ഓൾഡ് മൈസൂരു നിർണായകമാകും
text_fieldsബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശനിയാഴ്ച വോട്ടെടുപ്പു നടക്കുമ്പോൾ നിർണായകമാകുക ഓൾഡ് മൈസൂരു മേഖലയിലെ വിധിയെഴുത്താകും. 10 ജില്ലകളിലായി 61 മണ്ഡലങ്ങളാണ് ഓൾഡ് മൈസൂരുവിലുള്ളത്. വൊക്കലിഗ, ദലിത്, ന്യൂനപക്ഷ വോട്ടുകളാണ് ഭൂരിഭാഗവും. കോൺഗ്രസും ജനതാദൾ-എസും (ജെ.ഡി.എസ്) നേർക്കുനേർ മത്സരം നടക്കുന്ന ഏക മേഖലയും ഇതാണ്. ബാക്കിയുള്ള മേഖലകളിലെല്ലാം ബി.ജെ.പിയാണ് കോൺഗ്രസിെൻറ എതിരാളി. കർഷക, നദീജല വിഷയങ്ങളാണ് മേഖലയിൽ എന്നും ചർച്ചയായിട്ടുള്ളത്.
മാണ്ഡ്യ, മൈസൂരു, ചാമരാജ്നഗർ, രാമനഗര, ഹാസൻ, കോലാർ, തുമകൂരു, കുടക്, ചിക്കബല്ലാപുര എന്നീ ജില്ലകളാണ് ഓൾഡ് മൈസൂരു മേഖലയിലുള്ളത്. സിദ്ധരാമയ്യയുടെ അഹിന്ദ (ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് കന്നടയിലുള്ള പദം) വോട്ടു ബാങ്കും ജെ.ഡി.എസിെൻറ വൊക്കലിഗ സ്വാധീനവും തമ്മിലാണ് പ്രധാന പോര്. മലയാളി വോട്ടർമാരും ഇവിടെ നിർണായകമാണ്. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 27 സീറ്റുകളാണ് ലഭിച്ചത്. ജെ.ഡി.എസ് നേടിയ 40 സീറ്റുകളിൽ 25 എണ്ണവും ഇവിടെനിന്നായിരുന്നു.
എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് ഇത്തവണ കോൺഗ്രസിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. ബി.ജെ.പിക്ക് കിട്ടിയത് ആകെ നാലു സീറ്റുകൾ. തുമകൂരു, കോലാർ എന്നിവിടങ്ങളിൽ മാത്രമാണ് പാർട്ടിക്ക് സ്വാധീനമുള്ളത്. മുഖ്യമന്ത്രിയുടെ അഹിന്ദ മുന്നേറ്റത്തിനെതിരെ വൊക്കലിഗരിലുണ്ടായ വികാരം ജെ.ഡി.എസിന് ഇത്തവണ മേഖലയിൽ പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം, എന്നും കൂടെനിന്നിട്ടുള്ള ദലിത്, മുസ്ലിം വിഭാഗം അഹിന്ദക്കൊപ്പം പോകുമോ എന്നും പാർട്ടി ആശങ്കപ്പെടുന്നു. മേഖലയിൽ സ്വാധീനമുറപ്പിക്കാൻ സർവസന്നാഹങ്ങളുമായി ബി.ജെ.പി ഇറങ്ങിയതോടെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
ആറു മേഖലകൾ
രാഷ്ട്രീയ സ്വഭാവത്തിെൻറ അടിസ്ഥാനത്തിൽ കർണാടകയെ ആറു മേഖലകളാക്കി തിരിക്കാം. ഓൾഡ് ൈമസൂരു, ബോംബെ കർണാടക, ഹൈദരാബാദ് കർണാടക, മധ്യ കർണാടക (മലനാട്), ബംഗളൂരു, തീരദേശ കർണാടക എന്നിങ്ങനെ. ഹിന്ദുത്വ, മതന്യൂനപക്ഷ വിഷയങ്ങളാണ് തീരദേശ മേഖലയിൽ പ്രധാന ചർച്ചയെങ്കിൽ, ജാതിസമവാക്യങ്ങളാണ് ബോംബെ, ഹൈദരാബാദ് കർണാടകയിൽ വിധി നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ ആറിടത്തും വ്യത്യസ്തമായ പ്രചാരണരീതികളും വിഷയങ്ങളുമാണ് രാഷ്ട്രീയ പാർട്ടികൾ എന്നും ഉപയോഗിക്കുന്നത്. കേരളത്തിലെപോലെ പൊതുവായ വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണവും മതിയാകില്ല കർണാടകയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.