എൽ.ഡി.എഫ് കൺവീനർ: സി.പി.എം, സി.പി.െഎ നേതൃയോഗം ചേരുന്നു
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾക്ക് സംഘടനാ ചുമതല തീരുമാനിക്കാൻ സി.പി.എം, സി.പി.െഎ നേതൃയോഗം ചേരുന്നു. സി.പി.എം സെക്രേട്ടറിയറ്റ് ജൂൺ ഒന്നിന് ചേരും. രണ്ടിനും മൂന്നിനും ചേരുന്ന സംസ്ഥാന സമിതി യോഗങ്ങൾ ഇതിന് അംഗീകാരം നൽകും. സി.പി.െഎ സംസ്ഥാന നിർവാഹക സമിതി ജൂൺ അഞ്ചിനാണ്. പുതിയ സി.പി.എം സെക്രേട്ടറിയറ്റ് അംഗങ്ങളുടെ ചുമതല സംബന്ധിച്ച ഏകദേശ ധാരണ നേതൃതലത്തിൽ ഉണ്ടായിട്ടുണ്ട്. ഇതു സംസ്ഥാന സമിതി അംഗീകാരത്തിന് അവതരിപ്പിക്കും. പാർട്ടി സെൻറർ പ്രവർത്തനം ശക്തിപ്പെടുത്താനാണ് പി. രാജീവിനെയും കെ.എൻ. ബാലഗോപാലിനെയും സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്.
മാധ്യമ പ്രചാരണം പ്രതിരോധിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസന കാര്യങ്ങളിലടക്കം പാർട്ടിയുടെയും ഭരണത്തിെൻറയും ഇടപെടൽ കൂടുതൽ സജീവമാക്കാനും സെക്രേട്ടറിയറ്റ് അംഗങ്ങൾക്ക് ചുമതല നൽകാൻ ധാരണയായിട്ടുണ്ട്. സർക്കാറിെൻറയും പാർട്ടിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിെൻറ ചുമതല എറണാകുളം ജില്ലാ സെക്രട്ടറി കൂടിയായ പി. രാജീവിനാവും. നയപരമായ വിഷയങ്ങളിലും വികസന കാര്യങ്ങളിലും പാർട്ടി കാഴ്ചപ്പാടിനനുസരിച്ച് ഭരണതീരുമാനം വരുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാലിനെയും ചുമതലപ്പെടുത്തിയേക്കും. രാജീവും ബാലഗോപാലും സെക്രേട്ടറിയറ്റ് അംഗങ്ങളും തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗമായതിനെയും തുടർന്ന് മൂന്ന് ജില്ലകളിലും പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
എറണാകുളത്ത് സി.എൻ. മോഹനനാണ് സാധ്യത. സംസ്ഥാന സമിതിയംഗങ്ങളെ ജില്ലാ കമിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടും മോഹനനെ എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിലനിർത്തിയിരിക്കുകയാണ്. കൊല്ലത്ത് കെ. വരദരാജനാണ് മുൻതൂക്കം. ജില്ലാ സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.ആർ. വസന്തൻ, ജയമോഹൻ, എസ്. രാജേന്ദ്രൻ എന്നിവരും പരിഗണനയിലുണ്ട്. തൃശൂരിൽ യു.പി. ജോസഫിനാണ് സാധ്യത. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്കും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ, കെ.ജെ. തോമസ്, ഇ.പി. ജയരാജൻ തുടങ്ങിയവർ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.