'അവർ കുഞ്ഞുങ്ങളല്ലേ, എന്തിനാണ് മിസൈൽ ഇട്ട് അവരെ കൊന്നത്? -ഗസ്സയുടെ കണ്ണീരായി നദീൻ
text_fields'അവർ കുഞ്ഞുങ്ങളല്ലേ. എന്തിനാണ് മിസൈൽ ഇട്ട് അവരെ കൊല്ലുന്നത്? എന്തു തെറ്റാണ് ഞങ്ങൾ ചെയ്തത്?' - ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ നിന്നുള്ള പത്തുവയസ്സുകാരിയുടെ കണ്ണീരിൽ കുതിർന്ന ഈ ചോദ്യങ്ങൾ ലോകത്തോട് മുഴുവനുമാണ്.
ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്ക് അരികിൽ നിന്ന് നിസ്സഹായതയോടെ പൊട്ടിക്കരയുന്ന നദീൻ അബ്ദുൽ തെയ്ഫ് എന്ന പത്തുവയസ്സുകാരിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സഹജീവികൾക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിന്‍റെ നിസ്സഹായതയും നിരാശയും 'ഞാൻ വെറും പത്തുവയസ്സുകാരി മാത്രമാണല്ലോ' (I am just 10) എന്ന വാക്കുകളിൽ പ്രതിഫലിപ്പിക്കുന്ന നദീനിന്‍റെ വിഡിയോ ഇതിനകം 70 ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.
"I don't know what to do."
— Middle East Eye (@MiddleEastEye) May 15, 2021
A 10-year-old Palestinian girl breaks down while talking to MEE after Israeli air strikes destroyed her neighbour's house, killing 8 children and 2 women#Gaza #Palestine #Israel pic.twitter.com/PWXsS032F5
തന്‍റെ അയല്‍വാസികളായ എട്ട് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുന്നത് കണ്‍മുന്നില്‍ കണ്ടതിന്‍റെ വേദനയാണ് നദീനിന്‍റെ വാക്കുകളിലുള്ളത്. മുസ്ലിങ്ങളായത് കൊണ്ട് ഇസ്രായേലികൾ തങ്ങളെ വെറുക്കുന്നു എന്നാണ് മുതിർന്നവർ പറയുന്നതെന്നും ഇത്ര വെറുക്കാൻ തങ്ങൾ എന്ത് ചെയ്തു എന്നുമാണ് നദീൻ ചോദിക്കുന്നത്. മിഡിൽ ഈസ്റ്റ് ഐ എന്ന ട്വിറ്റർ പേജാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
നദീൻ അബ്ദുൽ തെയ്ഫിന്റെ വാക്കുകൾ-
'ഇതൊക്കെ കണ്ടിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതെല്ലാം ശരിയാക്കുമെന്നോ... എനിക്ക് പത്ത് വയസ്സേയുള്ളു. ഒരു ഡോക്ടറോ മറ്റെന്തെങ്കിലുമൊക്കെയോ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. എങ്കില്‍ എനിക്കെന്‍റെ ആളുകളെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, പറ്റില്ലല്ലോ. ഞാൻ വെറുമൊരു കുട്ടിയല്ലേ.
എന്തുചെയ്യണമെന്ന് എനിക്ക്അറിയില്ല. ഇതൊക്കെ കണ്ട് ഭയമുണ്ട്, പക്ഷേ അതത്ര വലുതുമല്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്. ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്- എന്തുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ സംഭവിക്കുന്നതെന്ന്. ഇങ്ങനെയൊക്കെ സംഭവിക്കാൻ ഞങ്ങൾ എന്ത് ചെയ്തു എന്ന്. എന്‍റെ വീട്ടുകാർ പറയുന്നു, അവർ (ഇസ്രായേലികൾ) ഞങ്ങളെ വെറുക്കുന്നു എന്ന്. നമ്മൾ മുസ്ലിമുകളായതുകൊണ്ട് അവർ നമ്മളെ ഇഷ്ടപ്പെടുന്നില്ലെന്ന്. ഇത്രയൊക്കെ ചെയ്യുന്നതിന് മുസ്ലിമുകൾഎന്തുതെറ്റാണ് നിങ്ങളോട് ചെയ്തത്? എന്‍റെ ചുറ്റും നിൽക്കുന്ന ഈ കുട്ടികളെ കണ്ടില്ലേ. അവരും (കൊല്ലപ്പെട്ട കുട്ടികൾ) വെറും കുട്ടികളായിരുന്നു. എന്തിനാണ് നിങ്ങൾ അവർക്കുനേരെ മിസൈലുകൾ വർഷിച്ച് അവരെ കൊന്നത്? അത് ശരിയായില്ല, അത് ശരിയായില്ല.'
അതിനിടെ, തുടർച്ചയായ ഏഴ് ദിവസത്തെ ഇസ്രായേൽ ബോംബിങിൽ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 170 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 42 പേര്‍ കുട്ടികളാണ്, 22 പേര്‍ സ്ത്രീകളും. പ്രിയപ്പെട്ടവരെ മുഴുവന്‍ നഷ്ടമായ കുട്ടികളും കുഞ്ഞുങ്ങള്‍ കൺമുന്നിൽ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന മാതാപിതാക്കളുമെല്ലാം നൊമ്പരക്കാഴ്ചയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.