ചാന്ദ്രയാൻ-4; സസ്പെൻസ് പൊട്ടിച്ച് ഇസ്രോ
text_fieldsഎസ്. സോമനാഥ്
ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ശേഖരിച്ച് ചൈനയുടെ ഷാങ്ങെ-6 എന്ന പേടകം ഭൂമിയിലിറങ്ങിയത് കഴിഞ്ഞദിവസമാണ്; അതും ഭൂമിയിൽനിന്ന് നമുക്ക് കാണാൻ കഴിയാത്ത ചന്ദ്രന്റെ മറുപാതിയിൽനിന്ന്. മുമ്പ്, അമേരിക്ക ഇങ്ങനെ ചന്ദ്രനിൽനിന്നുള്ള വസ്തുക്കളൊക്കെ ഭൂമിയിലെത്തിച്ചിട്ടുണ്ടെങ്കിലും, ഭൂമിയുടെ അഭിമുഖമായുള്ള ഭാഗത്തായിരുന്നു ഖനനം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ, ചൈനയുടെ നേട്ടം നിസ്സാരമല്ല. ആ നേട്ടത്തിൽ മറ്റു രാജ്യങ്ങൾക്ക് വെല്ലുവിളിയുമുണ്ട്.
എന്നാൽ, ചന്ദ്രന്റെ ആധിപത്യം ചൈനക്ക് അങ്ങനെയങ്ങ് വിട്ടുനൽകാൻ തയാറല്ലെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറയുന്നത്. ചാന്ദ്രയാൻ-3ന്റെ വിജയവിക്ഷേപണത്തോടെ ചാന്ദ്രപര്യവേക്ഷണത്തിൽ രാജ്യത്തിന്റെയും ഇസ്രോയുടെയും ആത്മവിശ്വാസം വർധിച്ചുവെന്നും അതിനാൽ അടുത്ത പദ്ധതിയിൽ (ചാന്ദ്രയാൻ-4) ചൈനീസ് മാതൃകയിൽ ചന്ദ്രോപരിതലത്തിൽനിന്ന് കല്ലും മണ്ണുമെല്ലാം കൊണ്ടുവരുമെന്നുമാണ് ചെയർമാന്റെ പ്രഖ്യാപനം. കഴിഞ്ഞദിവസം, ഡൽഹിയിൽ നടന്ന ഒരു ചടങ്ങിലാണ് ചാന്ദ്രയാൻ -4നെക്കുറിച്ച് അദ്ദേഹം ചില സൂചനകൾ നൽകിയത്.
സൂചനകളിൽ മറ്റൊരു ‘രഹസ്യം’ കൂടി അദ്ദേഹം പുറത്തുവിട്ടു. ചാന്ദ്രയാൻ-4 ന്റേത് ഇരട്ട വിക്ഷേപണമായിരിക്കുമത്രെ. എന്നുവെച്ചാൽ, ചാന്ദ്രയാൻ-4ലെ പേ ലോഡുകൾ ഒരൊറ്റ റോക്കറ്റിൽ കൊണ്ടുപോകാനാകില്ല. അതിനാൽ, രണ്ട് ഘട്ടങ്ങളിലായി വിക്ഷേപണം നടക്കും. എന്നിട്ട്, ബഹിരാകാശത്തുവെച്ച്, നിരീക്ഷണോപകരണങ്ങളുടെയും മറ്റും കൂട്ടിച്ചേർക്കൽ നടക്കും. തുടർന്നായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോവുക. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.