പ്രണബ് മുഖർജി നാഗ്പുരിലെത്തുേമ്പാൾ
text_fieldsമുൻ രാഷ്ട്രപതിയും ജീവിച്ചിരിക്കുന്ന കോൺഗ്രസുകാരിൽ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാളുമായ പ്രണബ് മുഖർജി നാളെ, ജൂൺ ഏഴിന് നാഗ്പുരിൽ ആർ.എസ്. എസ് ആസ്ഥാനത്ത് ബിരുദദാന ചടങ്ങിൽ (സംഘ് ശിക്ഷാ വർഗ്) പങ്കെടുത്ത് 600 വളൻറിയർമാരെ അഭിസംബോധന ചെയ്യുമെന്ന വാർത്ത മതേതരപാർട്ടികളിൽ പരത്തിയ അമ്പരപ്പ് ഇരുപ്രസ്ഥാനങ്ങളെയും കൃത്യമായി മനസ്സിലാക്കുന്നിടത്തുള്ള പിഴവുകൊണ്ടോ മുഖർജിയുടെ ജീവിത കാഴ്ചപ്പാടുകളെ അടയാളപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതുകൊണ്ടോ ആവാം. മുതിർന്ന സ്വയം സേവക് സംഘ് പ്രവർത്തകർക്കായി നൽകുന്ന 25 ദിവസം നീളുന്ന മൂന്നാം വർഷ പ്രത്യേക പരിശീലന സംഗമത്തിെൻറ സമാപനചടങ്ങിലേക്കാണ് അഞ്ചു പതിറ്റാണ്ടിെൻറ കോൺഗ്രസ് പാരമ്പര്യമുള്ള പ്രണബ്ദാ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും രാഷ്ട്രീയ യുദ്ധത്തിലേർപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ, ഹെഡ്ഗേവാർ സ്മൃതി ഭവനിലേക്കുള്ള പ്രണബ് മുഖർജിയുടെ തീർഥാടനം കോൺഗ്രസിെൻറ മതേതരപ്രതിബദ്ധത ചോദ്യം ചെയ്യപ്പെടാനിടയാക്കും. അതിനപ്പുറം ആ പാർട്ടിക്ക് ആർ.എസ്.എസുമായുള്ള
പൊക്കൾക്കൊടിബന്ധത്തിെൻറ കാലം മായ്ക്കാത്ത പാടുകൾ തടവിക്കണ്ടുപിടിക്കാൻ രാഷ്ട്രിയ വിദ്യാർഥികളെ േപ്രരിപ്പിക്കുകയും ചെയ്യും. പ്രണബ് മുഖർജിയുടെ രാഷ്ട്രപതിനിയോഗം അവസാനിക്കാറായ സന്ദർഭത്തിൽ
മോഹൻ ഭാഗവത് റെയ്സിന ഹില്ലിലേക്ക് കയറിച്ചെന്ന് മണിക്കൂറുകളോളം സംഭാഷണത്തിലേർപ്പെട്ടതും രണ്ടുതവണ വിരുന്നുണ്ടതും വാർത്തയായപ്പോൾ അതിൽ ഇമ്മട്ടിലൊരു മാനസികൈക്യം ആരും അന്ന് വായിച്ചെടുക്കാൻ തുനിഞ്ഞിരുന്നില്ല. എക്കാലത്തും കാവിരാഷ്ട്രീയക്കാരുമായി അടുത്തബന്ധം വെച്ചുപുലർത്തിയ നേതാവാണ് പ്രണബ് മുഖർജിയെന്ന സത്യം പയ്യെപ്പയ്യെ അനാവൃതമാവുകയാണിപ്പോൾ.
![](https://www.madhyamam.com/sites/default/files/pranab_2.jpg)
രാഷ്ട്രപതിഭവനിൽനിന്ന് ഇറങ്ങിവന്ന ഉടൻ ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ, കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാൻ ഇനിയുമൊരു ബാല്യം ബാക്കിയുണ്ടെന്നും വെല്ലുവിളികളെ ധീരമായി അഭിമുഖീകരിച്ച പാരമ്പര്യമാണ് ആ പാർട്ടിയുെടതെന്നുമൊക്കെ വാചാലമായപ്പോൾ, സജീവ കോൺഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള മടക്കയാത്ര അദ്ദേഹം ലക്ഷ്യമിടുന്നുണ്ടോ എന്ന് പലരും സംശയിച്ചതാണ്. തനിക്കർഹതപ്പെട്ട പ്രധാനമന്ത്രിപദം രണ്ടുതവണ നെഹ്റുകുടുംബം തട്ടിമാറ്റിയ തിക്തസത്യം അദ്ദേഹത്തിനകത്ത് ഒരു പ്രതികാരമൂർത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ടോ എന്നുപോലും സംശയമുയരുകയാണിപ്പോൾ. മോദിഭരണത്തിൽ ജനാധിപത്യ അപഭ്രംശങ്ങൾ അരങ്ങുവാണപ്പോൾ ഫലപ്രദമായ രീതിയിൽ അത് തിരുത്താനോ ഭരണകൂടത്തിെൻറ വർഗീയ അജണ്ടകൾക്കെതിരെ പരസ്യശാസനകൾ നൽകാനോ പ്രണബ് മുഖർജി ആർജവം കാണിച്ചിരുന്നില്ല. ന്യൂനപക്ഷ–ദുർബല വിഭാഗങ്ങൾ മാനസികമായും ശാരീരികമായും ഹിന്ദുത്വസർക്കാറിൽനിന്ന് കൊടിയ പീഡനങ്ങൾ നേരിടേണ്ടിവന്ന സന്ദർഭത്തിൽ ഇന്ത്യയിലെത്തിയ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ, പൗരന്മാരെ തുല്യരായിക്കണ്ട് മതസ്വാതന്ത്ര്യം വകവെച്ചുകൊടുത്തേ പറ്റൂ എന്നും അല്ലാത്തപക്ഷം നാഗരികസമൂഹം നോക്കിനിൽക്കില്ല എന്നൊക്കെ പരസ്യമായി മുന്നറിയിപ്പ് നൽകിയ ചരിത്രസന്ധിയിലും പ്രണബ് സ്വാസ്ഥ്യം അശേഷം നഷ്ടപ്പെടാതെ രാഷ്ട്രപതിഭവനിൽ കഴിയുന്നുണ്ടായിരുന്നു. മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ കോൺഗ്രസ്് നേതാക്കളിൽ ആർ.എസ്.എസുമായി മാനസികമായി അടുപ്പമുള്ള, തീവ്രവലതുചിന്താഗതികളെ താലോലിക്കുന്ന എത്രയോ നേതാക്കളുണ്ട്. എന്നാൽ, പ്രണബ് പൗരസഞ്ചയത്തെ ഞെട്ടിച്ചിരിക്കുന്നത്, മതേതര–ജനായത്ത ഭരണക്രമം അട്ടിമറിച്ച്, തൽസ്ഥാനത്ത് ആക്രമണോത്സുക വർഗീയതയിലൂന്നിയ ഹിന്ദുരാഷ്ട്രസംസ്ഥാപനത്തിനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആസൂത്രിത നീക്കം നടക്കുമ്പോഴാണ് അതിെൻറ പിന്നിലെ പ്രതിലോമകാരികളെ ആശീർവദിക്കാൻ മുന്നോട്ടുവരുന്നത് എന്നതാണ്.
ആർ.എസ്.എസിെൻറ 93വർഷത്തെ ചരിത്രമോ അതിെൻറ മൗലിക പ്രത്യയശാസ്ത്രമോ ഈ രാജ്യത്തോടും ജനങ്ങളോടും ചെയ്ത കൊടിയ അപരാധങ്ങളോ മനസ്സിലാക്കാത്ത പാമരനല്ല പ്രണബ്. മഹാത്മജിയെ വെടിവെച്ചിട്ട, എണ്ണമറ്റ അറുകൊലകൾക്ക് നേതൃത്വംകൊടുത്ത, രാജ്യത്തിെൻറ നിലനിൽപ് അവതാളത്തിലാക്കിയ അറ്റമില്ലാത്ത ധ്വംസനങ്ങൾ നടപ്പാക്കിയ, ഇന്ത്യ എന്ന ആശയത്തെ തന്നെ ധൂമപടലങ്ങളായി തകർത്തെറിയാൻ വെമ്പൽകൊള്ളുന്ന ഒരു പ്രസ്ഥാനത്തെ തിരിച്ചറിയാൻ അര നൂറ്റാണ്ടുകാലം ഭരണസോപാനങ്ങളിൽ ഉപവിഷ്ടനായ മുഖർജിക്ക് സാധിക്കുന്നില്ലെങ്കിൽ പിന്നെ ഏത് കോൺഗ്രസുകാരനിലാണ് ജനം വിശ്വാസമർപ്പിക്കേണ്ടത്?
പോയകാലത്തെ കാവിത്തുടിപ്പുകൾ
![PV-Narasimha-rao PV-Narasimha-rao](https://www.madhyamam.com/sites/default/files/PV-Narasimha-rao.jpg)
പി.വി. നരസിംഹ റാവു പ്രധാനമന്ത്രി പദവിയിലിരിക്കെ ആർ.എസ്.എസ് നേതൃത്വവുമായി നിരന്തര രഹസ്യബന്ധത്തിലേർപ്പെട്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 1992ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കാൻ ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നതായി റാവുവിന് മുൻകൂട്ടി വിവരങ്ങൾ ലഭിച്ചിട്ടും അത് തടയാൻ ശ്രമിക്കുന്നതിനു പകരം കർസേവകർക്ക് അഴിഞ്ഞാടാൻ സാഹചര്യമൊരുക്കിക്കൊടുത്തതിൽ ആർ.എസ്.എസ് ബാന്ധവമാണ് പ്രധാന പങ്ക് വഹിച്ചതെന്ന് പിന്നീട് പലരും എടുത്തുകാട്ടിയതാണ്. 1984വരെ വളർച്ച മുരടിച്ച് രണ്ടംഗ ബലത്തിൽ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തപ്പെട്ട ബി.ജെ.പിക്ക് വളരാനുള്ള ഉത്തേജനവും സാഹചര്യവും ഒരുക്കിക്കൊടുക്കുന്നത് കോൺഗ്രസ് നേതാക്കളും ആർ.എസ്.എസും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിെൻറ അനന്തരഫലമായാണ്. രാമജന്മഭൂമി വിവാദത്തെ ഡൽഹിസിംഹാസനം പിടിച്ചടക്കുന്ന രാഷ്ട്രീയമുന്നേറ്റമായി രൂപാന്തരപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത് ഇന്ദിര ഗാന്ധിയുടെയും പുത്രൻ രാജീവ് ഗാന്ധിയുടെയും ബുദ്ധിശൂന്യമായ നീക്കങ്ങളായിരുന്നു. ശ്രീരാമെൻറ ജന്മസ്ഥലം മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി 1984ൽ വിശ്വഹിന്ദു പരിഷത്ത് പിറവിയെടുക്കുന്നത് ഇന്ദിര ഗാന്ധിയുടെ ഉറ്റസുഹൃത്തായ കരൺസിങ്ങിെൻറ നേതൃത്വത്തിലാണ്. ഷാബാനു ബീഗം കേസിെൻറ വിധി മുസ്ലിംകൾക്കിടയിൽ സൃഷ്ടിച്ച അങ്കലാപ്പ് മാറ്റിയെടുക്കുന്നതിനായി കൊണ്ടുവന്ന മുസ്ലിം വനിത നിയമം, ഭൂരിപക്ഷസമുദായത്തെ രോഷാകുലരാക്കിയിട്ടുണ്ട് എന്ന കണ്ടെത്തലാണ് തീവ്രവലതു പ്രസ്ഥാനങ്ങളെ കൈയിലെടുക്കുന്നതിന് ചില അറ്റകൈ പ്രയോഗങ്ങൾ നടത്താൻ രാജീവ് ഗാന്ധിയെ േപ്രരിപ്പിച്ചത്. അങ്ങനെയാണ് 37വർഷമായി പൂട്ടിക്കിടന്ന ബാബരി മസ്ജിദിെൻറ കവാടം ഹിന്ദുക്കൾക്ക് പൂജക്കായി തുറന്നുനൽകാമെന്ന് ആർ.എസ്.എസുമായി ധാരണയിലെത്തുന്നത്.
ആർ.എസ്.എസ് ജിഹ്വയായ ഓർഗനൈസറിെൻറ പത്രാധിപരും ബി.ജെ.പി വൈസ്പ്രസിഡൻറുമായ കെ.ആർ. മൽക്കാനി ആ നിർണായകഘട്ടത്തിൽ സംഭവിച്ചത് എന്താണെന്ന് പിന്നീട് വിവരിക്കുന്നതിങ്ങനെ: മസ്ജിദിെൻറ പരിസരം തുറന്നുകിട്ടാൻ കോടതിയിൽ ഹരജി നൽകണമെന്ന്് വി.എച്ച്.പി നേതാക്കളോട് രാജീവ് സർക്കാർ ആവശ്യപ്പെട്ടു. തങ്ങൾക്ക് കോടതിൽ പോകാനാവില്ലെന്നും പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ അനുമതി നൽകുകയാണ് വേണ്ടതെന്നും ഹിന്ദുത്വവാദികൾ ശഠിച്ചപ്പോൾ ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന ആരുമറിയാത്ത ഒരു അഭിഭാഷകനെ കൊണ്ട് 1986 ജനുവരി 21ന് മുൻസിഫ് കോടതിയിൽ ഹരജി കൊടുപ്പിച്ചു. മുൻസിഫ് ഹരജി സ്വീകരിച്ചില്ല. ഉടൻ ജില്ല കോടതിയിൽ അപ്പീൽ നൽകുകയും ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഡൽഹിയിൽനിന്ന് രാജീവ് സർക്കാർ പറഞ്ഞയച്ച ദൂരദർശൻ കാമറക്കാർ അയോധ്യയിൽ എത്തുമ്പോഴേക്കും ആർ.എസ്.എസ് നേതൃത്വം ‘ഭക്തജനങ്ങളെ’ കൊണ്ട് മസ്ജിദ് പരിസരം നിറച്ചിരുന്നു.
കോൺഗ്രസും ആർ.എസ്.എസും വിരുദ്ധ ധ്രുവങ്ങളിലുടെ സഞ്ചരിക്കുന്ന പ്രസ്ഥാനമായിക്കണ്ട ഏക നേതാവ് ജവഹർലാൽ നെഹ്റുവാണ്. ആർ.എസ്.എസിനോട് മൃദുസമീപനം വെച്ചുപുലർത്തിയ സർദാർ പട്ടേലിെൻറ നയനിലപാടുകളോട് നെഹ്റു ഒരിക്കലും യോജിച്ചിരുന്നില്ല. ഗാന്ധിവധം, മനുഷ്യമനസ്സിൽ വിദ്വേഷത്തിെൻറ ഉഗ്രവിഷം കുത്തിനിറക്കുന്ന സംഘ്പരിവാരത്തിെൻറ പ്രചാരണങ്ങളുടെ അനന്തരഫലമാണെന്ന് തറപ്പിച്ചുപറഞ്ഞാണ് ആർ.എസ്.എസിനെ നിരോധിക്കാൻ പട്ടേലിനെ അദ്ദേഹം നിർബന്ധിച്ചത്. പക്ഷേ, പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് തെൻറ ആർ.എസ്.എസ് ചായ്വ് പല സന്ദർഭങ്ങളിലും തുറന്നുകാട്ടി. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആർ.എസ്.എസ് മുൻകൈയെടുത്ത് പുനരുദ്ധരിച്ചപ്പോൾ തികച്ചും മതകീയമായ ചടങ്ങിൽ പ്രഥമപൗരൻ ഭാഗഭാക്കാവുന്നതിെൻറ അനൗചിത്യം നെഹ്റു നേരിട്ട് ഓർമപ്പെടുത്തിയിട്ടും രാജേന്ദ്രബാബുവിന് ബോധ്യംവന്നില്ല.
![Shastry add Rajendra prasad Shastry add Rajendra prasad](https://www.madhyamam.com/sites/default/files/Lal-Rajendra.jpg)
1949ഡിസംബർ 23നു പുലർെച്ച ബാബരിമസ്ജിദിനകത്ത് രാമവിഗ്രഹം ‘പ്രത്യക്ഷപ്പെട്ട’ വിവരം ലഭിച്ചപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പാന്തിനെ വിളിച്ച് അതുടൻ നീക്കംചെയ്യാൻ നെഹ്റു ആജ്ഞാപിച്ചിട്ടും പാന്ത് ചെവിക്കൊണ്ടില്ല. അന്നത്തെ യു.പി മുഖ്യമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയും നെഹ്റുവിെൻറ കൽപന കേൾക്കാതെ നടിച്ചു. പാന്തിനും ശാസ്ത്രിക്കും കോൺഗ്രസിനെക്കാൾ അടുപ്പം ആർ.എസ്.എസിനോടായിരുന്നു. ഇതേ ശാസ്ത്രി ഹ്രസ്വകാലം പ്രധാനമന്ത്രിപദത്തിലിരുന്നപ്പോഴാണ് ആർ.എസ്.എസ് വളൻറിയർമാരെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിച്ച് ആദരിച്ചത്. എന്നാൽ, ആർ.എസ്.എസിെൻറ ശക്തി വേണ്ടവിധം മനസ്സിലാക്കുകയും രാഷ്ട്രീയമായി പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തത് നെഹ്റുപുത്രിയാണ്. 1967ലെ കോൺഗ്രസിലെ പിളർപ്പിനുശേഷം ഭൂരിപക്ഷ വോട്ട്ബാങ്കിൽ കണ്ണുവെച്ച് കളിച്ചപ്പോൾ ആർ.എസ്.എസ് വോട്ട് മുഴുവൻ പതിഞ്ഞത് കോൺഗ്രസ് ചിഹ്നത്തിൽ. 1972ലെ ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിെൻറ പ്രചാരണവേളയിൽ ന്യൂനപക്ഷങ്ങൾ വേണമെങ്കിൽ വോട്ടു ചെയ്താൽ മതി; അല്ലെങ്കിൽ എവിടെയെങ്കിലും പോയി തുലയട്ടെ എന്ന് പറയാൻ ഇന്ദിരക്ക് ധൈര്യം പകർന്നത് സംഘ്പരിവാറിെൻറ പിൻബലമാണ്. ആ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴാണ് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി എടുത്തുമാറ്റാൻ ഇന്ദിര ധാർഷ്ട്യം കാണിച്ചത്. കോൺഗ്രസുകാർ പകൽ ഖദറിട്ടു നടക്കുമെങ്കിലും രാത്രിയായാൽ കാവിക്കൂടാരത്തിലാണെന്ന എ.കെ. ആൻറണിയുടെ കുറ്റസമ്മതം ഏതു വലിയ നേതാവിനും ബാധകമാണെന്നാണ് പ്രണബ് മുഖർജിയുടെ നാഗ്പൂർ യാത്ര സമർഥിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.