മൂഡീസ് റേറ്റിങ്ങിനെ വിമർശിച്ച് കോൺഗ്രസും ഇടതു കക്ഷികളും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കണങ്ങളെ ശരിവെച്ചുകൊണ്ടുള്ള മൂഡീസ് റേറ്റിങ് റിപ്പോർട്ടിനെ വിമർശിച്ച് കോൺഗ്രസും ഇടതു കക്ഷികളും. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി. ചിദംബരം, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി ഡി. രാജ എന്നിവർ റിപ്പോർട്ടിനെ വിമർശിച്ചു.
ഇന്ത്യയുടെ റേറ്റിങ് ഉയർത്തിക്കാട്ടിയുള്ള മൂഡീസ് വിലയിരുത്തൽ അംഗീകാരമാണെന്ന ധാരണ വേണ്ടെന്ന് മൻമോഹൻ സിങ് പറഞ്ഞു. കൊച്ചിയിൽ സെൻറ് തെരേസാസ് കോളജിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എട്ടു മുതൽ 10 ശതമാനം വരെ വളർച്ചയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇൗ നിലവാരത്തിൽ മുന്നേറാൻ കഴിയണമെങ്കിൽ വ്യക്തമായ ലക്ഷ്യത്തോടെയുള്ള മാർഗനിർദേശം ആവശ്യമാണ്. ജി.എസ്.ടി നടപ്പാക്കുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്നും ക്രൂഡ് ഒായിൽ വില ഉയരുന്നത് രാജ്യത്തിെൻറ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കുമെന്നും മൻമോഹൻസിങ് പറഞ്ഞു.
മൂഡീസ് ഉപയോഗിക്കുന്ന മാർഗങ്ങൾ അശാസ്ത്രീയമാണെന്ന് കേന്ദ്രസർക്കാർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നതായി മുൻ ധനമന്ത്രി ചിദംബരം ചെന്നൈയിൽ പറഞ്ഞു. ക്രെഡിറ്റ് റേറ്റിങ് നൽകാൻ ഉപയോഗിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് മൂഡീസിന് കത്തെഴുതിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപം, ക്രെഡിറ്റ് വളർച്ച, തൊഴിൽ മേഖലയിലെ വളർച്ച എന്നിവയാണ് സാമ്പത്തിക വളർച്ചയുടെ ശരിയായ സൂചകങ്ങൾ. മോദി സർക്കാറിന് കീഴിൽ ഇൗ മൂന്ന് സൂചകങ്ങളുെട സ്ഥിതിയും അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വികാരം വിലയിരുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് ഏജന്‍സിയായ മൂഡീസും പരാജയപ്പെെട്ടന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ന്യൂഡൽഹിയിൽ കുറ്റപ്പെടുത്തി. സാമ്പത്തിക മുരടിപ്പ്, ചരക്ക് സേവന നികുതി നടപ്പാക്കുകവഴിയുണ്ടായ വിലക്കയറ്റം, പട്ടിണിമരണങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങിയവയാണ് ഇന്ത്യയുടെ ഇന്നത്തെ യഥാര്‍ഥ സൂചകങ്ങൾ. മൂഡീസ് റേറ്റിങ്, ഇന്ത്യയിൽ വ്യവസായ വളർച്ചയുണ്ടെന്ന ലോകബാങ്ക് റിപ്പോര്‍ട്ട്, നരേന്ദ്ര മോദിക്ക് ജനസ്വാധീനമുണ്ടെന്ന പ്യൂ റിസർച് സെൻറര്‍ റിപ്പോര്‍ട്ട് എന്നിവ രാജ്യത്തെ രണ്ട് നഗരങ്ങളെയും 2464 വ്യക്തികളെയും അടിസ്ഥാനമാക്കി നിർമിച്ച റിപ്പോർട്ടാണ്. ഇവ ഇന്ത്യയുടെ പൊതുവികാരമല്ലെന്നും സുര്‍ജേവാല പറഞ്ഞു.
റേറ്റിങ് കണക്കുകള്‍ ഉയർത്തി കേന്ദ്രസർക്കാർ ജനതയെ തെറ്റിധരിപ്പിക്കുകയും വഞ്ചിക്കുകയുമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. പട്ടിണികിടക്കുന്ന ജനങ്ങളും ആത്മഹത്യയുടെ വക്കിലുള്ള കർഷരും റേറ്റിങ് ഭക്ഷിച്ച് ജീവിക്കണമെന്നാണോ പ്രധാനമന്ത്രി പറയുന്നതെന്നും യെച്ചൂരി ചോദിച്ചു. സി.പി.ഐ സെക്രട്ടറി ഡി. രാജയും മൂഡീസ് റിപ്പോര്‍ട്ടിനെ വിമർശിച്ചു. ഒരു വിദേശ ഏജൻസി പുറത്തുവിട്ട റിപ്പോര്‍ട്ടിെൻറ പ്രാധാന്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.