അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്; യു.എസ് വീണ്ടും ചന്ദ്രനിൽ
text_fieldsസോഫ്റ്റ് ലാൻഡിങ്ങിന്റെ മണിക്കൂറുകൾക്ക് മുമ്പ് ഒഡീഷ്യസ് പകർത്തിയ ചിത്രം
52 വർഷത്തിനുശേഷം ഇതാദ്യമായി അമേരിക്കൻ പേടകം ചന്ദ്രനിലിറങ്ങി. ഇന്റ്യൂറ്റീവ് മെഷീൻ എന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെ നാസ വിക്ഷേപിച്ച ഒഡീഷ്യസ് വാഹനമാണ് വെള്ളിയാഴ്ച സുരക്ഷിതമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയത്. ചാന്ദ്രയാൻ -3 ഇറങ്ങിയതിന്റെ സമീപത്തായി മലാപർട്ട് എ എന്ന ഗർത്തത്തിലാണ് ഒഡീഷ്യസ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രോപരിതലത്തിൽനിന്ന് ഒഡീഷ്യസ് പകർത്തിയ ആദ്യചിത്രം ലഭിച്ചതായി ഇന്റ്യൂറ്റീവ് മെഷീൻ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഫെബ്രുവരി 15നാണ് ഒഡീഷ്യസ് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയർന്നത്. സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ റോക്കറ്റാണ് ഒഡീഷ്യസിനെ ചന്ദ്രനിലെത്തിച്ചത്. ഒഡീഷ്യസിന്റെ യാത്ര ചാന്ദ്രപര്യവേക്ഷണ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി വിജയകരമായി ചാന്ദ്രയാത്ര നടത്തുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ മുന്നോടിയായിട്ടാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഒഡീഷ്യസ് ദൗത്യം വിലയിരുത്തപ്പെടുന്നത്. ഒഡീഷ്യസിന്റെ പ്രധാന ലക്ഷ്യം ആർട്ടിമിസ് ദൗത്യങ്ങൾക്ക് കൃത്യമായി വഴികാണിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ, ഒഡീഷ്യസ് പുറത്തുവിടുന്ന വിവരങ്ങൾ നാസയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.