ബർമയിലിപ്പോൾ 'സൂചി വീണാൽ' കേൾക്കുന്ന നിശബ്ദത; വീണ്ടും തടവറയുടെ ഇരുട്ടിലേക്ക് സൂചി
text_fieldsനാലു പതിറ്റാണ്ട് നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് മ്യാൻമർ എന്ന കൊച്ചുരാജ്യം പതിയെ ജനാധിപത്യത്തിലേക്ക് ചുവടുവെക്കുേമ്പാൾ ലോകം കൺപാർത്തത് ഓങ് സാൻ സൂചിയെന്ന വലിയ പോരാളിയിലേക്കായിരുന്നു. 2010 നവംബറിലെ ഒരു തണുത്ത വൈകുന്നേരത്തിലായിരുന്നു, അവരെയും ജനങ്ങളെയും വേർതിരിച്ച് യൂനിവേഴ്സിറ്റി അവന്യൂവിലുണ്ടായിരുന്ന ബാരിക്കേഡുകൾ സൈന്യം എടുത്തുമാറ്റുന്നത്. അതുവരെയും അക്ഷമയോടെ കാത്തിരുന്ന, ലുങ്കിയും ചെരിപ്പുമണിഞ്ഞ അനുയായികൾ അത്യാവേശത്തോടെ 400 അടി അകലെയുള്ള സൂചി ഭവനത്തിലേക്കോടി. തങ്ങളുടെ ധീരവനിതക്കായി ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചു. നാട് മാത്രമല്ല, ലോകവും വാഴ്ത്തുപാട്ടുകൾ ഉറക്കെ പാടി. ജനാധിപത്യം ബർമയെ ആവേശിക്കാൻ പോകുന്നുവെന്ന് അകത്തും പുറത്തുമുള്ള നേതാക്കൾ വാഴ്ത്തി.
ഞാൻ മാർഗരറ്റ് താച്ചറോ മദർ തെരേസയോ അല്ലെന്ന് സൂചി അന്നേ പ്രഖ്യാപിച്ചെങ്കിലും മ്യാൻമറിൽ സാമൂഹികമായും രാഷ്ട്രീയമായും അനിവാര്യമായ ചിലത് ചെയ്യാനാണ് ഈ വരവെന്ന് ജനം കൊതിച്ചു. തടങ്കലിലായിരുന്ന 21ൽ (1989- 2010) 15വർഷവും വീട്ടുതടങ്കലിൽ കഴിഞ്ഞ ശേഷമായിരുന്നു ജനപ്രീതിയുടെ മുഖമായി അവർ അവതാരമെടുക്കുന്നത്. ചിലർ ഗാന്ധിജിയെ പോലെയോ നെൽസൺ മണ്ടേലയെയോ പോലെയും, മറ്റു ചിലർ ഡയാന രാജകുമാരിയെ പോലെയുമൊക്കെ ആദരിച്ച സൂചി പക്ഷേ, പിന്നീടുള്ള കാലം കൊണ്ട് തെളിയിച്ചത് മറ്റൊന്ന്.
അറസ്റ്റുകാലം അവസാനിപ്പിച്ച് രാജ്യത്ത് രാഷ്്ട്രീയ ജീവിതത്തിൽ സജീവമായിട്ടും പുതിയ ആശയങ്ങൾക്കോ പീഡിതരായി തുടർന്ന മതവിഭാഗങ്ങൾക്കോ വേണ്ടി ആശയങ്ങളൊന്നും അവരിൽ പിറവിയെടുത്തില്ല. സൂചി സ്ഥാപിച്ച നാഷനൽ ലീഗ് ഫോർ ഡെമോക്രസി അപ്പോഴേക്ക് പിരിച്ചുവിടൽ ഭീഷണിയിലായത് മിച്ചം. മ്യാൻമറിനെ പതിവു ജീവിതത്തിലേക്ക് തിരികെ നടത്താൻ കോടികൾ നൽകിയ ജോർജ് സോറോസിനു പോലും സൂചിയെ കാണാൻ അവസരം ലഭിച്ചില്ല.
അറസ്റ്റിലായ കാലത്തെ പോലെ പിന്നെയും അവർ പാതി ഒളിവു ജീവിതം തുടർന്നു. ജനാധിപത്യത്തിനായിട്ടാണ് നേരത്തെ മുദ്രാവാക്യം ഉയർന്നിരുന്നതെങ്കിൽ വോട്ടുരാഷ്ട്രീയം മാത്രമായി പിന്നീട് അവരുടെ മനസ്സും വാക്കുകളുമെന്ന് ലോകം തിരിച്ചറിഞ്ഞു. സ്വന്തം മോചനം ഉറപ്പായെങ്കിലും ജയിലിൽ കഴിഞ്ഞ മറ്റു നേതാക്കൾക്ക് അവർ വഴി പുറംലോകം കാണാൻ അവസരമൊരുങ്ങിയില്ല. തനിക്ക് പിൻഗാമി ആരാകുമെന്നും 75കാരി പറഞ്ഞില്ല. പതിയെ തുടങ്ങിയ ഈ ശൈലീമാറ്റം അവസാന ഘട്ടത്തിലെത്തിയപ്പോൾ അതിവേഗത്തിലായിരുന്നു.
2015ലെ തെരഞ്ഞെടുപ്പിൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസി എന്ന സ്വന്തം സംഘടന സ്വപ്ന തുല്യമായ വിജയവുമായാണ് അധികാരമേറിയത്. ഭർത്താവ് മൈക്കൽ ആറിസ് വിദേശ പൗരനായതിനാൽ പ്രസിഡൻറ് പദത്തിലേറാൻ സാധിച്ചില്ലെങ്കിലും ഭരണകക്ഷി ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയുമായി സൂചി പിന്നാമ്പുറത്ത് ഭരണ ചക്രം നിയന്ത്രിച്ചു. പ്രധാനമന്ത്രി പദം മുതൽ വിദ്യാഭ്യാസം വരെ പലതും തെൻറ മാത്രം കുത്തകയാക്കി നിലനിർത്തി.
പക്ഷേ, പുതിയ ഭരണഘടന പ്രകാരം 25 ശതമാനം സീറ്റ് കൈയിൽവെച്ച പട്ടാളത്തിനായിരുന്നു ആഭ്യന്തരം, പ്രതിരോധം ഉൾപ്പെടെ വകുപ്പുകൾ. ഭരണം സൂചിക്കായിട്ടും തീരുമാനം സൈന്യത്തിേന്റതു മാത്രമായി. എന്നുവെച്ചാൽ, മ്യാൻമറിൽ എല്ലാം പട്ടാളം ഇച്ഛിക്കുംപോലെ സംഭവിച്ചു. സാമ്പത്തിക പരിഷ്കാരങ്ങളോ പുരോഗതിയോ സാക്ഷാത്കരിക്കപ്പെട്ടില്ല. രാജ്യത്തെ വലിയ പങ്കുവരുന്ന പാവങ്ങൾ ഒരിക്കലും രക്ഷപ്പെട്ടുമില്ല.
അതിലേറെ ഞെട്ടിക്കുന്നതായിരുന്നു, മ്യാൻമറിന്‍റെ പടിഞ്ഞാറൻ മേഖലയിലെ റാഖൈൻ മേഖലയിൽ പതിറ്റാണ്ടുകളായി ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്ലിംകൾക്കെതിരെ പട്ടാളത്തിെൻറ നേതൃത്വത്തിൽ അരങ്ങുതകർത്ത വംശഹത്യ. റോഹിങ്ക്യൻ ഗ്രാമങ്ങളും ഭവനങ്ങളും അഗ്നിയിൽ വെന്തു. സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായി. അതിർത്തി കടന്ന് ജീവനുംകൊണ്ടോടാൻ സാധിക്കാത്തവർ അറുകൊല ചെയ്യപ്പെട്ടു.
ലോകത്തെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവരിൽപെട്ട റോഹിങ്ക്യകൾക്കായി വല്ലതും ചെയ്യാൻ ലോകം സൂചിയോടാവശ്യപ്പെട്ടു. റോഹിങ്ക്യകൾക്ക് ചെറുത്തുനിൽപ്പ് ഒരുക്കേണ്ട സൂചി പക്ഷേ, മൗനത്തിെൻറ വാത്മീകത്തിലൊളിച്ചു. അവിടെയും അവസാനിപ്പിക്കാത്ത ഭരണാധികാരി, 'എളുപ്പം പരിഹരിക്കാനാവാത്തത്ര സങ്കീർണമാണ് റാഖൈൻ മേഖലയിലെ സാഹചര്യമെന്ന്' കേസ് പരിഗണിച്ച ഹാഗിലെ അന്താരാഷ്ട്ര കോടതിയിൽ മൊഴിയും നൽകി. വംശഹത്യയും കൊടിയ പീഡനങ്ങളും നടന്നെന്ന വാദം സംഭവത്തെ കുറിച്ച് തെറ്റിദ്ധാരണാജനകവും അപൂർണവുമായ ചിത്രമേ നൽകൂ എന്നു കൂടി സൂചി പറഞ്ഞുതീർത്തു.
കടുത്ത ദേശീയവാദിയെന്ന് ചെറിയ കാലം കൊണ്ട് തെളിയിച്ച സൂചി വംശീയ സ്വത്വത്തിൽ മാത്രം അഭയം കൊണ്ടു. അതിനാൽ തന്നെ മ്യാൻമറിലെ പാവം റോഹിങ്ക്യ ന്യൂനപക്ഷം അനുഭവിച്ചതൊന്നും അവരെ അലട്ടിയതേയില്ല. ബർമീസ് ദേശീയതയുടെ മഹാനായ നായകൻ ഓങ്സാെൻറ മകളെ ദേശീയവാദം മാത്രമായിരുന്നു ഉടനീളം മുന്നോട്ടുനയിച്ചത്. അതിനാൽ ജനം ഇപ്പോഴും സൂചിക്കായി മുദ്രാവാക്യം വിളിക്കാൻ തയാർ.
റോഹിങ്ക്യൻ വംശഹത്യക്കിടെ ഏഴു ലക്ഷം മുസ്ലിംകൾ ബംഗ്ലാദേശ് അതിർത്തി കടന്നതായാണ് ഏകദേശ കണക്ക്. സൈന്യം നേരിട്ടാണ് വംശഹത്യക്ക് നേതൃത്വം നൽകിയത് എന്നതിനാൽ ഇവർക്കുവേണ്ടി ഒന്നും ചെയ്യാനാകുമായിരുന്നില്ലെങ്കിൽ വാക്കുകൾ കൊണ്ടെങ്കിലും സൂചിക്ക് എതിർക്കാമായിരുന്നു. അതും സംഭവിച്ചില്ല.
അധികാരമേറുേമ്പാൾ അവർ പറഞ്ഞ വാക്കുകൾ പ്രതീക്ഷയുടെ സ്വർഗങ്ങൾ തീർക്കുന്നവയായിരുന്നു. വംശങ്ങളേറെയുള്ള ഈ രാജ്യത്ത് ഇനി ഭവനമില്ലാത്തവരും പ്രത്യാശയില്ലാത്തവരുമുണ്ടാകില്ലെന്നായിരുന്നു അവർ അന്ന് പറഞ്ഞത്. പക്ഷേ, ഹിംസയെ അവഗണിച്ചും മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയും രാജ്യാന്തര സമ്മേളനങ്ങളിൽനിന്ന് വിട്ടുനിന്നും അവർ പ്രതിഷേധങ്ങൾ തന്നിലെത്താതെ സൂക്ഷിച്ചു. അങ്ങനെ ആരുടെയെങ്കിലും മുന്നിൽ പെട്ടാൽ അതിക്രമങ്ങളേയില്ലെന്നു പറഞ്ഞ് സ്വയം രക്ഷപ്പെട്ടു.
പക്ഷേ, എല്ലാം കാണുന്ന ലോകം അവരെ വെറുതെ വിട്ടില്ല. തടവു കാലത്ത് സൂചിയെ തേടിയെത്തിയ പുരസ്കാരങ്ങൾ അനവധിയായിരുന്നു. 1991ലെ നൊബേൽ പുരസ്കാരത്തിൽ തുടങ്ങി ആംനസ്റ്റി, സഖറോവ്, യു.എസ് പ്രസിഡൻഷ്യൽ സ്വാതന്ത്ര്യ മെഡൽ തുടങ്ങി പലതും പലതും. അതിൽ ആംനസ്റ്റി ഇൻറർനാഷനൽ നൽകിയ പുരസ്കാരം പിൻവലിച്ചു. പിൻവലിക്കാനാവില്ലെന്നതിനാൽ നൊബേൽ സമ്മാനം അവർക്ക് നഷ്ടമാകില്ലെന്ന് ആശ്വസിക്കാം.
രാജ്യം പഴയ സൈനിക ഭരണത്തിലേക്ക് തിരികെ പോകുേമ്പാൾ സൂചി എത്രകാലം രാഷ്ട്രീയമറിയാതെ എകാന്ത തടവിൽ കഴിയേണ്ടിവരുമെന്നാണ് ലോകം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് ഒരു വർഷം പൂർണമായി സൈന്യം നിയന്ത്രിക്കുമെന്നാണ് നിലവിലെ പ്രഖ്യാപനമെങ്കിലും അത് നീളാതിരിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം. ടെലഫോൺ ലൈനുകൾ ഇപ്പോഴേ നിശ്ചലമായി കഴിഞ്ഞു. ഇൻറർനെറ്റും പണിമുടക്കിലാണ്. ടെലിവിഷനിൽ ഒന്നും കാണാനേയില്ല. എന്നുവെച്ചാൽ, അവിടെ നടക്കുന്നതൊന്നും ഇനി ലോകമറിയില്ല.
അൽപം സൂചി ചരിത്രം
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് സ്വതന്ത്രമായ 1948ൽ പിതാവ് ഓങ് സാൻ വധിക്കപ്പെടുേമ്പാൾ മകൾ സൂചിക്ക് വയസ്സ് രണ്ടു മാത്രം. 1960ൽ മാതാവ് ഡോ ഖിൻ കി ഇന്ത്യയിൽ അംബാസഡറായി വരുേമ്പാൾ കൂടെ പോന്ന കൗമാരക്കാരി നാലു വർഷം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനായി ഓക്സ്ഫഡിലെത്തി. അവിടെ തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവയൊക്കെയും അവർ പഠിച്ചു. അവിടെ തെൻറ സഹയാത്രികനായ മൈക്കൽ ആറിസിനെ കണ്ടുമുട്ടി. ജപ്പാൻ, ഭൂട്ടാൻ തുടങ്ങി പലയിടങ്ങളിൽ കഴിഞ്ഞ അവർ പിന്നീട് യു.കെയിൽ തന്നെ കഴിഞ്ഞു. അലക്സാണ്ടർ, കിം എന്നീ മക്കളും കൂടെയുണ്ടായിരുന്നു.
രോഗപീഡയുടെ മൂർധന്യത്തിലായിരുന്ന മാതാവിെന പരിചരിക്കാൻ 1988ൽ നാട്ടിലെത്തിയ സൂചി എത്തിപ്പെട്ടത് വലിയ രാഷ്ട്രീയ പ്രശ്നങ്ങളുടെ നടുക്കടലിൽ.സ്വാതന്ത്ര്യമാവശ്യപ്പെട്ട് പതിനായിരങ്ങളായിരുന്നു അന്ന് തെരുവിൽ. കൂടെ തെരുവിലിറങ്ങിയ അവർ ജയിലിലായി. 1990ൽ നടന്ന തെരഞ്ഞെടുപ്പിൽ സൂചിയുടെ എൻ.എൽ.ഡി വൻ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സൈന്യം ഭരണം കൈമാറിയില്ല. റംഗൂണിൽ വീട്ടുതടങ്കലിൽ ആറു വർഷം. പിന്നീട് 2000ലും അവർ വീട്ടുതടങ്കലിലായി. പുറത്തും അകത്തുമായി കഴിച്ചുകൂട്ടിയതിനൊടുവിലാണ് ശരിക്കും ഭരണത്തിലേറുന്നതും നല്ല വാക്കുകളിലേറെ അപസ്വരം കേൾപ്പിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.