റെ ഭാരം ആരോപകർക്കാണെന്ന ഇന്ത്യൻ നീതിവ്യവസ്ഥയുടെ പൊതുതത്ത്വം ലംഘിക്കുന്നതു മുതൽ വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശനിഷേധം വരെ ഉൾക്കൊള്ളുന്ന രാജസ്ഥാന്‍റെ ഈ നിയമ നിർമാണം സ്വതന്ത്ര ജനാധിപത്യ മതേതര രാഷ്ട്രക്രമത്തിനകത്ത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത്തരം നിയമനിർമാണ നീക്കങ്ങൾക്കു നേരെ ചിലപ്പോഴെങ്കിലും ജുഡീഷ്യറിയിൽനിന്ന് കാര്യമായ ഇടപെടൽ ഇല്ലാതെ പോകുന്നെന്നതും കാണാതിരുന്നു കൂടാ. രാജസ്ഥാനിൽതന്നെ മുമ്പ് നിയമനിർമാണം പാതിവഴിക്കു നിലച്ച സാഹചര്യത്തിൽ മതപരിവർത്തനവിരുദ്ധ വ്യവസ്ഥകൾ എന്ന പേരിൽ ഹൈകോടതിതന്നെ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെന്നതും ഓർക്കുക. നിലവിലുള്ള ഭൂരിപക്ഷത്തിൽ രാജസ്ഥാനിലെ ബി.ജെ.പി സർക്കാറിന് ബിൽ പാസാക്കിയെടുക്കാൻ പറ്റിയേക്കും. രാജ്യത്ത് ജനാധിപത്യവ്യവസ്ഥയും മതസ്വാതന്ത്ര്യവും പുലർന്നുകാണാനാഗ്രഹിക്കുന്നവർക്ക് നീതിപീഠമെങ്കിലും തുണയാകുമോ എന്നാണ് ഇത്തരം സന്ദർഭങ്ങളിൽ ഉയരുന്ന ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialRajasthananti conversion bill
News Summary - Madhyamam editorial on Rajasthan anti conversion bill
Next Story