ജാഗ്രതക്കുറവെന്ന് ഷാജിക്കെതിരെ പാർട്ടിയിൽ ആക്ഷേപം
text_fieldsകണ്ണൂർ: ഗുരുതര ആരോപണത്തിെൻറ പേരിൽ നിയമസഭാംഗത്വം കോടതിയിൽ ചോദ്യംചെയ്യപ്പെട്ട കേസിൽ കെ.എം. ഷാജി പാർട്ടിയിലും ചോദ്യംചെയ്യപ്പെടുന്നു. വേണ്ടത്ര ജാഗ്രതയില്ലാതായെന്ന ആക്ഷേപമാണ് മുസ്ലിം ലീഗിൽ ഉയരുന്നത്. കേസ് വിധി അവലോകനം ചെയ്ത ജില്ല-സംസ്ഥാന നേതൃത്വം ഒരുപോലെ ഇക്കാര്യത്തിൽ അമർഷം പങ്കുവെക്കുകയാണ്. കേസിൽ ഹാജരാക്കപ്പെട്ട വിവാദ ലഘുലേഖകളിൽ ഭൂരിഭാഗവും ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പേരിൽ പ്രസിദ്ധീകരിച്ചവയാണ്. കോൺഗ്രസിലെ പ്രവാസികളുടെ വേദിയായി നിലവിലുള്ള ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിെൻറ (ഒ.െഎ.സി.സി) മറ്റൊരു രൂപമാണിത്. സജീവമല്ലാത്ത ഇത്തരം വേദികളെ, തെരഞ്ഞെടുപ്പ് ചെലവുകളിൽനിന്ന് രക്ഷപ്പെടാൻ പോസ്റ്ററുകളും നോട്ടീസുകളും അച്ചടിക്കുന്നതിെൻറ ഉറവിടമായി ഉപയോഗിക്കുന്നത് പതിവാണ്.
എന്നാൽ, വിവാദമായ നോട്ടീസുകൾ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബന്ധമില്ലാത്തതാണെന്ന് കോടതിയിൽ സ്ഥാപിക്കാനുള്ള തെളിവുകൾ ഷാജിക്ക് കൂടുതൽ ശേഖരിക്കാനായില്ല എന്നാണ് വിലയിരുത്തൽ.കേസിൽ ഗുരുതരമായി ഉന്നയിക്കപ്പെട്ട വർഗീയ നോട്ടീസ് പിടികൂടിയ വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡൻറിെൻറയും ഭർത്താവിെൻറയും പേരുൾപ്പെടെ നികേഷ്കുമാറിെൻറ ഹരജിയിൽ പരാമർശിച്ചിരിക്കെ കോൺഗ്രസുകാരിയായ പഞ്ചായത്ത് പ്രസിഡൻറിനെ ഷാജിക്ക് അനുകൂലമായി ഹൈകോടതിയിൽ സാക്ഷിയായി ഉപയോഗിച്ചില്ല. വലിയ പിശകായി ഇത്. പഞ്ചായത്ത് പ്രസിഡൻറിെൻറ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത ലഘുലേഖയെന്ന നിലയിലാണ് നികേഷ്കുമാർ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, തെൻറ വീട്ടിൽ അതിക്രമിച്ചു കയറിയതിനെതിെര അവർ നൽകിയ, കണ്ണൂർ കോടതിയിൽ നിലനിൽക്കുന്ന കേസും ഷാജിയുടെ ഭാഗത്തിന് തെളിവായി ഹാജരാക്കാനായില്ല.
നോട്ടീസ് പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് വേളയിൽ വിവാദമാക്കാത്ത ഇടത്പക്ഷം നിയമനടപടിയിലേക്ക് കടന്നപ്പോൾ ഉപയോഗിക്കുകയായിരുന്നു. കണ്ണൂരിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി പൊലീസ് കേസെടുക്കുകയും പൊലീസ് പിടികൂടി സ്പെഷൽ സ്ക്വാഡിന് നൽകുകയും ചെയ്ത പല തെളിവുകളും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് ഷാജിക്കെതിരായ തെളിവാക്കി. ഇത്രത്തോളമായിട്ടും കേസ് പ്രതിരോധിക്കുന്നതിൽ ജാഗ്രതയുണ്ടായില്ല എന്നാണ് ആക്ഷേപം. അപ്പീൽ ഹരജികളിൽ ഇനി തെളിവ് ശേഖരണവും മറ്റും എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.