Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightദേശീയ രാഷ്ട്രീയം...

ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

text_fields
bookmark_border
ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
cancel

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയവും തെരഞ്ഞെടുപ്പു ചൂടിലേക്ക്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പി പ്രധാന എതിരാളികളായ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമായി മാത്രമല്ല, പ്രധാന പ്രാദേശിക കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിവയുമായും മാറ്റുരക്കുകയാണ്. ഇതില്‍ അസമിലൊഴികെ മറ്റൊരു സംസ്ഥാനത്തും വലിയ പ്രതീക്ഷകളില്ലാതെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്.

ഈ തെരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സി.പി.എമ്മിനെയും മറ്റ് ഇടതുപാര്‍ട്ടികളെയുമാണ്. കേരളത്തിലും പശ്ചിമ ബംഗാളിലും ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പ് സി.പി.എമ്മിന്‍െറ ദേശീയ പ്രാധാന്യത്തിന്‍െറ അളവുകോല്‍ കൂടിയാണ്. രണ്ടിടത്തും പ്രതിപക്ഷത്തിരിക്കുന്ന സി.പി.എമ്മിന് ഒരിടത്തെങ്കിലും ജയിച്ചേ തീരൂ. ജയപ്രതീക്ഷ വെക്കാവുന്നതാകട്ടെ കേരളത്തിലാണ്. ത്രിപുരക്കു പുറമെ കേരളത്തില്‍കൂടി അധികാരത്തില്‍ വന്നില്ളെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് അത് വലിയ നാണക്കേടാണ്.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കുന്നുണ്ട്. ഇതുവഴി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ രണ്ടു കൂട്ടര്‍ക്കും സാധിക്കുമെങ്കിലും, മമതയെ അധികാരത്തിന് പുറത്താക്കാവുന്ന നില ഉണ്ടാവുന്നില്ല. കേരളത്തിലെ യു.ഡി.എഫ്-എല്‍.ഡി.എഫ് പോരാട്ടമാകട്ടെ, അവസാനഘട്ടം വരെയും പ്രവചനാതീതമായി നില്‍ക്കുന്ന വിധം തീവ്രമാണ്. ദേശീയ തലത്തില്‍ പ്രാമാണ്യം തിരിച്ചുപിടിക്കാന്‍ തീവ്രശ്രമം നടത്തുന്ന കോണ്‍ഗ്രസ് തമിഴ്നാട്ടിലൊഴികെ, മറ്റെല്ലാ സംസ്ഥാനങ്ങളിലും വലിയ പ്രതീക്ഷകള്‍ വെക്കുന്നുണ്ട്. എന്നാല്‍, ഒരിടത്തും ഭരണത്തിലേക്കൊരു അനായാസ വിജയം പ്രതീക്ഷിക്കാന്‍ പറ്റില്ളെന്നതാണ് യാഥാര്‍ഥ്യം.

ഒന്നിടവിട്ട് ഭരണം മാറുന്ന സംസ്ഥാനമാണ് കേരളം. അസമില്‍ ബി.ജെ.പിയുടെ കരുനീക്കങ്ങള്‍ക്കിടയില്‍ തരുണ്‍ ഗൊഗോയിക്കൊരു നാലാമൂഴം എന്നത് വലിയ വെല്ലുവിളിയാണ്. തമിഴ്നാട്ടിലോ പശ്ചിമ ബംഗാളിലോ മൂന്നാം സ്ഥാനത്തെങ്കിലും കണ്ണുവെക്കാന്‍ കെല്‍പുണ്ടോ എന്നതാണ് പരീക്ഷണം. ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ബി.ജെ.പിയിതര പാര്‍ട്ടികള്‍ക്കിടയില്‍ ഏറ്റവും വലിയ കക്ഷികളാണ് എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും. ദേശീയ പാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം എന്നിവ തമിഴ്നാട്ടില്‍ ജയലളിതക്ക് എതിരാളികള്‍പോലുമല്ല.

ഡി.എം.കെയുടെ സ്ഥിതി മെച്ചമല്ല. പശ്ചിമ ബംഗാളില്‍ പക്ഷേ, സി.പി.എമ്മിനോടും കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമുള്ള മമതയുടെ പോരാട്ടം ഒട്ടും ലളിതമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദിക്കമ്പം ഡല്‍ഹിയിലും ബിഹാറിലും തകര്‍ന്നടിഞ്ഞതിന് പിന്നാലെ വരുന്ന അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍, മോദിക്ക് ഇളക്കങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ളെന്ന യാഥാര്‍ഥ്യമാണ് ബി.ജെ.പിക്കു മുന്നില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് ഭിന്നമായി, ജനകീയ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പ്രതിച്ഛായ മെച്ചപ്പെടുത്തി വരുന്നത് ഒരളവോളം കോണ്‍ഗ്രസിന് ഗുണകരമാണ്.

അതേസമയം, എല്ലാ സംസ്ഥാനങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങളും നേതൃനിരയുമാണ് വിജയത്തില്‍ പ്രധാനം. ബി.ജെ.പിയിതര കക്ഷികളുടെ ചേരി ശക്തിപ്പെടുത്തുന്നതില്‍ അഞ്ചു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍െറ പ്രകടനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india politics
Next Story