ഫലസ്തീൻ: പാവക്കൂത്ത് പരിഹാരമാവില്ല
text_fieldsഹമാസ്-ഇസ്രായേൽ താൽക്കാലിക യുദ്ധവിരാമം ദീർഘിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ഖത്തർ മുൻകൈയെടുത്തു തുടരവേതന്നെ എന്തുവില കൊടുത്തും ഹമാസിനെ പൂർണമായി തുരത്തിയേ സൈനികാക്രമണ പരിപാടി അവസാനിപ്പിക്കാനാവൂ എന്ന ഉറച്ച നിലപാടാണ് സയണിസ്റ്റ് പ്രധാനമന്ത്രി നെതന്യാഹുവും സഹമന്ത്രിമാരും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതവരെ സംബന്ധിച്ചിടത്തോളം നിലനിൽപിന്റെ പ്രശ്നമാണ് എന്നതും വസ്തുതയാണ്. അതിന്റെ പേരിൽ, സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 15000ത്തിൽപരം നിരപരാധികളെ അതിനിഷ്ഠുരമാംവിധം കൊലപ്പെടുത്തി, വീടും താമസകേന്ദ്രങ്ങളും തകർത്ത് ഒമ്പത് ലക്ഷത്തോളം പേരെ കുടിയിറക്കി. എന്നാൽ, ഹമാസിന്റെ പോരാട്ടവീര്യം തെല്ലുപോലും കുറഞ്ഞതിന്റെ ഒരു ലക്ഷണവും കാണാനില്ല. ഇസ്രായേലാവട്ടെ, ആഭ്യന്തരമായും ബാഹ്യശക്തികളിൽ നിന്നും കടുത്ത സമ്മർദങ്ങളെ നേരിടുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ സ്പെയിനിലെ ബാഴ്സലോണയിൽ സമ്മേളിച്ച മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള 40 രാജ്യങ്ങളുടെ കൂട്ടായ്മ ദ്വിരാഷ്ട്ര പരിഹാരമേ പ്രശ്നത്തിനുള്ളൂ എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തെ സാമാന്യമായി അപലപിച്ചപ്പോഴും ഗസ്സയെ പിടിച്ചെടുക്കാനോ ഇസ്രായേലിന്റെ ഭാഗമാക്കാനോ ഉള്ള നീക്കത്തെ ആരും പിന്തുണക്കുകയുണ്ടായില്ല. ഇസ്രായേലുമായി അഗാധ സാമ്പത്തിക സഹകരണം പുലർത്തുകയും ആ രാജ്യത്തിന്റെ നീതീകരിക്കാനാവാത്ത ഗതകാല ചെയ്തികളെ പിന്തുണക്കുകയും ചെയ്തവരാണ് 28 അംഗ യൂറോപ്യൻ യൂനിയനിലെ മിക്ക രാജ്യങ്ങളും.
പക്ഷേ, യുദ്ധം ഇനിയും തുടർന്നാൽ പ്രത്യാഘാതങ്ങൾ വ്യാപകവും കൂടുതൽ വിനാശകരവുമായിരിക്കുമെന്ന് അവർ തിരിച്ചറിയുന്നു. തങ്ങളുമായി ഉറ്റ സൗഹൃദവും വ്യാപാര-വാണിജ്യ ബന്ധങ്ങളും പുലർത്തുന്ന അറബ് രാജ്യങ്ങളിൽ മിക്കതും ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൊടും ക്രൂര നശീകരണ യത്നത്തിൽ അങ്ങേയറ്റം അസ്വസ്ഥരാണെന്ന് ബോധ്യപ്പെട്ട യൂറോപ്യൻ യൂനിയൻ അതിനാൽതന്നെ വെടിനിർത്തൽ പരമാവധി തുടരണമെന്നും അന്തിമ പരിഹാരമായി ഫലസ്തീനും ഇസ്രായേലും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ സയണിസ്റ്റ് രാഷ്ട്ര പക്ഷപാതിത്വമാണ് അവരുടെ ഏറ്റവും വലിയ തലവേദന.
അറബ് രാജ്യങ്ങളടക്കം ലോക രാഷ്ട്രങ്ങൾ പൊതുവേ എഴുതിത്തള്ളിയ ഫലസ്തീൻ പ്രശ്നത്തെ പുനർജീവിപ്പിച്ച് സത്വര പരിഹാരം അനിവാര്യമാക്കുന്ന പരുവത്തിലെത്തിച്ചതാണ് ഹമാസിന്റെ ദൃഷ്ടിയിൽ അവരുടെ ഏറ്റവും പ്രകടമായ വിജയം. ഇന്ത്യയടക്കമുള്ള ഇസ്രായേലിന്റെ ഉറ്റ സുഹൃദ് രാജ്യങ്ങളും ഇപ്പോൾ സംസാരിക്കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചാണ്. ഒരു ജനത എന്ന നിലയിൽ ഫലസ്തീനെ ഇനി അവഗണിക്കാനോ അല്ലറ ചില്ലറ സഹായം നൽകി അവരെ നിശ്ശബ്ദരാക്കാനോ സാധ്യമല്ല എന്ന് അബ്രഹാം കരാറിൽ ഒപ്പിട്ട അറബ് രാജ്യങ്ങൾക്കടക്കം ബോധ്യം വന്നിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ. പക്ഷേ, ഫലസ്തീൻ അതോറിറ്റിയെ അംഗീകരിക്കാം, ഹമാസിനെ അംഗീകരിക്കാനാവില്ല എന്നാണ് യൂറോപ്യൻ യൂനിയനകത്തും പുറത്തുമുള്ള പലരുടെയും നിലപാട്. അതേ നിലപാടാണ് യു.എസ് ഭരണാധികാരികളും ആവർത്തിക്കുന്നത്.
പക്ഷേ, ഒട്ടുമേ യാഥാർഥ്യ ബോധമോ ദീർഘദൃഷ്ടിയോ ഇല്ലാത്ത പ്രശ്നപരിഹാര നിർദേശമാണതെന്ന് അവരൊക്കെയും ഓർക്കാതെ പോവുന്നു. വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ വിശ്രമിക്കുന്ന ഫലസ്തീൻ അതോറിറ്റി മേധാവി 87കാരനായ മഹ്മൂദ് അബ്ബാസിന് സ്വന്തം ജനതയെ അനുസ്യൂതം കൊന്നുതീർക്കുന്ന ഇസ്രായേലിനെതിരെ ഒരക്ഷരം ഉരിയാടാൻ കഴിയുന്നില്ല. മുമ്പുതന്നെ പി.എൽ.ഒ മേധാവി യാസിർ അറഫാത്തിന്റെ പിൻഗാമിയായി യു.എസ്-ഇസ്രായേൽ കൂട്ടുകെട്ട് കണ്ടെത്തിയ മഹ്മൂദ് അബ്ബാസിന് ഇന്നേവരെ ഫലസ്തീൻ ജനതക്കുവേണ്ടി ഫലപ്രദമായി ശബ്ദമുയർത്താനോ ക്രിയാത്മകമായി എന്തെങ്കിലും പ്രവർത്തിക്കാനോ സാധിച്ചിട്ടില്ല. 2006ൽ ഫലസ്തീൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹ്മൂദ് അബ്ബാസിന്റെ കാലാവധി 2009ൽ അവസാനിച്ചതാണ്. അതിൽപിന്നെ 14 വർഷമായി തെരഞ്ഞെടുപ്പ് നടത്താതെ പ്രസിഡന്റ് പദവിയിൽ തുടരുകയാണദ്ദേഹം.
ഇതിനകം ഇസ്രായേലുമായി ഉണ്ടാക്കിയ എല്ലാ അടിയറവ് കരാറുകളിലും ഒപ്പുവെച്ച അദ്ദേഹം ഒന്നെങ്കിലും പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഏറ്റവും പുതുതായി ഒരു അമേരിക്കൻ ഏജൻസി അവർക്കനുകൂലമായി നടത്തിയ സർവേയിൽ പോലും വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ അതോറിറ്റിക്ക് വെറും ഒമ്പത് ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ. മറുവശത്ത് ഫലസ്തീനിൽ 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷം നേടി അധികാരത്തിലിരിക്കുന്നവരാണ് ഹമാസ്. അവരാണുതാനും പുറംലോകം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഫലസ്തീൻ ജനതയുടെ പിന്തുണ തെളിയിച്ചവർ.
പ്രമുഖ ഇസ്രായേൽ മാധ്യമമായ 'ഹാരെറ്റ് സി'ന്റെ വെളിപ്പെടുത്തൽ പ്രകാരം ഫലസ്തീനിലെ 90 ശതമാനവും ഹമാസിനെ പിന്താങ്ങുന്നു. ഇതാണ് വസ്തുതയെങ്കിൽ ഹമാസിനെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരം ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ സാധ്യമാവില്ലെന്ന് തീർച്ച. രാഷ്ട്രം സ്ഥാപിതമായശേഷം ഭരണച്ചുമതല ഒരു ഇടക്കാല ഭരണകൂടത്തെ ഏൽപിക്കുകയും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിലൂടെ ജനം ആരെ പിന്തുണക്കുന്നുവോ അവർക്ക് അധികാരമേൽപിക്കുകയുമാണ് പ്രായോഗികമായ പ്രതിവിധി. ബാഹ്യശക്തികൾ തങ്ങളുടെ താൽപര്യങ്ങൾക്കൊത്ത് അടിച്ചേൽപിക്കുന്ന ഒരു പരിഹാരവും പ്രതിസന്ധിക്ക് പ്രതിവിധിയാവില്ലെന്നത് ലളിതസത്യം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.