കൂലിപ്പട്ടാളം; മലയാളി കുടിയേറ്റത്തിന്റെ പുതുമാതൃക
text_fieldsറഷ്യൻ സൈന്യത്തിൽ കൂലിപ്പട്ടാളമായി പോയ ഇന്ത്യക്കാർ-ബി.ബി.സി പുറത്തുവിട്ട ചിത്രം
കുടുംബം പോറ്റാനും അഭിമാനത്തോടെ ജീവിക്കാനും നല്ലൊരു ജോലി, സ്വസ്ഥമായ ജീവിതം... ഓരോ മനുഷ്യരുടെയും സ്വപ്നമാണത്. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും വർധിച്ചുവരുന്ന ഇന്ത്യയിൽ ഇങ്ങനെയൊരു സ്വപ്നം കാണാൻ പോലും പലർക്കും ഇന്ന് ത്രാണിയില്ല. ഏതെങ്കിലും രാജ്യത്തേക്ക് കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പുതുതലമുറ. പണ്ട്, ലോഞ്ചിലും പത്തേമാരികളിലും കയറി ഗൾഫ് രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഭാഗ്യം തേടി പോയിരുന്നത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നവരുടെ എണ്ണവും ഏറെ കൂടിവന്നു. അങ്ങനെ നല്ലൊരുജീവിതം സ്വപ്നം കണ്ട് അമേരിക്കയിലെത്തിയവരെയാണ് കൊടുംകുറ്റവാളികളെയെന്നപോലെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് അപമാനിച്ച് യു.എസ് സൈന്യം അവരുടെ കൂറ്റൻ സൈനിക വിമാനത്തിൽ ഇന്ത്യയിൽ കൊണ്ടുവന്ന് തള്ളിയത്.
സ്വന്തം നാട്ടിലെ ദുരിതങ്ങളേക്കാൾ നല്ലത് യുദ്ധവും കലാപവും വലയം ചെയ്ത അന്യദേശങ്ങളാണ് എന്നൊരു അപകടകരമായ ചിന്ത നമ്മുടെ ചെറുപ്പക്കാരുടെ മനസ്സിൽ കുടിയേറിയിരിക്കുന്നു ഇപ്പോൾ. അതു കൊണ്ടാണല്ലോ, യുദ്ധം പാരമ്യതയിൽ നിൽക്കെ ഇസ്രായേലിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റ് കേന്ദ്രത്തിനുമുന്നിൽ ആയിരക്കണക്കിന് ചെറുപ്പക്കാർ തിക്കുംതിരക്കും കൂട്ടിയത്. ഇത്രയേറെ യുവാക്കൾ ഇസ്രായേലിലേക്കും റഷ്യയിലേക്കും യുക്രെയ്നിലേക്കും അനധികൃതമായി യാത്ര തിരിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാർ അറിയുന്നുണ്ടോ എന്നത് സംശയമാണ്.
യുദ്ധമേഖലയിൽ വെച്ച് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ മാത്രമാണ് ഇവിടെ നിന്ന് ജോലിക്കായി കൊണ്ടുപോയവരെ ചോറ്റുപട്ടാളം (കൂലിപ്പട്ടാളം) കണക്കെ രാജ്യങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വിവരം പുറത്തുവരുന്നത്. നിരവധി മലയാളി യുവാക്കൾ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കുന്നു എന്ന വിവരം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പലരും ക്രൂരമായി കൊല്ലപ്പെട്ടു. ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാൻ സാധിക്കാത്ത വിധം ചിലർ അന്യദേശത്ത് ഏതോ മിലിറ്ററി ക്യാമ്പുകളിൽ നരകിച്ച് ജീവിക്കുന്നു. പലരും ഗുരുതര പരിക്കേറ്റ് മിലിറ്ററി ആശുപത്രികളിൽ കഴിയുന്നു. ഇവർക്ക് നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനുപോലും പരിമിതികളുണ്ട്.
തൃശൂർ തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ കുര്യന്റെ മകൻ ജയിൻ എന്ന യുവാവ് യുദ്ധത്തിൽ പങ്കെടുത്ത് ഗുരുതര മുറിവുമായി മിലിറ്ററി ക്യാമ്പിൽ കഴിയുകയാണ് എന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. തൃശൂർ കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബാബുവിന്റെ മകൻ ബിനിൽ ബാബു (30) റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുക്രെയ്ൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. തൃശൂർ സ്വദേശി സന്ദീപും റഷ്യയിൽ കൊല്ലപ്പെട്ടിരുന്നു. ഇനിയും മൃതദേഹം പോലും നാട്ടിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടിൽനിന്ന് എത്രപേർ ഇത്തരത്തിൽ പോയി എന്നതിന് അധികൃതരുടെ പക്കൽ കണക്കുപോലുമില്ല.
യുദ്ധമുന്നണിയിലേക്ക് കൂലിപ്പട്ടാളം വരുന്ന വഴി
2022 ഫെബ്രുവരി 24നാണ് റഷ്യയും യുക്രെയ്നും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്. മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്നും രണ്ട് രാജ്യങ്ങളും സർവ സന്നാഹങ്ങളും ഉപയോഗിച്ച് യുദ്ധം തുടരുകയാണ്. യുദ്ധത്തിൽ എത്രപേർ കൊല്ലപ്പെടുന്നു, എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചു എന്നത് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾക്കുപോലും കൃത്യമായ കണക്കില്ല.
അതിനിടെയാണ് റഷ്യൻ പട്ടാളത്തിലും യുക്രെയ്ൻ സേനയിലും ചേർന്ന് യുദ്ധം ചെയ്താൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ആകൃഷ്ടരായി മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ യുവാക്കൾ ഈ രാജ്യങ്ങളിലേക്ക് എത്തിയെന്ന വാർത്തകൾ വരുന്നത്. എന്നാൽ, എത്ര ഇന്ത്യക്കാർ റഷ്യൻ, യുക്രെയ്ൻ യുദ്ധമുഖത്തുണ്ട്, എത്രപേർ കൊല്ലപ്പെട്ടു, എത്രപേർക്ക് പരിക്കേറ്റു എന്നൊന്നും സർക്കാറിന് ഒരു നിശ്ചയവുമില്ല.
രണ്ട് രാജ്യങ്ങൾ തമ്മിലെ യുദ്ധത്തിൽ മൂന്നാമതൊരു രാജ്യത്തുനിന്നുള്ള പൗരൻ നിയമപ്രകാരമല്ലാതെ പങ്കാളിയാകുന്നത് അന്താരാഷ്ട്ര കോടതിവരെ എത്തുന്ന കുറ്റകൃത്യമാണ്. ഇതൊന്നും അറിയാതെയാണ് താൽക്കാലിക നേട്ടങ്ങൾ നോക്കി യുവാക്കൾ പട്ടാളത്തിൽ ചേരാൻ യാത്രയാകുന്നത്.
ഇങ്ങനെ പോയ യുവാക്കളെ സംബന്ധിച്ച് റഷ്യയും യുക്രെയ്നും ഔദ്യോഗികമായി പുറത്തുവിട്ട പരിമിത വിവരങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. മറ്റൊന്നുമറിയാതെ, സ്വന്തം പൗരർക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കാൻപോലും മെനക്കെടാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.