ജാവലിനിൽ ഇന്ത്യൻ ആധിപത്യം! നീരജിന് സ്വർണം; കിഷോർ ജെനക്ക് വെള്ളി
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. ഇന്ത്യയുടെ ലോക-ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര സ്വർണം നേടി. ഇന്ത്യക്കാരനായ കിഷോർ ജെനക്കാണ് വെള്ളി.
പരിക്കിനെ തുടർന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് വെള്ളിമെഡൽ ജേതാവ് പാകിസ്താന്റെ അർഷദ് നദീം മത്സരത്തിനു മുമ്പേ പിന്മാറിയതിനാൽ ഇരുതാരങ്ങളും ഏറെക്കുറെ മെഡൽ ഉറപ്പിച്ചിരുന്നു. സീസണിലെ മികച്ച പ്രകടനമായ 88.88 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം ഉറപ്പിച്ചത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈനലിൽ ജെന പുറത്തെടുത്തത്. 87.54 മീറ്റർ എറിഞ്ഞാണ് താരം വെള്ളി നേടിയത്.
ജപ്പാന്‍റെ ഗെങ്കി ഡീനാണ് വെങ്കലം. ചരിത്രത്തിലാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ സ്വർണവും വെള്ളിയും ഒരുമിച്ച് സ്വന്തമാക്കുന്നത്. 2018ലെ ജകാർത്ത ഗെയിംസിൽ നീരജിന് സ്വർണവും നദീമിന് വെങ്കലവുമായിരുന്നു. അന്ന് വെള്ളി നേടിയ ചൈനയുടെ ലിയൂ കിസനും ഗെയിംസിൽ പങ്കെടുക്കുന്നില്ല.
89.94 മീറ്ററാണ് നീരജിന്റെ ഏറ്റവും മികച്ച ദൂരം. കഴിഞ്ഞ ബുഡപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിലെ 84.77 മീറ്റർ എന്ന ദൂരമാണ് ജെന മറികടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.