യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിന് ഒരാഴ്ച മുമ്പ് പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്
text_fieldsമട്ടാഞ്ചേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിന് പാർട്ടിയിൽനിന്ന് പുറത്താക്കിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ ഒരാഴ്ചക്കുശേഷം പാർട്ടിയിലേക്ക് കോൺഗ്രസ് നേതൃത്വം തിരിച്ചെടുത്തത് ചർച്ചയാകുന്നു.
കൊച്ചി നഗരസഭ എട്ടാം ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച സനൽ മോന് വേണ്ടി പ്രവർത്തിച്ചതിന് കഴിഞ്ഞ ആഴ്ച പുറത്താക്കിയ യൂത്ത് കോൺഗ്രസ് ചെറളായി മണ്ഡലം പ്രസിഡൻറ് റോയ് മോനെയാണ് തിരിച്ചെടുത്തുവെന്ന് കാണിച്ച് കോൺഗ്രസ് കത്ത് നൽകിയത് .
തെരഞ്ഞെടുപ്പിൽ എട്ടാം ഡിവിഷനിൽ നിന്ന് യു.ഡി.എഫ് വിമതനായി മത്സരിച്ച സനൽമോൻ വിജയിച്ചിരുന്നു. കോർപറേഷനിൽ യു.ഡി.എഫിന് ഭരിക്കാൻ നാല് പേരുടെ സഹായം വേണ്ട പശ്ചാത്തലത്തിലാണ് സനൽമോന് വേണ്ടി പ്രവർത്തിച്ചതിെൻറ പേരിൽ പുറത്താക്കിയ റോയ് മോനെ കഴിഞ്ഞ ദിവസം അനുരജ്ഞന ചർച്ചക്ക് ശേഷം തിരിച്ചെടുത്തത്. എന്നാൽ, ഇതുപോലെ പ്രവർത്തിച്ചതിന് നിരവധി പേരെ പുറത്താക്കിയിട്ടുണ്ടെങ്കിലും അവരെയൊന്നും തിരിച്ചെടുക്കാതെ ഒരാളെ മാത്രം തിരിച്ചെടുത്ത നടപടി പാർട്ടിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എട്ടാം ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കൂടിയായ യേശുദാസിനോടുള്ള നീതി കേടാണ് പാർട്ടിയുടെ തീരുമാനമെന്നാണ് പ്രവർത്തകർ പറയുന്നത്. എന്നാൽ, സനൽമോൻ യു.ഡി.എഫിന് പിന്തുണ നൽകാൻ തയാറായിട്ടില്ലെന്നാണ് പുതിയ വിവരം.
ലീഗ് വിമതനായ ടി.കെ. അഷറഫ് ഇടത് മുന്നണിക്ക് പിന്തുണ നൽകിയതോടെ ഭരണം എൽ.ഡി.എഫിന് ഏതാണ്ട് ലഭിച്ചിരിക്കയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.