കുമരംപുത്തൂർ യു.ഡി.എഫ് നിലനിർത്തി, തെങ്കരയിൽ കരുത്താർജിച്ച് ബി.ജെ.പി
text_fieldsമണ്ണാർക്കാട്: പാലക്കാട് ജില്ലയിൽ ഇടതുമുന്നണിയിൽ ചേരിപ്പോര് ശക്തമായ കുമരംപുത്തൂരിൽ സി.പി.എമ്മിനും സി.പി.ഐക്കും നേട്ടമില്ലാത്ത അവസ്ഥ. ഇടതു പാർട്ടികളുടെ ശക്തിപരീക്ഷണത്തിനിടെ കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റിെൻറ അധിക നേട്ടവുമായി യു.ഡി.എഫ് ഭരണം നിലനിർത്തി. 18 സീറ്റുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫ് 10, സി.പി.എം 3, സി.പി.ഐ 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചങ്ങലീരി വാർഡിൽ വോട്ട് തുല്യമായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ഒരു സീറ്റിെൻറ അധിക നേട്ടം യു.ഡി.എഫിന് ലഭിച്ചത്. ആറ് സീറ്റിൽ മത്സരിച്ച സി.പി.ഐ മൂന്നെണ്ണം നിലനിർത്തി. 16 സീറ്റിൽ മത്സരിച്ച സി.പി.എം ഒരു സീറ്റ് കൂടുതൽ നേടി നാല് സീറ്റ് കരസ്ഥമാക്കി.
സി.പി.എം-സി.പി.ഐ സ്ഥാനാർഥികൾ നേർക്കുനേർ മത്സരം നടന്ന മൂന്ന് വാർഡുകളിൽ സി.പി.ഐ സ്ഥാനാർഥികൾ വിജയിച്ചു. ഇടതുമുന്നണിയിലെ തർക്കം മുന്നണിയെ ശരിക്കും പ്രതികൂലമായി ബാധിച്ചു. ഇത്തവണ തമ്മിൽത്തല്ലില്ലാതെ മത്സരിച്ച യു.ഡി.എഫ് നേട്ടം കൈവരിക്കുകയും ചെയ്തെന്ന് മാത്രമല്ല മുന്നണിയിലെ വിമതന്മാരെ പടിക്കുപുറത്ത് നിർത്താനും കഴിഞ്ഞു.
പാർട്ടി മാറി മത്സരിച്ച സി.പി.ഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് സിറ്റിങ് മെംബർമാരായ സ്ഥനാർഥികൾ തോൽവി നേരിട്ടു. തെങ്കര പഞ്ചായത്തിൽ ഇത്തവണ ബി.ജെ.പി പ്രധാന ശക്തിയായി മാറി എന്ന് മാത്രമല്ല സി.പി.എം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ പാർട്ടിയായി.
കഴിഞ്ഞ തവണ ഒരു സീറ്റിൽ ജയിച്ച ബി.ജെ.പി നാല് സീറ്റ് നേടി. സി.പി.എമ്മിെൻറ മൂന്ന് സിറ്റിങ് സീറ്റുകളും സി.പി.ഐയുടെ ഏക സിറ്റിങ് സീറ്റും പിടിച്ചെടുത്തു. 17 സീറ്റിൽ മത്സരിച്ച ഇടതുമുന്നണി എട്ട് സീറ്റിലും യു.ഡി.എഫ് അഞ്ച് സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഇടതുമുന്നണിക്ക് രണ്ട് സീറ്റും യു.ഡി.എഫിന് ഒരു സീറ്റും കുറവ് വന്നു. സ്ഥാനാർഥി നിർണയത്തിലെ അപസ്വരം യു.ഡി.എഫിെൻറ സാധ്യതകളെ ബാധിച്ചപ്പോൾ സി.പി.എം-സി.പി.ഐ തർക്കം ഇടതുമുന്നണിക്കും പാരയായി. വ്യക്തമായ ഭൂരിപക്ഷം ആർക്കുമില്ലാത്ത സാഹചര്യമാണ് നിലവിൽ തെങ്കരയിലുള്ളത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ കഴിഞ്ഞ തവണ 14 സീറ്റുണ്ടായിരുന്ന ഇടതുമുന്നണി 10ലേക്കൊതുങ്ങിയെങ്കിലും ഭരണം നിലനിർത്താനായി എന്ന് ആശ്വസിക്കാം. യു.ഡി.എഫും ബി.ജെ.പിയും നില മെച്ചപ്പെടുത്തി. പഞ്ചായത്തിൽ ബി.ജെ.പി രണ്ട് സീറ്റ് നേടി സാന്നിധ്യമറിയിച്ചു. യു.ഡി.എഫ് രണ്ട് സീറ്റ് അധികം നേടി ഏഴ് സീറ്റ് കരസ്ഥമാക്കി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് മണികണ്ഠൻ കാഞ്ഞിരം വാർഡിൽ തോൽക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.