ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി പ്രഖ്യാപിച്ച ബി.സി.സി.ഐയോട് കാൻസർ ബാധിതനായ മുൻ താരത്തെ സഹായിക്കാൻ ആവശ്യം
text_fieldsഅൻഷുമൻ ഗെയ്ക്‍വാദ്
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബി.സി.സി.ഐയോട് കാൻസർ ബാധിതനായി പ്രയാസപ്പെടുന്ന മുൻ ഇന്ത്യൻ താരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്‍വാദിനെ സഹായിക്കാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും. സന്ദീപ് പാട്ടീൽ, ദിലീപ് വെങ്സാർക്കർ എന്നിവരുൾപ്പെടെയുള്ള മുൻ താരങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഒരു വർഷമായി രക്താബുദം ബാധിച്ച് ലണ്ടനിലെ കിങ്സ് കോളജ് ആശുപത്രിയിൽ കഴിയുകയാണ് 71കാരനായ ഗെയ്ക്‍വാദ്. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ചികിത്സ ആവശ്യത്തിന് പണമില്ലാത്ത കാര്യം സൂചിപ്പിച്ചെന്നാണ് മുൻ പരിശീലകൻ കൂടിയായ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തുന്നത്.
‘തന്റെ ചികിത്സക്ക് പണം ആവശ്യമാണെന്ന് അൻഷു എന്നോട് പറഞ്ഞു. ഉടൻ തന്നെ ദിലീപ് വെങ്‌സാർക്കറും ഞാനും ബി.സി.സി.ഐ ട്രഷറർ ആശിഷ് ഷെലാറുമായി സംസാരിച്ചു. ലണ്ടനിലെ കിങ്സ് കോളജ് ഹോസ്പിറ്റലിൽ അൻഷുവിനെ സന്ദർശിച്ച ശേഷമാണ് ഞങ്ങൾ ആശിഷ് ഷെലാനെ സമീപിച്ചത്. ഫണ്ടിനായുള്ള ഞങ്ങളുടെയും മറ്റ് മുൻ ക്രിക്കറ്റ് താരങ്ങളുടെയും അഭ്യർഥന പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അവന്റെ രോഗം ഭേദമാകുമെന്നും ജീവൻ രക്ഷിക്കാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്. ഏതൊരു രാജ്യത്തു നിന്നുള്ള ക്രിക്കറ്റ് കളിക്കാരനെയും അവരുടെ ബോർഡ് സഹായിക്കണം. അൻഷുവിന്റെ കാര്യത്തിൽ മുൻഗണന നൽകുകയും പരമപ്രധാനമായി കണക്കാക്കുകയും വേണം’ -സന്ദീപ് പാട്ടീൽ മിഡ് ഡേയിലെ കോളത്തിൽ കുറിച്ചു.
1975 മുതൽ 1987 വരെ 12 വർഷം ഇന്ത്യൻ ജഴ്സിയണിച്ച അൻഷുമൻ ഗെയ്ക്‍വാദ് 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. രണ്ടുതവണ ഇന്ത്യൻ പരിശീലകനുമായി. 1997-99, 2000 കാലഘട്ടങ്ങളിലായിരുന്നു അദ്ദേഹം ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.