ലോക ബാഡ്മിന്റൺ പുരുഷ ഡബ്ൾസിൽ ഇന്ത്യക്ക് ആദ്യ വെങ്കലം; റെഡ്ഡി-ഷെട്ടി സഖ്യം സെമിയിൽ പുറത്ത്
text_fieldsടോക്യോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പോരാട്ടം പുരുഷ വെങ്കല മെഡലിൽ അവസാനിച്ചു. ഇതാദ്യമായി സെമി ഫൈനലിലെത്തിയ സാത്വിക്സായ് രാജ് റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിലേക്കുള്ള വഴിയിൽ പൊരുതി വീണു.
ഒളിമ്പിക് വെങ്കല മെഡലുകാരായ മലേഷ്യയുടെ ആരോൺ ചിയ-സൂ വൂയ് യിക് കൂട്ടുകെട്ടാണ് ഇവരെ തോൽപിച്ചത്. സ്കോർ: 22-20, 18-21, 16-21. ഡബ്ൾസിൽ ഇന്ത്യയുടെ രണ്ടാമത്തെ വെങ്കലമാണിത്, പുരുഷന്മാരുടെ ആദ്യത്തെയും. 2011 ലോക ചാമ്പ്യൻഷിപ്പിൽ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യം വെങ്കലം നേടിയത് മാത്രമാണ് ഡബ്ൾസിൽ ഇതുവരെയുള്ള ആകെ നേട്ടം.
77 മിനിറ്റ് നീണ്ട സെമി ഫൈനൽ ഏറ്റുമുട്ടലിൽ ലോക ഏഴാം നമ്പറായ ഇന്ത്യൻ ജോടികൾ ആറാം റാങ്കുകാരായ മലേഷ്യക്കാരോട് ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെച്ചത്. ആദ്യ ഗെയിം നേടുകയും രണ്ടാമത്തേതിൽ ഇടക്ക് പതറുകയുമായിരുന്നു. എങ്കിലും പോരാട്ട വീര്യം കൈവിട്ടില്ല. മൂന്നാം ഗെയിമിലും മികച്ച കളി പുറത്തെടുത്തെങ്കിലും വ്യക്തമായ മുൻതൂക്കത്തോടെ ഇത് സ്വന്തമാക്കി ആരോണും സൂ വൂയിയും കലാശക്കളിക്ക് യോഗ്യത നേടി. റെഡ്ഡിയും ഷെട്ടിയും തുടർച്ചയായ ആറാം തവണയാണ് ഇവരോട് പരാജയപ്പെടുന്നത്.
ഏറ്റവുമൊടുവിൽ കോമൺ വെൽത്ത് ഗെയിംസ് മിക്സഡ് ടീം ഫൈനലിലായിരുന്നു തോൽവി. നിർണായക ഘട്ടങ്ങളിലെല്ലാം ഇതുപോലെ സംഭവിക്കുന്നത് നിർഭാഗ്യകരവും അലോസരപ്പെടുത്തുന്നതുമാണെന്ന് മത്സരശേഷം റെഡ്ഡിയും ഷെട്ടിയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.