ജന്മദിന പാർട്ടി, നിയമ പോരാട്ടം, കുറ്റവിമുക്തമാക്കൽ: യു.പിയിലെ ഒരു വ്യാജ മതപരിവർത്തന കേസിന്റെ കഥ
text_fieldsഒരു കുട്ടിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പ്രാർത്ഥനാ ചടങ്ങായിരുന്നു അത്. എന്നാൽ, യു.പിയിലെ മതപരിവർത്തനത്തിനെതിരായ പ്രത്യേക നിയമപ്രകാരം മൂന്ന് ദലിത് പുരുഷന്മാരെ ജയിലിലടച്ചു. അവരിൽ ഒരാളാണ് 41കാരനായ ദുർഗാ പ്രസാദ്.
പടിഞ്ഞാറൻ യു.പിയിലെ അംറോഹയിൽ താമസിക്കുന്ന പ്രസാദിനെയും മറ്റു രണ്ടു പേരെയും 2023 ഫെബ്രുവരിയിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. വിവാദ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിലെ ഒരു അംഗം, ഇവർ പാവപ്പെട്ട ഹിന്ദുക്കളെ ആകർഷിച്ച് ക്രിസ്ത്യാനികളാക്കി മാറ്റിയെന്ന് പരാതി നൽകിയതിനെ തുടർന്നായിരുന്നു അത്. 2020ൽ കൊണ്ടുവന്ന നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾക്കെതിരായ പുതിയ നിയമപ്രകാരം 2022ൽ യു.പി ആദ്യ ശിക്ഷാവിധി രേഖപ്പെടുത്തിയത് അംറോഹയിലാണ്. മതം മറച്ചുവെച്ച് തെറ്റായ ഐഡന്റിറ്റിയിൽ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഇവിടെ മുസ്‍ലിം യുവാവിന് അഞ്ചു വർഷം തടവ് ശിക്ഷ ലഭിക്കുകയുണ്ടായി.
പ്രസാദിനും മറ്റ് രണ്ടു പേർക്കുമെതിരെ ബജ്‌റംഗ്ദൾ പ്രവർത്തകൻ കുശാൽ ചൗധരിയുടെ പരാതി പൊതുവായതും അവ്യക്തവുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. 21 മാസം നീണ്ട അനിശ്ചിതത്വങ്ങൾ നിറഞ്ഞ നിയമപോരാട്ടത്തിനൊടുവിൽ ജാദവ് ദലിത് വിഭാഗത്തിൽപ്പെട്ട മൂന്നുപേരും എല്ലാ കുറ്റങ്ങളിൽ നിന്നും മോചിതരായി. കഴിഞ്ഞ വർഷം, അംറോഹയിലെ കോടതി അവർക്കെതിരായ നിയമവിരുദ്ധമായ മതപരിവർത്തന ആരോപണങ്ങൾ ചവറ്റുകുട്ടയിൽ തള്ളുകയും ചൗധരിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച മറ്റൊരു കേസിൽ വെറുതെ വിടുകയും ചെയ്തു.
തടസ്സപ്പെട്ട ജന്മദിന പാർട്ടി
ദിവസം 2023 ഫെബ്രുവരി 20 ആയിരുന്നു. പ്രസാദ് തന്റെ സഹപ്രവർത്തകനായ ശിവകുമാറിനൊപ്പം ആസാദ് കുമാറിന്റെ വീട്ടിൽ ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ ഗ്രാമത്തിലെത്തിയതായിരുന്നു. ഞങ്ങൾ ഭക്ഷണം കഴിച്ച് ഇറങ്ങാനൊരുങ്ങുകയായിരുന്നു. ബജ്‌റംഗ്ദളുമായി ബന്ധമുള്ള വലതുപക്ഷ പ്രവർത്തകർ പരിപാടിയിലേക്ക് ഇരച്ചുകയറുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്തുവെന്ന് കുമാർ ‘ദ വയറി’നോടു പറഞ്ഞു. തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ പ്രചരിപ്പിച്ച് അയൽപക്കത്തെ പാവപ്പെട്ടവരെ വശീകരിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ പ്രസാദും കുമാറും ശ്രമിക്കുന്നതായി അവർ ആരോപിച്ചു. ചൗധരിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2021ലെ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5 (1) പ്രകാരമാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ളവർ അവരുടെ ഹിന്ദു സ്വത്വത്തിൽ ജീവിക്കുന്നത് തുടരുകയും എന്നാൽ യേശുക്രിസ്തുവിനും ക്രിസ്തുമതത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട പ്രാർത്ഥന യോഗങ്ങളിലും ഉത്സവങ്ങളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നത് സാധാരണമാണ്. അവർ ഔപചാരികമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നില്ല, എന്നാൽ ക്രിസ്തുവിന്റെ ശക്തികളിൽ ‘വിശ്വാസം’ ഉണ്ടെന്ന് അവകാശപ്പെടുന്നു. കൂടാതെ ‘രോഗശാന്തിക്കാരെയും’ ‘പാസ്റ്റർമാരെയും’ പ്രത്യേക അവസരങ്ങളിലും ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലും അവരുടെ വീടുകളിലേക്ക് ക്ഷണിക്കുകയും അവരുടെ പ്രഭാഷണങ്ങളും പ്രാർത്ഥനകളും കേൾക്കുകയും ചെയ്യുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ തങ്ങളുടെ ജാതി അധിഷ്ഠിത സംവരണങ്ങളും അതേ ജാതിയിലുള്ള മുസ്‍ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ലഭിക്കാത്ത മറ്റ് അവകാശങ്ങളും നഷ്ടപ്പെടുമെന്ന ഭയത്താൽ, യേശുവിനെ പ്രതിഷ്ഠിക്കുന്ന പല ദലിതരും ഹിന്ദുക്കളായി തുടരുകയും ഹിന്ദു ജാതി സർട്ടിഫിക്കറ്റ് കൈവശം വെക്കുകകയും ചെയ്യുന്നു.
2020ൽ ബി.ജെ.പി സർക്കാർ മതപരിവർത്തനത്തിനെതിരെ പുതിയ നിയമം കൊണ്ടുവന്നതിനുശേഷം, ഈ സങ്കീർണ്ണമായ മതവിശ്വാസങ്ങളെ വലതുപക്ഷ സംഘങ്ങൾ വ്യാപകമായി കയ്യേറ്റം ചെയ്തു. ഈ ‘മൂന്നാം കക്ഷികൾ’ ബലപ്രയോഗത്തിലൂടെ ഇടപെടുകയും നിയമവിരുദ്ധമായി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
2023 ഫെബ്രുവരി 20ന് സുഹൃത്തായ അഭിഷേകിനൊപ്പം ബന്ധുക്കളിൽ ചിലരെ കാണാൻ അംറോഹയിലെ രാജ്ഹേദ ഗ്രാമത്തിലെത്തിയതായി ധാക്കിയ ഗ്രാമവാസിയായ ചൗധരി തന്റെ പരാതിയിൽ പറഞ്ഞു. പ്രസാദിനെയും കുമാറിനെയും പരാമർശിച്ചുകൊണ്ട്, ‘ചില ക്രിസ്ത്യൻ മിഷനറിമാർ’ ആസാദ് കുമാറിന്റെ വീട്ടിൽ ‘ചങ്ങാത്ത പ്രാർത്ഥന’ അല്ലെങ്കിൽ രോഗശാന്തി പ്രാർത്ഥന യോഗങ്ങൾ നടത്തുന്നുണ്ടെന്നും ഹസൻപൂരിലെ ഒരു പള്ളിയിൽനിന്ന് വന്ന ദുർഗ പ്രസാദും കുമാറും ഹിന്ദുമതം ഉപേക്ഷിക്കാൻ ചില പ്രദേശവാസികളെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൗധരി പരാതിയിൽ പറഞ്ഞു.
ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചതിനെ തങ്ങൾ നേരിട്ടപ്പോൾ അവർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൗധരി ആരോപിച്ചതിനാൽ മൂന്നു പേർക്കെതിരെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ (ഐ.പി.സി 506) എന്ന അധിക കുറ്റവും ചുമത്തി. ദുർഗാ പ്രസാദും കുമാറും ജാമ്യത്തിൽ പുറത്തിറങ്ങുന്നതിനു മുമ്പ് രണ്ടാഴ്ചയിൽ താഴെ ജയിലിൽ കഴിഞ്ഞു. ഇവരുടെ ആതിഥേയനായ ആസാദിന് ആറാഴ്ചക്കു ശേഷമാണ് ജാമ്യം ലഭിച്ചത്.
സിങ്ങിന്റെ മദ്യപാനിയായ അയൽക്കാരിൽ ഒരാൾ പാർട്ടിയിൽ മദ്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രസാദ് പറയുന്നു. വിസമ്മതിച്ചതോടെ ഇവർ തമ്മിൽ തർക്കമായി. ആ മനുഷ്യൻ പോയി ബജ്‌റംഗ്ദളിൽ നിന്നുള്ള ഒരാളെ വിളിച്ചു. അവർ ഞങ്ങൾക്കെതിരെ കേസെടുത്തു’ -പ്രസാദ് പറഞ്ഞു. അവർ കുതിച്ചുകയറാൻ പതിയിരുന്ന് കിടക്കുകയായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.
കേസ് റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചു
കുറ്റപത്രവും 2024 ജനുവരി 1ലെ സമൻസ് ഉത്തരവും ഉൾപ്പെടെ തങ്ങൾക്കെതിരായ കേസിലെ മുഴുവൻ നടപടികളും റദ്ദാക്കണമെന്ന് അഭ്യർഥിച്ച് മൂന്നുപേരും അലഹബാദ് ഹൈകോടതിയെ സമീപിച്ചു. 2024 ഫെബ്രുവരി 13ന് അഡീഷണൽ സി.ജെ.എമ്മിന് മുമ്പാകെ കേസ് നിലവിലിരിക്കെ പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തിയതായി അവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. 2024 മാർച്ചിൽ ജസ്റ്റിസ് പ്രശാന്ത് കുമാറിന്റെ ബെഞ്ച് അവരുടെ അപേക്ഷ നിരസിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ പ്രദേശത്ത് നിയമവിരുദ്ധമായ മതപരിവർത്തനത്തിൽ അവർ പങ്കാളികളാണെന്ന് തെളിഞ്ഞുവെന്നും ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. അപേക്ഷകർക്ക് ഏതെങ്കിലും തരത്തിൽ ഇളവ് നൽകാൻ ഒരു കാരണവും കാണുന്നില്ല. അതിനാൽ, നിലവിലെ അപേക്ഷ തള്ളിക്കളയാൻ അർഹമാണെന്നും ജസ്റ്റിസ് കുമാർ പറഞ്ഞു.
അതിനിടെ, ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 227 പ്രകാരം മൂന്ന് പേരും പ്രാദേശിക കോടതിയിൽ കേസ് തീർപ്പാക്കുന്നതിന് അപേക്ഷ നൽകി. തങ്ങൾക്കെതിരായ കേസിന് അടിസ്ഥാനമില്ലെന്ന് അവർ വിശ്വസിച്ചു. രാഷ്ട്രീയ പബ്ലിസിറ്റിക്ക് വേണ്ടി തങ്ങളെ തെറ്റായി പ്രതിക്കൂട്ടിലാക്കിയ വ്യക്തിയാണ് ചൗധരിയെന്ന് കോടതിയിൽ വാദിച്ചു. ജാദവ് ദലിത് വിഭാഗത്തിൽപ്പെട്ട തങ്ങളെ ക്രിസ്ത്യാനികൾ എന്ന് വ്യാജമായി വിളിക്കുകയാണെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. ചൗധരി കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്തതിനെ അവർ എതിർത്തു. സർക്കാർ അഭിഭാഷകൻ അവരുടെ ഡിസ്ചാർജ് അപേക്ഷയെ എതിർക്കുകയും പരാതി നൽകാനുള്ള ചൗധരിയുടെ അവകാശത്തെ ന്യായീകരിക്കുകയും ചെയ്തു. കുറ്റാരോപിതർ ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള ആളുകളെ മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാൽ ഏതൊരു പൗരനും പരാതി രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു.
ഒടുവിൽ കുറ്റവിമുക്തി
2024 ജൂലൈ 10ന് അഡീഷണൽ സെഷൻസ് ജഡ്ജി അമ്രോഹ സഞ്ജയ് ചൗധരി ദുർഗാ പ്രസാദിനും മറ്റുള്ളവർക്കും അനുകൂലമായി വിധിച്ചു. മൂന്നു പേർക്കെതിരെയും കുറ്റം ചുമത്തുന്നത് നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്ന് ജഡ്ജി സഞ്ജയ് ചൗധരി പറഞ്ഞു. അവർക്കെതിരെ സമർപ്പിച്ച കുറ്റപത്രം തന്നെ ‘നിയമവിരുദ്ധമായ എഫ്.ഐ.ആർ’ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ചൗധരിയെ മതപരിവർത്തനം നടത്താനോ പരിപാടിയിലേക്ക് ക്ഷണിച്ചുവെന്ന് തെളിയിക്കാനോ എന്തെങ്കിലും പ്രേരണ നൽകിയെന്നതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.