നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി; മാണിയെ വേണ്ടെന്ന് കോൺഗ്രസും
text_fieldsകോട്ടയം: കോട്ടയത്തെ സി.പി.എം കൂട്ടുകെട്ടിനെതിരെ പാർട്ടിയിൽനിന്നും യു.ഡി.എഫിൽനിന്നും എതിർപ്പ് ശക്തമായതിനെ തുടർന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി നിലപാട് മയപ്പെടുത്തിയെങ്കിലും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും നിലപാട് കടുപ്പിച്ചും മകനും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസ് കെ. മാണി എം.പി രംഗത്തെത്തി. അതിനിടെ കെ.എം. മാണിയുമായും മകൻ ജോസ് കെ. മാണിയുമായും ഇനി കോൺഗ്രസിന് ഒരുവിധ കൂട്ടുകെട്ടും വേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കോട്ടയത്ത് ചേർന്ന ഡി.സി.സി നേതൃയോഗവും തീരുമാനിച്ചു.കേരള കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നായിരുന്നു ഡി.സി.സിയുടെ ആവശ്യം. മാണിക്കും മകനും എതിരെ രൂക്ഷവിമർശനവും ഉയർന്നു. രാഷ്ട്രീയവഞ്ചന വെച്ചുപൊറുപ്പിക്കില്ലെന്ന പ്രമേയവും ഡി.സി.സി പാസാക്കി. മാണിയുടെ നടപടിക്കെതിരെ യോഗത്തിൽ പ്രസംഗിച്ച നേതാക്കളെല്ലാം പൊട്ടിത്തെറിച്ചു.
അതേസമയം, ഇടതു ബാന്ധവത്തിനെതിരെ പി.ജെ. ജോസഫടക്കം എതാനും എം.എൽ.എമാരും മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷവും പടയൊരുക്കം ശക്തമാക്കിയ സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി രംഗത്തെത്തിയത് കേരള കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാക്കി.കോട്ടയത്തേത് പ്രാദേശിക നീക്കുേപാക്ക് മാത്രമെന്ന് വിശദീകരിച്ച് ഇടതുമുന്നണിയുമായി കൂട്ടുകെട്ടില്ലെന്ന നിലപാടിലേക്ക് മാണി മാറിയതിനിടെയാണ് വിദേശത്തായിരുന്ന ജോസ് കെ. മാണി വെള്ളിയാഴ്ച പാലായിലെത്തി വിശ്വസ്തരുമായും കെ.എം. മാണിയുമായും ചർച്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകർകക്ക് മുന്നിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. കേരള കോൺഗ്രസിനെ അപമാനിച്ചതിനുള്ള മറുപടിയാണ് കോട്ടയത്തെ സി.പി.എം കൂട്ടുകെെട്ടന്ന് തുറന്നടിച്ച ജോസ് കെ. മാണി പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുമെന്നും പ്രഖ്യാപിച്ചു.പാർട്ടി നേതൃയോഗം വിളിക്കാതെ സി.പി.എം പിന്തുണ തേടിയതിനെച്ചൊല്ലി ഭിന്നത രൂക്ഷമായിരിക്കെ മാണിയുെട നടപടിയെ പിന്തുണച്ച് ജോസ് കെ. മാണിയും നിലപാടെടുത്തതോടെ ഇനി എന്ത് എന്നതിനെച്ചൊല്ലി കേരള കോൺഗ്രസ് നേതൃത്വവും ആശയക്കുഴപ്പത്തിലാണ്. ഇടതുബാന്ധവത്തിൽ പാർട്ടി എം.എൽ.എമാരും സീനിയർ നേതാക്കളും രണ്ടുതട്ടിലാണ്.
പി.ജെ. ജോസഫും മോൻസ് ജോസഫും അടക്കം വലിെയാരുവിഭാഗം ശക്തമായി എതിർക്കുേമ്പാൾ ജോസ് കെ. മാണി കോൺഗ്രസിനെതിരെ രംഗത്തുവന്നത് ഭിന്നത രൂക്ഷമാക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. പാർട്ടി എം.എൽ.എമാരുമായി മാണി ബന്ധപ്പെട്ടപ്പോഴും അനുകൂല നിലപാടല്ല ലഭിക്കുന്നത്. ഇടതുബന്ധത്തോട് മാണിക്കും മകനും മാത്രമാണ് ആഭിമുഖ്യം. മറ്റുള്ളവർ പരസ്യനിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രം. മാണി നിലപാടിൽ ഉറച്ചാൽ ഇവർ പരസ്യമായി രംഗത്തുവരുമെന്നും ഉറപ്പായിട്ടുണ്ട്. കേരള കോൺഗ്രസിൽ ഭിന്നിപ്പ് സൃഷ്ടിച്ച് മാണിയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ചരടുവലി ശക്തമാക്കിയിരിക്കെ രണ്ടും കൽപിച്ചുള്ള നിലപാടിലേക്കാണ് ജോസ് കെ. മാണി പോകുന്നതെന്നാണ് സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.