കരുത്തുകൂട്ടി നാവികസേന; യുദ്ധക്കപ്പലിൽ നിന്നുള്ള മധ്യദൂര മിസൈൽ പരീക്ഷണം വിജയകരം
text_fieldsന്യൂഡൽഹി: മധ്യദൂര ഭൂതല-ആകാശ മിസൈൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ചു. ഐ.എൻ.എസ് വിശാഖപട്ടണം യുദ്ധക്കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തുവിട്ടത്. 70 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന ശത്രു വിമാനങ്ങൾ, ഹെലികോപ്റ്ററുകളിൽ നിന്നുള്ള ക്രൂയിസ് മിസൈലുകളും ഡ്രോണുകളും എന്നിവയെ തകർക്കാൻ ഈ മിസൈലുകൾക്ക് ശേഷിയുണ്ട്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ)യും ഇസ്രായേൽ എയ്റോ സ്പേസ് ഇൻഡസ്ട്രീസും (എ.ഐ.എ) സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈൽ നിർമിച്ചത് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആണ്.
മാർച്ച് അഞ്ചിന് നാവികസേന നടത്തിയ യുദ്ധക്കപ്പലിൽ നിന്നുള്ള ബ്രഹ്മോസ് സൂപർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായിരുന്നു. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സീക്കറും ബൂസ്റ്ററും' ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സൈനിക സംരംഭമാണ് ബ്രഹ്മോസ്. ഭൂമിയിൽ നിന്നും വിമാനങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലുകളാണ് ബ്രഹ്മോസ്. ശബ്ദത്തേക്കാൾ 2.8 ഇരട്ടി വേഗതയിലാണ് മിസൈൽ സഞ്ചരിക്കുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.