‘ആ 69 മീറ്റര്‍ സിക്‌സ്, അത് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു’; രോഹിത്തിനെ പുകഴ്ത്തി മുൻ സഹതാരം
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി മുൻ സഹതാരം സുരേഷ് റെയ്ന.
അധികം വൈകാതെ തന്നെ താരം കരിയറിലെ 33ാം ഏകദിന സെഞ്ച്വറി നേടുമെന്ന് റെയ്ന പറഞ്ഞു. മോശം പ്രകടനത്തിന്‍റെ പേരിൽ തന്നെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു രോഹിത്തിന്‍റെ വെടിക്കെട്ട് സെഞ്ച്വറി. കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ 90 പന്തിൽ 119 റൺസെടുത്താണ് താരം പുറത്തായത്. നായകന്‍റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് കുറിച്ച 305 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. നാലു വിക്കറ്റ് ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
2023 ഒക്ടോബർ 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് രോഹിത് അവസാനമായി ഏകദിനത്തിൽ സെഞ്ച്വറി നേടിയത്. 32 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ താരം, അടുത്ത 44 പന്തിലാണ് മൂന്നക്കം കടന്നത്. 'ആ 69 മീറ്റര്‍ സിക്‌സ്, ആദ്യ ഷോട്ട് -അത് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. എന്റെ ശബ്ദം ഇടറുകയാണ്, എന്നാല്‍ ആ ഫ്ലോ, ഒരു മികച്ച താരത്തിന്റെ അടയാളം, അതെല്ലാം തന്നെ മത്സരത്തില്‍ പ്രകടമായിരുന്നു. അവന്റെ ഷോട്ടുകളെല്ലാം നോക്കൂ. സ്പിന്നേഴ്‌സിനെതിരെ മികച്ച ഫൂട്‌വര്‍ക്കുകള്‍ നടത്തി. ഓരോ ബൗണ്ടറിക്കും സിക്‌സറിനും ശേഷം വളരെ കുറച്ച് ഡോട്ട് ബൗളുകള്‍ മാത്രമാണ് അവന്‍ കളിച്ചത്, റൊട്ടേഷനിലായിരുന്നു അവന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്' -റെയ്ന ഒരു അഭിമുഖത്തിൽ പറഞ്ഞു. നാഗ്പൂരിൽ നിരാശപ്പെടുത്തിയ രോഹിത്, കട്ടക്കിൽ ഫോമിലെത്തുമെന്ന് റെയ്ന നേരത്തെ പ്രവചിച്ചിരുന്നു.
‘ഇന്ന് രോഹിത്തിന്റെ ദിവസമായിരിക്കുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കട്ടക്കില്‍ മറ്റൊരു വൈബ് തന്നെയായിരുന്നു. ഫീല്‍ഡിങ് കണിശമായിരുന്നു, അങ്ങനെയാണ് മികച്ച താരങ്ങളെല്ലാം. അവര്‍ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി. അഹ്മദാബദില്‍ മറ്റൊരു അവസരമുണ്ട്, അതുകൂടി സ്വന്തമാക്കാതെ അവര്‍ പോകുമെന്ന് തോന്നുന്നില്ല. അധികം വൈകാതെ 33ാം സെഞ്ച്വറിയും താരം സ്വന്തമാക്കും' -റെയ്ന കൂട്ടിച്ചേർത്തു.
പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച അഹ്മദാബാദിലാണ്. റെയ്നയുടെ 33ാം സെഞ്ച്വറിയെന്ന പ്രവചനം യാഥാർഥ്യമാക്കുനുള്ള അവസരം രോത്തിനുണ്ട്. കട്ടക്കിൽ കരിയറിലെ 32 സെഞ്ച്വറിക്കൊപ്പം മത്സരത്തിൽ ഒട്ടനവധി റെക്കോഡുകളും രോഹിത് തന്‍റെ പേരിലാക്കി. ഒട്ടും ഭയമില്ലാതെ പവർ പ്ലേയിൽ പോലും എതിരാളികൾക്കെതിരെ ആക്രമണ ബാറ്റിങ് പുറത്തെടുത്ത രോഹിത്തിനെ ബാസിത് അഭിനന്ദിച്ചു. ‘മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നെങ്കിൽ അതായിരിക്കും ഏറ്റവും മോശം കാര്യം. എന്നിട്ടും 2023 ഏകദിന ലോകകപ്പിലേതുപോലെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ബാറ്റുവീശി. ആദ്യ പത്ത് ഓവറിൽ തന്നെ എതിരാളികൾക്ക് കനത്ത പ്രഹരമേൽപ്പിച്ചു’ -തന്‍റെ യൂട്യൂബ് ചാനൽ വിഡിയോയിൽ ബാസിത് പറഞ്ഞു.
ഏഴു സിക്സും 12 ഫോറുമടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്സ്. ആദിൽ റഷീദിന്‍റെ പന്ത് ലോങ് ഓഫിലേക്ക് സിക്സർ പറത്തിയാണ് താരം മൂന്നക്കത്തിലെത്തിയത്, അതും 76 പന്തിൽ. താരത്തിന്‍റെ കരിയറിലെ രണ്ടാമത്തെ വേഗതയേറിയ ഏകദിന സെഞ്ച്വറിയാണിത്. മത്സരത്തിൽ നേടിയ ഏഴു സിക്സുകളോടെ രോഹിത്തിന്‍റെ ഏകദിനത്തിലെ സിക്സുകളുടെ എണ്ണം 338 ആയി. ഗെയിൽ ഏകദിന ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്. മുൻ പാകിസ്താൻ നായകൻ ഷഹീദ് അഫ്രീദിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 398 മത്സരങ്ങളിൽനിന്ന് 351 സിക്സുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.