വേങ്ങര: ലീഗ് സ്ഥാനാർഥിത്വത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ചരടുവലി സജീവം
text_fieldsകോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിെൻറ ഒൗദ്യോഗിക വിജ്ഞാപനം വന്നതോടെ സ്ഥാനാർഥിത്വത്തിനായി മുസ്ലിംലീഗിൽ ചരടുവലികൾ സജീവം. പതിവിൽനിന്ന് വ്യത്യസ്തമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് വിവിധ ഗ്രൂപ്പുകൾ കരുനീക്കുന്നത്. പ്രിയപ്പെട്ടവരെ സ്ഥാനാർഥിയായി കിട്ടാൻ വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ച് പ്രവർത്തകരും മത്സരത്തിലാണ്.
വിവിധ പ്രദേശങ്ങളിലെ ലീഗ് പ്രവർത്തകരുടെയും അനുഭാവികളുടെയും വാട്സ്ആപ് ഗ്രൂപ്പുകളിൽ ചിലരെ പുകഴ്ത്തിയും ഇഷ്ടമില്ലാത്തവരെ ഇകഴ്ത്തിയും പോസ്റ്റുകൾ കുമിയുന്നു. അതിനിടെ, സ്ഥാനാർഥിത്വത്തിനായി നേതൃത്വത്തിെൻറ സാധ്യത ലിസ്റ്റിലുള്ള മുതിർന്ന രണ്ടു നേതാക്കളെ കടുത്തഭാഷയിൽ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എം.എസ്.എഫ് ദേശീയ നേതാവിനെതിരെ പാർട്ടിയുടെ അച്ചടക്കത്തിെൻറ വാൾ വീണു. എം.എസ്.എഫ് അഖിലേന്ത്യാ സെക്രട്ടറി എൻ.എ. കരീമിനെ പാർട്ടിയുടെ എല്ലാ ഒൗദ്യോഗിക പദവികളിൽനിന്നും നീക്കി. കെ.പി.എ. മജിദിനെയും കെ.എൻ.എ ഖാദറിനെയുമാണ് കരീം പരോക്ഷമായി ഫേസ്ബുക്കിൽ വിമർശിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന ഭാരവാഹികളായ യു.എ. ലത്തീഫ്, ജില്ല സെക്രട്ടറി കെ.എൻ.എ ഖാദർ, യൂത്ത്ലീഗ് നേതാക്കളായ പി.എം. സാദിഖലി, പി.കെ. ഫിറോസ്, പി.എം.എ. സലാം എന്നിവരാണ് നേതൃത്വത്തിെൻറ സാധ്യത ലിസ്റ്റിലുള്ളത്. മണ്ഡലത്തിലും ജില്ലയിലും ഇവർക്കുള്ള ജനപിന്തുണ സംസ്ഥാന നേതൃത്വം പരിശോധിച്ചുവരുകയാണ്. നേതൃത്വത്തിെൻറ പരിഗണന ലിസ്റ്റിൽ മികച്ച റാങ്കിങ്ങിനായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമായിരിക്കുന്നത്. ഇതിൽ മിക്കതും പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ളതാണ്. ഇത്തരത്തിലുള്ളവർക്ക് താക്കീതായാണ് കരീമിനെതിരെ ലീഗ് നേതൃത്വം കടുത്ത നടപടിയെടുത്തതെന്നാണ് അറിയുന്നത്.
സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദിനെ പ്രശംസിച്ചും വിമർശിച്ചുമാണ് കൂടുതൽ പോസ് റ്റുകളുള്ളത്. യൂത്ത് ലീഗുകാർ പി.എം. സാദിഖലിക്കും പി.കെ. ഫിറോസിനും വേണ്ടി ചേരിതിരിഞ്ഞുതന്നെയാണ് പോരാടുന്നത്. ഫിറോസിനായി യൂത്ത് ലീഗിലെ ഒരു വിഭാഗം മാത്രമാണുള്ളതെങ്കിൽ സാദിഖലിക്കായി യൂത്ത് ലീഗുകാർക്ക് പുറമെ സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിെല ഒരു വിഭാഗവും സാമൂഹിക മാധ്യമങ്ങളെ നന്നായി പ്രയോഗിക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.