കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റ് ജയിലില്‍ മരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് വി.ഡി സതീശൻ
text_fieldsകോട്ടയം: ടി.പി കൊലക്കേസില്‍ കുറ്റവാളിയായ കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റ് ജയിലില്‍ മരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവതരമായ ആരോപണമാണ് ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ചിരിക്കുന്നത്. ഫസല്‍ കേസിലേത് ഉള്‍പ്പെടെ പ്രതികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ടി.പി കൊലക്കേസില്‍ സി.പി.എം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റ് ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കേണ്ടതാണ്.
ടി.പി കൊലക്കേസില്‍ ചാര്‍ജ് ഷീറ്റ് നല്‍കി അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു അന്വേഷണത്തിന് സാധ്യതയില്ലായിരുന്നു. എന്നാലിപ്പോള്‍ ഹൈക്കോടതി കേസ് റീ ഓപ്പണ്‍ ചെയ്ത സാഹചര്യത്തില്‍ ടി.പി വധത്തിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അന്വേഷണം എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രിയാണ്.
ഇതിന് പിന്നാലെയാണ് താഴെയുള്ള നേതാക്കള്‍ ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തുമെന്നും തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്നുമൊക്കെ പ്രസംഗിച്ചത്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചാല്‍ ഉന്നതതല ഗൂഡാലോചന വ്യക്തമാകുമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.