Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightട്രംപിന്റെ തീരുവ...

ട്രംപിന്റെ തീരുവ യുദ്ധം

text_fields
bookmark_border
trump
cancel

യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപ് രണ്ടാമൂഴം തുടങ്ങിയതുതന്നെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ഒരുപോലെ വിക്രിയകൾ കാട്ടാൻ ഒരുമ്പെട്ടാണ്​. അധികാരമേറ്റെടുത്ത ഉടനെ കുറെ എക്സിക്യൂട്ടിവ് ഉത്തരവുകൾ ഇറക്കി. അക്കൂട്ടത്തിൽ കുടിയേറ്റക്കാർക്ക് പ്രതികൂലവും ജന്മസിദ്ധ പൗരത്വം റദ്ദുചെയ്യുന്നതുമായ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന നിലയിൽ കോടതി തടഞ്ഞിരിക്കുന്നു. ഫലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ ഗസ്സ ഏറ്റെടുക്കുമെന്ന് പറഞ്ഞുള്ള ഭീഷണികൾ വേറെ. അതിനിടയിൽ സാമ്പത്തികരംഗത്ത്​ ഉരുക്ക്-അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ നടപ്പാക്കാനുള്ള തീരുമാനവും വാർത്തകൾ സൃഷ്ടിച്ചത് സ്വാഭാവികം. കൂടുതൽ ഉൽപന്നങ്ങൾക്കുമേൽ ഇറക്കുമതി നിയന്ത്രണങ്ങളും തീരുവകളും വരുമെന്ന പ്രസ്താവന കൂടി വന്നപ്പോൾ ആഗോള സാമ്പത്തികവ്യവസ്ഥയിൽ ഇളക്കങ്ങളുണ്ടായത് സ്വാഭാവികം.

ഉരുക്ക്-അലൂമിനിയം ഇറക്കുമതിയുൾപ്പെടെ അമേരിക്കയിലേക്ക് അനേകം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും അമേരിക്കയോട് ചൊടിക്കാൻ താമസമുണ്ടായില്ല. യൂറോപ്യൻ യൂനിയൻ പ്രസിഡന്‍റ്​ ഉർസുല വോൺ ഡെലയെൻ പറഞ്ഞത്, യു.എസ് തീരുമാനത്തിനു മറുപടിയില്ലാതെ പോകില്ല എന്നാണ്. അഥവാ യൂറോപ്യൻ രാജ്യങ്ങളിൽ ഇറങ്ങുന്ന അമേരിക്കൻ ഉൽപന്നങ്ങൾക്ക് പ്രതികാര തീരുവ നേരിടേണ്ടിവരുമെന്ന്. ഇറക്കുമതികൾക്ക് വില കൂടിയാൽ ആഭ്യന്തര ഉൽപന്നങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്നും അതനുസരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നുമാണ് ട്രംപ് സിദ്ധാന്തം. എന്നാൽ, 2018ൽ ഇതേപോലെ തീരുവ ചുമത്തിയപ്പോഴുള്ള അനുഭവം അതല്ല. ട്രംപിന്‍റെ ആദ്യ ഊഴത്തിൽ മൊത്തം 400 ബില്യൺ ഡോളറിന്‍റെ ഇറക്കുമതികൾക്കുമേൽ ചുമത്തിയ തീരുവകൾ അമേരിക്കൻ സമ്പദ് വ്യവസ്ഥക്കു കാര്യമായ ക്ഷീണമാണുണ്ടാക്കിയത്. മൊത്തം ആഭ്യന്തര ഉൽപാദനവും ഗാർഹിക വരുമാനവും ആകെ തൊഴിലവസരങ്ങളും താഴോട്ടുപോയി. തീരുവകളുടെ അഭാവത്തിൽ ഉണ്ടാവുമായിരുന്നതിനേക്കാൾ 75,000 തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നാണ് കണക്ക്.

2018ൽ ആദ്യ ഇരയായ മെക്സികോ, കാനഡ എന്നീ അയൽ രാജ്യങ്ങളെ തൽക്കാലം ഒഴിവാക്കിയിരുന്നു. എന്നാൽ, അത് വീണ്ടും നടപ്പായതോടെ പ്രതികാര നികുതികൾ തിരിച്ചുംവന്നു. തുടർന്നു ഭേദഗതികളോടെ അത് ഒതുക്കിത്തീർക്കുകയാണുണ്ടായത്. അമേരിക്കയുടെ ഉരുക്ക് ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് മെക്സികോയുമാണ്. എന്നാൽ, ലോക ഉരുക്കു കയറ്റുമതിയുടെ പകുതിയോളം ​കൈയാളുന്ന ചൈനയുടെ ഉരുക്ക്​ കഴിഞ്ഞ വർഷം അമേരിക്കൻ ഇറക്കുമതിയുടെ വെറും രണ്ട് ശതമാനമായിരുന്നുവത്രെ. പക്ഷേ, ചൈനയെ സാമ്പത്തികമായി ശോഷിപ്പിക്കുക അമേരിക്കൻ അജണ്ടയാണല്ലോ. ചൈനീസ് ഉൽപന്നങ്ങളുടെ മേൽ 10 ശതമാനം തീരുവ ചുമത്തിയപ്പോൾ ചൈനയും പ്രകൃതി വാതകം, കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയുൾപ്പെടെ അമേരിക്കൻ ഇറക്കുമതികൾക്കുമേൽ ചുങ്കം ചുമത്തി. അതിനു പുറമെ, അമേരിക്കൻ വ്യവസായങ്ങൾക്കെല്ലാം ആധാരമായ ധാതുവസ്തുക്കളുടെയും ഇതര ഉൽപന്നങ്ങളുടെയും കയറ്റുമതിയിലും നിയന്ത്രണങ്ങൾ വരുത്തുമെന്നാണ് ചൈനീസ് നിലപാട്. നേരത്തേ, ഒരു അനിയന്ത്രിത ഉരുളക്കുപ്പേരി വ്യാപാരയുദ്ധം ദോഷം ചെയ്യുമെന്നതിനാൽ ചൈന എല്ലാ അമേരിക്കൻ ഉൽപന്നങ്ങളുടെ മേലും തീരുവ ചുമത്താൻ തുനിഞ്ഞിരുന്നില്ല. എന്നാൽ, ഇന്നങ്ങനെയല്ല ചൈനയുടെ പെരുമാറ്റം. ഒരു വശത്ത് ഇറക്കുമതി കുറക്കുന്നതിലൂടെ സ്വദേശി ഉൽപന്നങ്ങൾക്ക് നല്ല വില കിട്ടുമ്പോൾ അവ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ചുള്ള യു.എസ്​ ഉൽപന്നങ്ങളുടെ വില വർധിക്കുകയും മാത്സര്യത്തിൽ പിന്തള്ളപ്പെട്ടുപോവുകയും ചെയ്യും.

പക്ഷേ, തീരുവയെ അമേരിക്ക സാമ്പത്തിക-രാഷ്ട്രീയായുധമായി ഉപയോഗിക്കാൻ തുടങ്ങിയാൽ അത് രാഷ്ട്രീയ ശാത്രവത്തിനു ആക്കംകൂട്ടുന്നതിനുപുറമെ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുകയും ചെയ്യും. ട്രംപിന്‍റെ തീരുവ യുദ്ധപ്രഖ്യാപനം വന്ന ഉടനെ ഓഹരി വിപണിയിലും സ്വർണ വിപണിയിലും ഉണ്ടായ ഇളക്കങ്ങൾ ഉദാഹരണം. ഇതേ മട്ടിൽ ഇ.യുവും ചൈനയും മറുനികുതികൾ ചുമത്തിയാൽ ഈ അസ്ഥിരത വർധിക്കുകയേ ഉള്ളൂ. മറ്റു പല ട്രംപ് തീരുമാനങ്ങളെ പോലെ ഈ തീരുവ യുദ്ധത്തിലും കരാർ ലംഘനങ്ങളാണ് മുഖ്യ പ്രശ്നം. ഭരണകൂടങ്ങൾ മാറിയാലും രാഷ്ട്രങ്ങൾ പൊതുവേ അന്താരാഷ്ട്ര ഉടമ്പടികൾ മാനിക്കുന്നതാണ്​ കീഴ്വഴക്കം. എന്നാൽ, ട്രംപിന് കീഴ്വഴക്കവും നാട്ടുനടപ്പുമൊന്നും ബാധകമല്ലല്ലോ. ഇറാനുമായുള്ള 2015ലെ ആണവ കരാർ ട്രംപ് ഏകപക്ഷീയമായി റദ്ദുചെയ്തതും ആഗോള താപനം തടയുന്ന 2016ലെ പാരിസ് ഉടമ്പടിയിൽനിന്ന് ട്രംപ് ഭരണകൂടം പിൻവലിഞ്ഞതും ശേഷം ജോ ബൈഡൻ ഭരണകൂടം വീണ്ടും ചേർന്നതും ഓർക്കാം. എന്നാൽ, പാരിസ് ഉടമ്പടിയിൽ ഇനി തുടരി​ല്ലെന്ന് വീണ്ടും ട്രംപ് പറഞ്ഞിരിക്കുന്നു. ഗസ്സയെ യുദ്ധവിമുക്തമാക്കാനുള്ള കരാറിലും ഇടങ്കോലിടുന്ന രീതിയിലാണ് ട്രംപിന്‍റെ നീക്കങ്ങൾ. ആഗോള വ്യാപാര വിഷയത്തിൽ ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ)യുടെ ആഭിമുഖ്യത്തിൽ വ്യാപാര നിയന്ത്രണങ്ങളും തീരുവകളും കുറച്ച് 1995ൽ ഒപ്പിട്ട വ്യാപാരക്കരാറുകളെ മുഴുവൻ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ട്രംപ് തോന്നുംപോലെ ഇറക്കുമതിച്ചുങ്കം ചുമത്താൻ തുനിയുന്നത്.

പല മൂന്നാം ലോക രാഷ്ട്രങ്ങളിലെയും ജനകീയ എതിർപ്പുകൾ അവഗണിച്ച് സ്വകാര്യവത്​കരണം, ആഗോളീകരണം, ഉദാരീകരണം എന്നീ അടിസ്ഥാനങ്ങളിൽ ഡബ്ല്യു.ടി.ഒ കരാറുകളനുസരിച്ചാണ് ഇന്ന് ലോക വ്യാപാരത്തിന്റെ 80 ശതമാനവും നടക്കുന്നത്. എന്നാൽ, അതിനു മുൻകൈയെടുത്ത യു.എസ് അതെല്ലാം മറന്ന മട്ടാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും ഒട്ടൊക്കെ സംഘർഷരഹിതമായി നടക്കുന്നത് ഒരു മിനിമം മാന്യതയുടെ അനുമാനത്തിലുള്ള ഉടമ്പടികളിലൂടെയാണ്. അത് നടപ്പാക്കാൻ സൈനിക ശേഷിയുള്ള അധികാരകേന്ദ്രമൊന്നുമില്ല. അതിനാൽ കൈയൂക്കുള്ളവൻ കാര്യം നേടുന്ന ലോക വ്യവസ്ഥക്ക് കൈയൊപ്പ് ചാർത്തുന്ന പണി തന്നെയാണ് ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയായ അമേരിക്കയുടെ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, സ്വയംകൃതാനർഥങ്ങൾ സംഭവിക്കുമ്പോഴേ അതിനു ഒരറുതിയുണ്ടാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam editorialTariffDonald Trump
News Summary - Madhyamam editorial on Trumps tarriff war
Next Story