ആന്ധ്രക്ക് പ്രത്യേകപദവി: കർണാടക തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടിയാകും
text_fieldsബംഗളൂരു: ആന്ധ്രപ്രദേശിന് പ്രത്യേകപദവി നൽകണമെന്ന ആവശ്യം നിരാകരിച്ചത് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടിയാകും. ആന്ധ്രയിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി (ടി.ഡി.പി) സംസ്ഥാനത്ത് താമസിക്കുന്ന തെലുഗു സംസാരിക്കുന്നവർ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. തെലുഗർ കൂടുതൽ താമസിക്കുന്ന അതിർത്തിജില്ലകളിലും ബംഗളൂരുവിലും പാർട്ടിപ്രവർത്തകർ ഇതിനായി വോട്ടർമാരെ സമീപിക്കുന്നുണ്ട്.
വാട്സ്ആപ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ വഴിയും വ്യാപകപ്രചാരണമാണ് നടക്കുന്നത്. പ്രത്യേക പദവി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയെ ചതിച്ചതായും കർണാടകയിലെ തെലുഗു സംസാരിക്കുന്നവർ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്നുമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തിങ്കളാഴ്ച നഗരത്തിലെത്തിയ ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂർത്തി തെലുങ്കരോട് ബി.ജെ.പിക്ക് വോട്ടുചെയ്യരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പ്രത്യേക പദവി ആവശ്യം നിരാകരിച്ചതോടെ ടി.ഡി.പി എൻ.ഡി.എയുമായുള്ള സഖ്യം പിരിഞ്ഞിരുന്നു.
ആന്ധ്രയിലെ പാർട്ടിയോഗങ്ങളിലും പൊതുപരിപാടികളിലും ടി.ഡി.പിയിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ഇതുതന്നെയാണ് ആവർത്തിക്കുന്നത്. പരമ്പരാഗതമായി കർണാടകയിലെ പല ജില്ലകൾക്കും ആന്ധ്രയുമായി അഭേദ്യമായ ബന്ധമുണ്ട്. ചിറ്റൂർ, കുർണൂൽ, അനന്ത്പുർ, ഹിന്ദുപുർ എന്നീ ആന്ധ്രജില്ലകളിലെ വലിയൊരു ജനവിഭാഗം ബംഗളൂരുവിലുണ്ട്. കൂടാതെ, ഉത്തര കർണാടകയിലെ റായ്ച്ചുർ, ബള്ളാരി എന്നിവിടങ്ങളിൽ ആന്ധ്രസ്വദേശികൾ വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും കർണാടകയിലാണ് വോട്ടുള്ളത്.
തുമകൂരു, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപുർ, ബീദർ എന്നീ ജില്ലകളിലും നിരവധി തെലുഗർ താമസിക്കുന്നുണ്ട്. ടി.ഡി.പിയുടെ ഓൺലൈൻ പ്രചാരണത്തിന് ഒരു വിഭാഗം ഐ.ടി വിദഗ്ധരുടെ പിന്തുണയുണ്ട്. എന്നാൽ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവോ പാർട്ടിയോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.