ഞാൻ ഭൂമിയിൽ വേണ്ടാത്ത ഒരാളാണോ?
text_fieldsപത്താം ക്ലാസില്‍ തോറ്റു. അതോടെ, വരുമാനം കണ്ടെത്താനായി ടൈല്‍സ് പണിക്കിറങ്ങി. മിസ്റ്റർ എറണാകുളം ആയതോടെ സ്വപ്നമായിരുന്ന സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടി. 2005ൽ ‘പാണ്ടിപ്പട’യെന്ന സിനിമയിലൂടെ തുടക്കം. കട്ടത്താടിയും നീട്ടിവളർത്തിയ മുടിയുമായി കൊച്ചി േതാപ്പുംപടിക്കാരനായ ബിനീഷ് തൊണ്ണൂറോളം മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് നായകനായ ‘തെരി’യില്‍ പ്രധാനപ്പെട്ട വേഷം ലഭിച്ചതോടെ സിനിമാലോകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ടു. രണ്ടര സെൻറിലുള്ള പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ബിനീഷ് ബാസ്റ്റിനും അമ്മയും ഇപ്പോഴും താമസിക്കുന്നത്. ഒരു കനത്ത മഴയിൽപോലും വീട്ടിൽ വെള്ളം കയറും. ഇതറിഞ്ഞ്, പലരും പുതിയ വീട് വാഗ്ദാനം ചെയ്തു. എന്നാൽ, അതിനുള്ള പണം സമ്പാദിക്കാൻ ആരോഗ്യം തനിക്കുണ്ടെന്നു പറഞ്ഞ് നിരസിച്ചു. സോഷ്യൽ മീഡിയയിലടക്കം താരമായേതാടെയാണ് കാമ്പസുകളിലെ യൂനിയൻ പരിപാടികൾക്കടക്കം ക്ഷണിക്കപ്പെടാൻ തുടങ്ങിയത്. 200ൽ അധികം കോളജുകളിൽ ബിനീഷ് അതിഥിയായി പോയി.
വേദനിപ്പിച്ചു, അവരുടെ നിലപാട്
പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളജിലെ യൂനിയൻ ചെയർമാൻ അവരുടെ പ്രിൻസിപ്പലിെൻറ അനുമതിയോടെയാണ് എന്നെ കോളജ് ഡേയുടെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ സാറായിരുന്നു മാഗസിൻ പ്രകാശനം. അവർ അയച്ചുതന്ന പോസ്റ്ററിൽ അത് വ്യക്തവുമായിരുന്നു. ഞാൻ ആരാധിക്കുന്ന ഒരാളാണ് അനിൽ രാധാകൃഷ്ണ മേനോൻ സർ. അദ്ദേഹം വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നയാളാണ് ഞാന്‍. അങ്ങനെ ബഹുമാനിക്കുന്ന ഒരാളിൽനിന്ന് ഇങ്ങനെയൊരു സമീപനമുണ്ടാകുമെന്ന് ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരാളാണ് ഞാൻ. പേരിനൊപ്പം മേനോനുണ്ടെന്നോ ദേശീയ അവാർഡ് കിട്ടിയ ആളാണെന്നോ അല്ലെങ്കിൽ, മതത്തിെൻറയോ ജാതിയുടെയോ മറ്റും സ്റ്റാറ്റസൊക്കെ നോക്കിയോ ല്ല ഞാൻ സംസാരിക്കുന്നതും ചിരിക്കുന്നതും.ഇനി ഒരു മനുഷ്യനും ഇങ്ങനെ അപമാനിക്കപ്പെടാൻ പാടില്ലല്ലോ.
എന്നാൽ, വിളിച്ചുവരുത്തിയ അതിഥിയെ അപമാനിച്ച മേനോന് അനുകൂലമായ നിലപാടെടുത്ത പ്രിൻസിപ്പലിെൻറ പെരുമാറ്റം കൂടിയായപ്പോൾ ഞാൻ തളർന്നുപോയി. പൊലീസിനെ വിളിക്കുമെന്നൊക്കെയാണ് എന്നോട് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോൾ ഉള്ള് കത്തിപ്പോയി. അതിഥിയായി വിളിച്ച ഒരാളോടാണ് പ്രിൻസിപ്പൽ ഇങ്ങനെ പെരുമാറുന്നത് എന്ന് ഒാർക്കണം. പ്രിൻസിപ്പലൊക്കെയാകുേമ്പാൾ വലിയ വിദ്യാഭ്യാസമൊക്കെയുള്ള ആളായിരിക്കില്ലേ? ആ ഒരു സംസ്കാരമായിരുന്നില്ല ഞാൻ കണ്ടത്.
മച്ചാനേ, ഞാനും സഖാവാണ്
അദ്ദേഹം മാത്രമല്ല, യൂനിയൻ ചെയർമാനും അനിൽ രാധാകൃഷ്ണ മേനോനൊപ്പം നിന്നു കളഞ്ഞു. പിന്നീട് ഞാൻ ചെയർമാനോടും കൂട്ടുകാരോടും പറഞ്ഞു: ‘‘എന്താണ് മച്ചാനേ ഇങ്ങനെ? നിങ്ങളൊക്കെ എസ്.എഫ്.െഎയുടെ പേരിൽ ജയിച്ചവരല്ലേ? ഞാനും ഒരു സഖാവാണ്. നിങ്ങൾ എന്തുകൊണ്ടാണ് നീതിയുടെ ഭാഗത്ത് നിൽക്കാത്തത്? അനിൽ രാധാകൃഷ്ണ മേനോൻ സാറിനെയും എന്നെയും പെങ്കടുപ്പിച്ച് നിങ്ങൾക്ക് ഇൗ പരിപാടി നടത്തിക്കൂടേ? നീതിയുടെ കൂടെ നിൽക്കണം.’’ തങ്ങൾക്ക് ഇതിൽ വോയ്സില്ല ചേട്ടാ എന്നാണ് അവർ മറുപടി പറഞ്ഞത്. അനിൽ രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽനിന്ന് തങ്ങളിൽ ഒരു വിഭാഗം വിട്ടുനിൽക്കുകയാണെന്നും, ചേട്ടനെ കേൾക്കാനാണ് അവിടെ കുട്ടികൾ ഇരിക്കുന്നതെന്നും അവർ പറഞ്ഞു. ഇത് കേട്ടപ്പോൾ, വല്ലാത്ത സങ്കടമാണുണ്ടായത്. അവരുടെ മുന്നിൽ വെച്ച് എെൻറ കണ്ണ് നിറഞ്ഞുപോയി. മക്കളേ, നിങ്ങൾ പൊയ്ക്കോ, അദ്ദേഹം പോയിേട്ട ഞാൻ വേദിയിലേക്ക് വരുകയുള്ളൂവെന്ന് പറഞ്ഞു അവരെ മടക്കിവിട്ടു. പിന്നെ ഞാൻ എെൻറ മനഃസാക്ഷിയോടുതന്നെ ചോദിച്ചപ്പോൾ, ആ വേദിയിലേക്ക് അപ്പോൾ പോകാനാണ് തോന്നിയത്. അദ്ദേഹം പോയ്ക്കഴിഞ്ഞ വേദിയിലല്ല ഞാൻ പോവേണ്ടത്. അനിൽ രാധാകൃഷ്ണ മേനോൻ ഭക്ഷിച്ച് കഴിഞ്ഞതിെൻറ ബാക്കിയല്ല ഞാൻ കഴിക്കേണ്ടത്. വിളിച്ചിട്ടാണല്ലോ ഞാൻ വന്നത്. അവരെനിക്ക് കോളജിലേക്കുള്ള വഴി പോലും പറഞ്ഞ് തന്നിരുന്നില്ല. ഞാനും ഡ്രൈവറും നാട്ടുകാരോട് അന്വേഷിച്ചാണ് മൂന്ന് കിലോമീറ്റർ താണ്ടി അവിടെയെത്തുന്നത്. അപ്പോൾ അവിടെ കാണുന്നത്, അനിൽ രാധാകൃഷ്ണ മേനോൻ സാർ സ്റ്റേജിൽ കയറി പ്രസംഗിക്കുന്നതാണ്.
ഒരു പട്ടിയോടെന്ന പോലെ
ഞാൻ വന്നതറിഞ്ഞ് പ്രിൻസിപ്പൽ എന്നെ തടഞ്ഞു. ഞാൻ പറഞ്ഞു: ‘‘സാറേ, സാറ് ക്ഷണിച്ചിട്ടാണ് ഞാൻ വന്നത്, െഗസ്റ്റായിട്ടാണ് വന്നിരിക്കുന്നത്.’’ നീ ഗെസ്റ്റ് റൂമിലിരുന്നാൽ മതിയെന്നും സ്റ്റേജിൽ കയറാൻ പാടില്ലെന്നും പറഞ്ഞ് ആക്രോശിച്ചു. പട്ടിയുടെ അടുത്തൊക്കെ പെരുമാറുന്നതുപോലെയുള്ള സമീപനമായിരുന്നു. ജാതി സ്പിരിറ്റൊക്കെയുള്ള ആളാണെന്ന് തോന്നുന്നു. എനിക്ക് അറിയില്ല, അറിയാതെ പറയുന്നത് ശരിയല്ല. അനിൽ രാധാകൃഷ്ണ മേനോനൊപ്പം ഞാൻ സ്റ്റേജിലുണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ട കാര്യം പ്രിൻസിപ്പലും ചെയർമാനും രണ്ട് മൂന്ന് കുട്ടികളും മാത്രമേ അപ്പോൾ അറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. മറ്റു അധ്യാപകർക്കോ അവിടത്തെ ഭൂരിപക്ഷം കുട്ടികൾക്കോ സംഭവമൊന്നും അറിയില്ലായിരുന്നു. പക്ഷേ, എന്നെ ആ സ്റ്റേജിെൻറ സൈഡിൽ കണ്ടപ്പോൾ അവിടത്തെ കുട്ടികൾ, എന്നെക്കാൾ വിദ്യാഭ്യാസമുള്ള, ഡോക്ടർമാരാകാൻ പോകുന്ന അവർ എഴുന്നേറ്റു നിന്ന് കൈയടിച്ചു. അത് എനിക്ക് കിട്ടിയ ഒരു വലിയ അവാർഡാണ്. ഞാൻ സ്റ്റേജിൽ തറയിലാണ് കയറിയിരുന്നത്. ഞാൻ തറയിൽനിന്നു വന്ന ഒരാളാണ്. അനിൽ രാധാകൃഷ്ണ മേനോൻ കാണെട്ട, അദ്ദേഹത്തിനൊപ്പം ഇരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നും അദ്ദേഹത്തിെൻറ അത്ര പ്രശസ്തനല്ലെന്നും. അതിനാണ് ഞാനവിടെയിരുന്നത്. പറയാനുള്ളത് ഒക്കെ പറഞ്ഞ് കഴിഞ്ഞ് ഞാനും ഡ്രൈവറും കൂടി നേരെ മുറിയിലേക്ക് വന്നു. പ്രിൻസിപ്പലിനെക്കാൾ മുതിർന്ന ഒരാൾ ഫോണിൽ എന്നെ വിളിച്ചു. എന്തു വേണമെങ്കിലും ചെയ്യാമെന്നും കാണണമെന്നും റൂമിൽതന്നെ നിൽക്കണമെന്നും പറഞ്ഞു. എനിക്ക് പേടിയായി. കാരണം, എനിക്ക് പരിചയമില്ലാത്ത സ്ഥലമാണ്. റൂമിലിട്ട് ഇടിക്കുമെന്നൊക്കെ പേടിച്ചു. ഞാൻ ഡ്രസൊക്കെ എടുത്ത് പെെട്ടന്ന് അവിടന്ന് രക്ഷപ്പെടുകയായിരുന്നു. അഞ്ച് പൈസ പോലും വാങ്ങാതെയാണ് അവിടെനിന്ന് ഇറങ്ങുന്നത്. ഫോണോക്കെ സ്വിച്ച് ഒാഫാക്കി. പിന്നീട് യൂനിയൻ ചെയർമാൻ വിളിച്ച് ഒരു പാട് സോറിയൊക്കെ പറഞ്ഞു.
എനിക്ക് ഉത്തരം കിട്ടണം
എന്തിനാണ് എന്നെ ഇങ്ങനെ വിളിച്ചുവരുത്തി അപമാനിച്ചതെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും പ്രിൻസിപ്പലും ചെയർമാനും ഉത്തരം നൽകണം. ഞാൻ ഭൂമിയിൽ അത്രക്ക് വേണ്ടാത്ത ഒരാളാണോ? കോളജ് അധികൃതരും യൂനിയനും ആലോചിച്ച് തീരുമാനിച്ചാണ് എന്നെ വിളിച്ചത്. ഞാനെെൻറ ഡ്രൈവറെയും കൂട്ടി കാറുമായി ഇടുക്കിയിൽനിന്ന് കനത്തമഴയത്താണ് പാലക്കാട് എത്തിയത്. എെൻറ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ആ കാമ്പസ് എനിക്ക് സമ്മാനിച്ചത്. എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. അവിടെനിന്ന് മടങ്ങി ഇത്ര നേരമായിട്ടും മനസ്സ് പുകയുകയാണ്. ഞാനൊരിക്കലും നടനല്ല. നടനാണെന്ന് പറയാറുമില്ല. ഞാൻ ഒരു പ്രസ്ഥാനത്തിൽ ജോലിചെയ്യുന്നു. അതിന് എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അതുകൊണ്ട് ജീവിച്ചുപോകുന്ന ഒരു പച്ചയായ മനുഷ്യൻ. അനിൽ രാധാകൃഷ്ണ മേനോെൻറ കാഴ്ചയുടെ അകലത്തുപോലും വരാതെ ഞാൻ ദൂരേക്ക് മാറിനിൽക്കണമെന്നും ആ പരിസരത്ത് കാണരുതെന്നും വേദിയിലേക്ക് വരരുതെന്നും അദ്ദേഹം പോയിക്കഴിഞ്ഞ ശേഷമേ ആ സ്റ്റേജിൽ ഞാൻ കയാറാവൂ എന്നൊക്കെ പറയുേമ്പാൾ ഒരു മനുഷ്യൻ തകർന്നുപോവില്ലേ? 220 കോളജുകളിൽ ഞാനിതു വരെ പോയി. അവിടെയൊക്കെ ചെല്ലുേമ്പാൾ െഗസ്റ്റുകൾക്ക് പ്രോഗ്രാം ചാർട്ട് തരും. അതിൽ സ്വാഗതം മുതൽ നന്ദി വരെയുണ്ടാകും. എല്ലാ െഗസ്റ്റുകളും ഒരേസമയം വേദി പങ്കിടുന്ന രീതിയിലായിരിക്കും. അവിടെ ചേരിതിരിവൊന്നും ഉണ്ടാകാറില്ല. ലോകത്ത് ഒരിടത്തും അങ്ങനെ നടക്കില്ല.
അങ്ങനെ തോൽപിക്കാനാവില്ല
എെൻറ പേരിനൊപ്പം മേനോൻ ഇല്ല. ദേശീയ അവാർഡ് ജേതാവല്ല, ഞാനൊരു തൊഴിലാളിയാണ്. ടൈൽസിെൻറ പണിയാണെനിക്ക്. മണ്ണിെൻറ മണമുള്ള ആളാണ്. വിജയ് സാറിനൊപ്പം അഭിനയിച്ച ‘തെരി’ എന്ന സിനിമ ഇറങ്ങുന്ന അന്നുവരെ ടൈൽസിെൻറ പണിക്ക് പോയ ആളാണ് ഞാൻ. അപമാനിതനായത് ഉറക്കെ പറഞ്ഞത് എെൻറ സിനിമ കരിയർ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയുണ്ട്. പക്ഷേ, എെൻറ കട്ടിലിെൻറ അടിയിൽ ടൈൽ പണിയുടെ ആയുധങ്ങൾ ഉണ്ട്. രണ്ട് വർഷമായി അത് അങ്ങനെ എടുക്കാറില്ല. അതും കൊണ്ട് ഞാനങ്ങ് ഇറങ്ങും. പണിയറിയുന്ന മേശനാണ് ഞാൻ. രണ്ടു വർഷംകൊണ്ടൊന്നും എെൻറ കൈ പണി മറക്കില്ല. എന്നെ അങ്ങനെയൊന്നും തോൽപിക്കാൻ പറ്റില്ല.
ഇത് മാത്രമേ എനിക്കു പറയാനുള്ളൂ:
‘‘ഞാനും ഒരു മനുഷ്യനാണ്.’’
(തയാറാക്കിയത്: അനസ് അസീൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.