കാലാവസ്ഥ പോകുന്ന പോക്ക്
text_fieldsനമ്മൾ അധിവസിക്കുന്ന ഭൂമി താമസിക്കാൻ കൊള്ളാത്ത ഇടമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളിക്കുന്ന വരൾച്ചയും മുറിവേൽപിക്കുന്ന പ്രളയങ്ങളും കടൽക്കെടുതികളും കാട്ടുതീയുമെല്ലാം പടിവാതിൽക്കൽ നിൽക്കുന്നു. ഭൂമി സ്വയം സ്വഭാവം മാറ്റുന്നതല്ല, ഇവിടത്തെ നിവാസികൾ ലവലേശം വീണ്ടുവിചാരങ്ങളില്ലാതെ ചെയ്തുകൂട്ടുന്ന അന്വർഥങ്ങൾ വഴി ക്ഷണിച്ചുവരുത്തുന്നതാണിതെല്ലാം. ഭൂമിയിലെ നിവാസികൾ എന്ന് പരത്തിപ്പറഞ്ഞുകൂടാ, സസ്യലതാദികളും ജന്തുക്കളും പക്ഷികളും ഉരഗങ്ങളും സൂക്ഷ്മവർഗങ്ങളും ഷഡ്പദങ്ങളുമുൾപ്പെടെ ഇവിടെ പാർക്കുന്ന 87 ലക്ഷം ജീവജാലങ്ങളിൽ ഒരേയൊരു വർഗം- നമ്മളോരോരുത്തരുമുൾക്കൊള്ളുന്ന മനുഷ്യകുലം മാത്രമാണ് ഇവ്വിധം വിനാശങ്ങൾക്കെല്ലാം ഉത്തരവാദികൾ. കാലാവസ്ഥമാറ്റം വിശകലനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഇൻറർഗവൺമെൻറൽ പാനൽ (ഐ.പി.സി.സി) കഴിഞ്ഞ ദിവസം പുറത്തുവിട്ട ആറാം റിപ്പോർട്ടിെൻറ ആദ്യ ഭാഗം നാളെയെക്കുറിച്ചോർക്കുന്ന ഓരോ മനുഷ്യനും നടുക്കം വരുത്തിവെക്കുന്നതാണ്.
195 രാജ്യങ്ങളിലെ കാലാവസ്ഥ പ്രവണതകൾ സൂക്ഷ്മമായി വിശകലനം ചെയ്ത്, 14,000ത്തിലേറെ റിപ്പോർട്ടുകൾ അപഗ്രഥിച്ച് 234 ശാസ്ത്രജ്ഞർ ചേർന്ന് തയാറാക്കിയ റിപ്പോർട്ട് പ്രകാശനം ചെയ്ത യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിെൻറ വാക്കുകൾ കടംകൊണ്ടാൽ മാനവരാശിക്കുള്ള കടുത്ത താക്കീത്. ആഗോളതാപനത്തിലെ ശരാശരി വർധന സമീപഭാവിയിൽ ഒന്നര ഡിഗ്രി സെൽഷ്യസിന് മുകളിലേക്കു പോകുമെന്നും 2100ൽ ഇത് രണ്ടു ഡിഗ്രിക്കും മുകളിലാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മഞ്ഞിെൻറ അകമ്പടിയോടെ മാത്രം നാം കണ്ടിട്ടുള്ള ആർട്ടിക് സമുദ്രവും ആൽപ്സ് മലനിരകളും ഹിമാലയവുമെല്ലാം ഉരുകിയൊലിച്ച് മറ്റൊരു രൂപംപ്രാപിക്കാൻ ഒരുക്കം തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും ഉഷ്ണമേറിയ സമുദ്രമേഖലയായി നമ്മുടെകടലുകൾ മാറുന്നു. ഇന്ത്യയിലുൾപ്പെടെ പതിനായിരക്കണക്കിന് ഹെക്ടർ വനമേഖലകളെയാണ് കാട്ടുതീ നക്കിത്തുടച്ചത്.
ഹരിതഗൃഹവാതകങ്ങളുടെ അനിയന്ത്രിതമായ പുറംതള്ളലാണ് പൊള്ളിക്കുന്ന ഇന്നുകളിലേക്കും കത്തിയെരിയിക്കുന്ന നാളെയിലേക്കും നമ്മെ കൊണ്ടുപോകുന്നത്. പല പേരുകളിൽ വന്ന് നാശംവിതച്ച് മടങ്ങിയ ചുഴലിക്കൊടുങ്കാറ്റുകളും കേരളത്തിലുൾപ്പെടെ സംഭവിച്ച മഹാപ്രളയങ്ങളും ഉരുൾപൊട്ടൽ ദുരന്തങ്ങളും കൊടുംവരൾച്ചയുമടക്കം കുറെയേറെ വർഷങ്ങളായി നമ്മൾ കണ്ണാലെ പാർക്കുന്ന, അനുഭവിക്കുന്ന പരിസ്ഥിതിപിണക്കങ്ങളെല്ലാം ഇതിെൻറ ഭാഗമാണ്. അത് തിരിച്ചറിഞ്ഞ് കണ്ട് തിരുത്താൻ മുതിരുന്നില്ലെന്നു മാത്രമല്ല മുൻകഴിഞ്ഞതിനേക്കാൾ തീവ്രവും ക്രൂരവുമായി പ്രകൃതിനിയമങ്ങളെ ഉല്ലംഘിച്ചു മദിക്കുകയാണ് മനുഷ്യർ. ഉപഭോഗാസക്തി നിറഞ്ഞ ജീവിതശൈലിയും വിപണിരീതികളുമെല്ലാം ഭൂമിക്ക് പരിക്കേൽപിക്കുന്നു.ലോകത്തിെൻറ പല ഭാഗങ്ങളിലും ജനങ്ങൾ അപകടം തിരിച്ചറിഞ്ഞ് ആവുംവിധമെല്ലാം ചെറുത്തുനിൽപിന് ശ്രമിക്കുന്നുണ്ട്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ചും പൊതുവാഹനങ്ങളിൽ സഞ്ചരിച്ചും പരിമിത വിഭവങ്ങൾ സൂക്ഷിച്ച് വിനിയോഗിച്ചും വലിച്ചെറിയൽ സംസ്കാരത്തിൽനിന്ന് വിടുതൽ നേടി പുനരുപയോഗം ശീലിച്ചും കേമ്പാള ആശ്രിതത്വം കുറച്ചുമെല്ലാം അവർ തങ്ങളുടെ പങ്ക് നിർവഹിക്കുന്നു. അതിലൊന്നുമൊതുങ്ങുന്നതല്ല നമ്മിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഭീഷണിയെന്നാണ് ഐ.പി.സി.സി റിപ്പോർട്ട് ഓർമപ്പെടുത്തുന്നത്.
ആഗോള പ്രശ്നമാണെങ്കിലും കാലാവസ്ഥമാറ്റം കനത്ത ആഘാതമേൽപിക്കുന്ന ഭൂപ്രദേശങ്ങളിലൊന്ന് ഇന്ത്യതന്നെയാണ്. ഓരോ വർഷവും കടൽ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം സമുദ്രനിരപ്പ് വർധിക്കുന്നതിന് ആക്കംകൂട്ടും. ചുഴലിക്കാറ്റ്, മഴക്കുറവ്, വരൾച്ച, പ്രളയം, ഉഷ്ണക്കാറ്റ് എന്നിങ്ങനെ ദുരന്തങ്ങൾ വരിവരിയായി നിൽക്കുന്നു. ശൈത്യകാലം ഭൂതകാലക്കുളിരായി മാറാനൊരുങ്ങുന്നു. ഭീതിദമായ ഈ ഘട്ടത്തിലും പരിസ്ഥിതി വാരാചരണ വേളയിൽ വിദ്യാർഥികൾക്കു നൽകാൻ പറ്റിയ ഉപന്യാസമത്സര വിഷയം എന്നതിലപ്പുറം കാലാവസ്ഥ വ്യതിയാനത്തെ ഗൗരവത്തോടെ നമ്മൾ സമീപിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ മറികടക്കാനും പരിസ്ഥിതി ആഘാത നിർണയം ലഘൂകരിക്കാനും എല്ലാവിധ ഒത്താശയും ചെയ്യുന്നുണ്ട് ഭരണകൂടങ്ങൾ.
ക്വാറി മാഫിയക്ക് പാറപോലുറച്ച പിന്തുന്ന നൽകുന്നു അധികൃതർ. ആദിവാസികളെ ആട്ടിപ്പായിച്ചും കാടുകൾ വെട്ടിമുടിച്ചും ഖനനപദ്ധതികൾ തുടങ്ങാൻ വമ്പൻ വ്യവസായ ഗ്രൂപ്പുകൾക്ക് അനുമതി നൽകുേമ്പാൾ ജനസംഖ്യയിലെ ഒരു ശതമാനത്തിെൻറ നേട്ടങ്ങൾക്കുവേണ്ടി രാജ്യത്തെ പൗരജനങ്ങളുടെ കൂട്ടക്കുഴിമാടമാണ് രൂപപ്പെടുന്നത്. കേരളത്തിെൻറ കാര്യം മാത്രമെടുത്ത് പരിശോധിച്ചാലും സംഗതി വ്യത്യസ്തമല്ല. കാലാവസ്ഥ മാറ്റം തടയുന്ന പരിപാടികൾ വിഭാവനം ചെയ്ത് നടപ്പാക്കാൻ ഒരു പ്രത്യേക വകുപ്പോ മന്ത്രിയോപോലുമില്ലല്ലോ ഇവിടെ. അതിവേഗ റെയിലോ അതിരപ്പിള്ളി പദ്ധതിയോ തുരങ്കപാതയോ ഏതുമാവട്ടെ, കാടും കടലോരവും കായലും കുന്നുകളും കൈയേറിയും കളങ്കപ്പെടുത്തിയും നടപ്പിൽ വരുന്ന ഓരോ പരിഷ്കാരത്തിനുള്ള അനുമതിയും ഭൂമിയുടെ ചരമഗീതത്തിലേക്ക് ചേർക്കപ്പെടുന്ന വരികളാണ്.
ഭൂമി കൈയേറ്റത്തിനെതിരെ ശബ്ദിക്കുന്ന തദ്ദേശവാസികളെയും അവരെ പിന്തുണക്കുന്ന ആക്ടിവിസ്റ്റുകളെയും വികസനവിരുദ്ധരെന്നോ സമരജീവികളെന്നോ തീവ്രവാദികളെന്നോ ചാപ്പകുത്തി ജയിലിലടക്കാൻ സർക്കാറുകൾക്ക് വകുപ്പുകളും നിയമങ്ങളുമുണ്ടാവാം. എന്നാൽ, ഭൂമിയുടെ തിരിച്ചടിയെ ഏതു മാർഗമുപയോഗിച്ചാണ് അവർ ചെറുക്കാൻ പോകുന്നതെന്ന് ജനങ്ങളോട് പറഞ്ഞുതന്നാൽ കൊള്ളാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.