മഞ്ചേശ്വരം: തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ല -കെ. സുരേന്ദ്രൻ
text_fieldsകാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി പിൻവലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ. കേസ് നീട്ടിക്കൊണ്ടു പോകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേസ് വൈകിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
67 സാക്ഷികൾ കോടതിയിൽ ഹാജരാകാനുണ്ട്. സാക്ഷികൾ ഹാജരാകാതിരിക്കാൻ മനഃപൂർവം ശ്രമിക്കുന്നു. അവരെ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചു. സമൻസ് നൽകാനെത്തിയ കോടതി ജീവനക്കാരെ മുസ് ലിം ലീഗ് പ്രവർത്തകർ സി.പി.എമ്മുകാരും തടയാൻ രംഗത്തുവന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
പലതവണ സംരക്ഷണം കൊടുക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ല. സാക്ഷികളെ തടയുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ യു.ഡി.എഫിനെ എൽ.ഡി.എഫ് സഹായിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.
മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തുടരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രനോട് ഹൈകോടതി സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. മഞ്ചേശ്വരം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖ് മരണപ്പെട്ട പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സുരേന്ദ്രൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് അബ്ദുൽ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. അബ്ദുൽ റസാഖിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രെൻറ ഹരജിയിലെ ആവശ്യം.
ഹരജിക്കാരൻ സംശയമുന്നയിച്ച വോട്ടർമാരെ സമൻസയച്ച് വരുത്തിയുള്ള തെളിവെടുപ്പ് ഹരജിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് എം.എൽ.എ ആയ അബ്ദുൽ റസാഖ് മരണപ്പെട്ടത്. കേസ് പരിഗണിക്കവേ ഇക്കാര്യം ഹരജിക്കാരെൻറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ് കേസ് തുടരുന്നുണ്ടോയെന്ന് കോടതി ചോദിച്ചത്. ഇക്കാര്യം ദിവസങ്ങൾക്കകം അറിയിക്കാമെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചു.
മാത്രമല്ല, കേസിൽ കക്ഷിയായ അബ്ദുൽ റസാഖിെൻറ മരണവുമായി ബന്ധപ്പെട്ട വിവരം കോടതിയെ ഒൗദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് മെമ്മോ ഹാജരാക്കാൻ ഹരജിക്കാരോട് കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.