കലങ്ങിമറിയുന്ന പശ്ചിമേഷ്യ
text_fieldsജനകീയമുന്നേറ്റങ്ങളുടെ മുല്ലപ്പൂവിപ്ലവങ്ങൾ വിരിയിച്ച അറബ് ലോകം മുന്നോട്ടുവെച്ച പ്രതീക്ഷകൾ പൂർണമായി അസ്തമിക്കുമ്പോൾ പശ്ചിമേഷ്യയുടെ ചക്രവാളം എന്നത്തേക്കാളും കാർമേഘാവൃതമാവുന്നു എന്ന് മാത്രമല്ല, പ്രതിസന്ധി ദിവസം കഴിയുന്തോറും കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്. പുതിയ മൂന്നു സംഭവവികാസങ്ങൾ മേഖല കൂടുതൽ പ്രക്ഷുബ്ധതയിലേക്ക് എടുത്തെറിയപ്പെടുകയാണെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. അറബ് വസന്തത്തിെൻറ പേരിൽ തുടക്കംകുറിച്ച രാഷ്ട്രീയ കാലുഷ്യം യുദ്ധത്തിലേക്കും ആഭ്യന്തരകലാപത്തിലേക്കും എടുത്തെറിയപ്പെട്ട യമനിൽ മുൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹ് കഴിഞ്ഞദിവസം ഹൂതി പോരാളികളുടെ കൈയാൽ കൊല്ലപ്പെട്ടത് രാജ്യത്തിെൻറ ഭാവിക്കു മുന്നിൽ കൂടുതൽ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. മൂന്നര പതിറ്റാണ്ടോളം രാഷ്ട്രീയതന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ച് രാജ്യം ഭരിച്ച അലി അബ്ദുല്ല സാലിഹ്, അറബ്വസന്തം ഉയർത്തിവിട്ട ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് അധികാരം അബ്ദുറബ്ബ് മൻസൂർ ഹാദിക്ക് കൈമാറിയെങ്കിലും ഹൂതികളോടൊപ്പം ചേർന്നു തിരിച്ചുവരവിനുള്ള നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. അരനൂറ്റാണ്ടുകാലം ആർക്കെതിരെയാണോ അദ്ദേഹം പോരാട്ടം നടത്തിയത്, അവരുമായി ചുരുങ്ങിയകാലം ചങ്ങാത്തംകൂടിയെങ്കിലും അവരുടെ തോക്കുകൊണ്ട് തന്നെ കഥാവശേഷനായത് കൊടിയ വഞ്ചനക്ക് നൽകിയ വിലയായിരുന്നു. കൊലയും രാഷ്ട്രീയ അനിശ്ചിതത്വവും യമനിൽ പുതിയ സംഭവമല്ല. ഉത്തര കൊറിയ ഭരിച്ച ആറു പ്രസിഡൻറുമാർ മുമ്പ് കൊല്ലപ്പെട്ടിട്ടുണ്ട്. 2012 ഫെബ്രുവരി മുതൽ സൗദിയിൽ അഭയംതേടിയ നിലവിലെ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദിയടക്കം നാല് രാഷ്ട്രത്തലവന്മാർക്ക് ജീവരക്ഷാർഥം പലായനം ചെയ്യേണ്ടിവന്നുവെന്നതും ലോകത്തിലെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തിെൻറ ഇരുളുറഞ്ഞ രാഷ്ട്രീയാവസ്ഥയാണ് അനാവൃതമാക്കുന്നത്.
ഹൂതി തീവ്രവാദികൾക്കെതിരെ അറബ് സഖ്യസേന തുടരുന്ന യുദ്ധത്തിൽ പതിനായിരക്കണക്കിനു സിവിലിയന്മാർ കൊല്ലപ്പെട്ടതിനു പുറമെ, ജീവിച്ചിരിക്കുന്നവർ കടുത്ത ഭക്ഷ്യക്ഷാമത്തിലും കോളറയടക്കമുള്ള പകർച്ചവ്യാധിയുടെ ഭീഷണിക്കു മുന്നിലുമാണ് കഴിച്ചുകൂട്ടുന്നത്. യമെൻറ മേലുള്ള ഉപരോധം എടുത്തുമാറ്റുന്നില്ലെങ്കിൽ ഈ പൗരാണിക ജനത, അതിഗുരുതരമായ മാനുഷികദുരന്തം കാണേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ഒരുഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല. അതിനിടയിലാണ് അലി അബ്ദുല്ല സാലിയുടെ മരണത്തോടെ രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. അറബ് സഖ്യത്തിെൻറ പിന്തുണ മൻസൂർ ഹാദിക്കാണെങ്കിലും രണ്ടു ദശലക്ഷം ജനങ്ങൾ വസിക്കുന്ന തലസ്ഥാന നഗരിയായ സൻആയുടെ നിയന്ത്രണം ഹൂതികളുടെ കരങ്ങളിലാണ്. ഇറാെൻറ പിന്തുണയും ആയുധസഹായവുമാണ് ഹൂതികളുടെ ശക്തി എന്ന് മനസ്സിലാക്കിയ സൗദി അറേബ്യ, സൻആ പിടിച്ചെടുക്കാനും ശത്രുക്കളുടെ നട്ടെല്ലൊടിക്കാനും യുദ്ധതന്ത്രം മാറ്റാതിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇതിനിടയിലാണ് ആറ് സമ്പന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലിൽ (ജി.സി.സി) ഉടലെടുത്ത അത്യപൂർവ പ്രസിസന്ധി, 1981 തൊട്ട് മേഖലയിൽ ഏകോപിതമായ നീക്കങ്ങൾക്ക് ചുക്കാൻപിടിച്ച നല്ലൊരു ഉദ്യമത്തിെൻറ ഭാവിയെ കുറിച്ച് കൂടുതൽ ആശങ്ക വളർത്തുന്നത്. കുവൈത്തിൽ ചേർന്ന 38ാമത് ജി.സി.സി ഉച്ചകോടി പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നത് കൂട്ടായ്മ ഫലത്തിൽ ഇല്ലാതായതിെൻറ സൂചനയാണ്. ഖത്തർ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഉച്ചകോടിയിൽ സൗദി, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള നാമമാത്ര പ്രാതിനിധ്യം ആകസ്മികമല്ലെന്നിരിക്കെ, സൗദിയും യു.എ.ഇയും ചേർന്ന് പുതിയ സഖ്യം ഉണ്ടാക്കിയതായുള്ള പ്രഖ്യാപനം ഗൾഫ് മേഖല പൂർണമായ മാറ്റത്തിലേക്കാണ് കുതിക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഒരുവേള, ജി.സി.സി കൈമാറിയ പ്രതീക്ഷകൾ ഇതോടെ അസ്തമിക്കാൻ പോവുകയാണ്. ഫലപ്രദമായ സാമ്പത്തിക സഖ്യമായി വളരുന്നതോടൊപ്പം പൊതുകറൻസി, പൊതുവിപണി, പൊതുബാങ്ക് തുടങ്ങി അംഗരാജ്യങ്ങളെ കൂട്ടിയിണക്കുന്ന ജി.സി.സി റെയിൽവേയും സംയുക്ത സൈന്യവുമെല്ലാം സ്വപ്നത്തിലുണ്ടായിരുന്നു. സമീപകാലത്തെ സംഭവവികാസങ്ങൾ സംഭവഗതികളെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടതിെൻറ വ്യക്തമായ തെളിവാണ് മേഖലയിലെ സാമ്പത്തികശക്തികളായ യു.എ.ഇയും സൗദിയും ചേർന്നുള്ള പുതിയ സഖ്യനീക്കം.
പശ്ചിമേഷ്യയുടെ, വിശിഷ്യ ഫലസ്തീെൻറ ഭാഗധേയം തിരുത്തിക്കുറിച്ച ‘വാൽഫർ പ്രഖ്യാപന’ത്തിെൻറ നൂറാം വാർഷികം കഴിഞ്ഞമാസം ലോകമൊന്നാകെ ചർച്ച ചെയ്യപ്പെട്ടപ്പോൾ, ഫലസ്തീനികളോട് ചെയ്തുകൂട്ടിയ അനീതി തിരുത്താൻ തയാറാവാത്ത കാലത്തോളം മേഖലയിൽ സ്വാസ്ഥ്യം തിരിച്ചുകിട്ടില്ലെന്ന് നിഷ്പക്ഷമതികൾ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, കൂടുതൽ അനീതികളിലൂടെ പ്രശ്നം അതീവ സങ്കീർണമാക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രായേലിെൻറ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചുകൊണ്ട് യു.എസ് നയതന്ത്രാലയം തെൽ അവീവിൽനിന്ന് കിഴക്കൻ ജറൂസലമിലേക്ക് മാറ്റാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയിരിക്കുകയാണെത്ര. ഇമ്മട്ടിലൊരു നീക്കത്തിനെതിരെ അയൽരാജ്യങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തൃണവൽഗണിച്ചുകൊണ്ടാണ് ട്രംപിെൻറ നീക്കം. തങ്ങളുടെ ഭാവി രാഷ്ട്രത്തിെൻറ ആസ്ഥാനമായി ഫലസ്തീനികൾ കണ്ടുവെച്ച ജറൂസലമിലേക്കുള്ള ഇസ്രായേൽ അധിനിവേശം ഗുരുതരമായ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. കലങ്ങിമറിയുന്ന പശ്ചിമേഷ്യയിൽ സ്വാസ്ഥ്യം തിരിച്ചുപിടിക്കുക അസാധ്യമാണെന്നാണ് ഈ സംഭവവികാസങ്ങൾ കൈമാറുന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.