വ്യക്തി മാഹാത്മ്യവാദം ഇപ്പോഴുമുണ്ട്; പി.ബി പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ വീഴ്ച –സി.പി.എം
text_fieldsഹൈദരാബാദ്: വ്യക്തി മാഹാത്മ്യവാദത്തിലേക്ക് നയിക്കുന്ന ആത്മനിഷ്ഠത പാര്‍ട്ടിക്കുള്ളില്‍ വിവിധ നിലവാരങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സി.പി.എമ്മിെൻറ സ്വയം വിമര്‍ശനം.
പാര്‍ട്ടി കേന്ദ്രത്തിലെ പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ പ്രവര്‍ത്തനം പതിവായി അവലോകനം ചെയ്യുന്നതിലുണ്ടായ കുറവ് തുടരുന്നുവെന്നും നേതൃത്വം സമ്മതിക്കുന്നു. 22 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ സ്വയം വിമര്‍ശനം. 2015 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംഘടനാ പ്ലീനം നിര്‍ദേശിച്ച നടപടികള്‍ നടപ്പാക്കിയതിലെ മൂന്നു വര്‍ഷത്തെ പുരോഗതിയാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
ആരുടെയും പേര് എടുത്തുപറയാതെയാണ് വ്യക്തി മാഹാത്മ്യവാദം തുടച്ചു നീക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം എടുക്കുമ്പോഴും ഫലം വിലയിരുത്തുമ്പോഴും ആത്മനിഷ്ഠ വിലയിരുത്തല്‍ സ്വാധീനം ചെലുത്തുന്നു. പി.ബി അംഗങ്ങളുടെ പ്രവര്‍ത്തനം പതിവായി അവലോകനം ചെയ്യണമെന്ന് പ്ലീനം നിര്‍ദേശിച്ചതാണ്. പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും നടന്ന ചര്‍ച്ചകള്‍ ചോർന്നതിെൻറ വെളിച്ചത്തില്‍ കൂടുതല്‍ അച്ചടക്കവും കെട്ടുറപ്പും വരുത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞുവെങ്കിലും അത് പൂര്‍ണമായി നടപ്പാക്കാനായില്ല. അതേസമയം, അടിയന്തര രാഷ്ട്രീയ സംഭവ വികാസങ്ങളോട് പ്രതികരിക്കാനും പാര്‍ട്ടി നിലപാട് വ്യക്തമാക്കാനും കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ മാര്‍ഗനിര്‍ദേശം ആവശ്യമായി വന്ന പ്രശ്നങ്ങളിലും പ്രതികരിക്കാന്‍ കഴിയുന്നു.
കേരളത്തില്‍ 2015 ല്‍ 4.18 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ കുറവ് സംഭവിച്ചില്ല. എന്നാല്‍, 2.46 ലക്ഷം അംഗങ്ങള്‍ ഉണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ 30 ശതമാനം അംഗങ്ങളെ ഒഴിവാക്കി. കൊഴിഞ്ഞുപോക്കിനേക്കാള്‍ അംഗങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുവേണ്ടി സജീവമല്ലാത്തവരെ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്ലീനം നിർദേശിച്ചത് കര്‍ശനമായി നടപ്പാക്കി. മൊത്തം പാര്‍ട്ടി അംഗങ്ങളുടെ വര്‍ഗഘടനയും സംസ്ഥാന- ജില്ല കമ്മിറ്റി അംഗങ്ങളുടെ ഘടനയും തമ്മില്‍ അസമത്വം നിലനില്ക്കുന്നു. അതുപോലെ, മൊത്തം പാര്‍ട്ടി അംഗങ്ങളുടെ സാമൂഹിക ഘടനയും സംസ്ഥാന- ജില്ല കമ്മിറ്റി അംഗങ്ങളുടെ ഘടനയും തമ്മിലുള്ള പൊരുത്തകേട് പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയില്‍ പുരോഗതി ഉണ്ടായെങ്കിലും അതിെൻറ ഊര്‍ജ്ജം നഷ്ടമായത് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഒരളവോളം സംസ്ഥാനീയതയും പ്രാദേശികതയും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും ഫലം കണ്ടിട്ടില്ല. അതേസമയം, വര്‍ഗ ബഹുജന സംഘടനകള്‍ക്കിടയില്‍ അഖിലേന്ത്യാ കര്‍ഷക സംഘത്തെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിെൻറ വിജയത്തിന് പ്രശംസിക്കുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കര്‍ഷക സമരങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.