പ്രതിരോധം ഭേദിച്ച പന്തും വാക്കും
text_fieldsവിരലുകളുടെ അഗ്രഭാഗത്ത് ഒതുക്കിപ്പിടിച്ച പന്തുമായി നർത്തകനെപ്പോലെ ചുവടുവെച്ച് എതിര് ബാറ്ററെ കബളിപ്പിക്കുന്ന മാന്ത്രിക ഏറ്... ഇടംകൈ കൊണ്ട് ലോകത്തെ മൊത്തം വിസ്മയിപ്പിച്ച ആ ബൗളിങ്ങിന് ഇനി ഓർമകളിൽ പിച്ചൊരുക്കാം. ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു ബിഷൻസിങ് ബേദി. ക്രിക്കറ്റിന്റെ അതികായന്. കളിമികവിലും നിലപാടുകളിലും വ്യത്യസ്തനായ ഒറ്റയാനായിരുന്നു ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ‘പാജി’ യായും എതിരാളികളുടെ അതുല്യനായ ബിഷുവായും നിറഞ്ഞാടിയ കരിയര്‍.
ഒരു ദശാബ്ദക്കാലത്തോളം ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക ഘടകമായി പ്രവര്‍ത്തിച്ച ബേദി 1966 മുതല്‍ 1979 വരെ കളിക്കളത്തില്‍ നിറഞ്ഞുനിന്നു. 1975 ലെ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലെ നിര്‍ണായക ഘടകമായിരുന്നു അദ്ദേഹം. 22 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയുടെ ക്യാപ്റ്റനായും ബേദി കളിക്കളത്തിലിറങ്ങി.
സ്പിന്നിന്റെ സർദാർ
ആസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ഇന്ത്യയുടെ ആദ്യ വിദേശ വിജയങ്ങളില്‍ ബേദിയുടെ പങ്ക് വലുതായിരുന്നു. ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍നിന്ന് 266 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 10 ഏകദിന മത്സരങ്ങളില്‍നിന്ന് ഏഴ് വിക്കറ്റുകളും.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായാണ് അദ്ദേഹം കളിച്ചത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം കൂടിയാണ് സ്പിന്നിന്റെ സർദാർ എന്ന വിളിപ്പേരുള്ള ബേദി. 370 മത്സരങ്ങളില്‍നിന്ന് 1560 വിക്കറ്റുകള്‍ അദ്ദേഹം നേടി. ഇന്ത്യന്‍ സ്പിൻ ചതുഷ്കത്തിലൊരാൾ. സ്പിന്‍ ബൗളിങ്ങിൽ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്നതില്‍ ഈരപ്പള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖര്‍, എസ് എസ്. വെങ്കട്ടരാഘവന് എന്നിവര്‍ക്കൊപ്പം ബിഷനെയും ചേർത്തുവായിക്കുന്നു ചരിത്രം.
ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ടീം, നോര്‍ത്താംപ്ടണ്‍ ഷെയര്‍ എന്നീ ടീമുകളിലും ബേദി കളിച്ചിട്ടുണ്ട്. 1979 ല്‍ കളിയവസാനിപ്പിച്ചതിനു ശേഷം ക്രിക്കറ്റിനോടുള്ള അതിയായ ഭ്രമംമൂലം അദ്ദേഹത്തെ പരിശീലകൻ, മെന്റർ തുടങ്ങിയ വേഷങ്ങളിൽ കാണാന്‍ പറ്റി. ഇന്ത്യയുടെ ആദ്യ പ്രഫഷനൽ ഹെഡ് കോച്ചായും ബേദി അറിയപ്പെടുന്നു. 1990ലെ ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ബേദി തന്ത്രങ്ങളൊരുക്കിയിരുന്നു. ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടർന്ന് രോഷാകുലനായ അദ്ദേഹം, ടീം അംഗങ്ങളെ മുഴുവൻ കടലിൽ എറിയുമെന്ന് പറഞ്ഞത് വലിയ വാർത്തയായി.
തത്ത്വചിന്തകൾ; തുറന്നുപറച്ചിലുകൾ
കളിക്കളത്തിലെ ബേദിയും കളത്തിന് പുറത്തെ ബേദിയും രണ്ടായിരുന്നു. മികച്ച കളിക്കാരനെന്നതിനൊപ്പം തത്ത്വചിന്തകനും ചരിത്രകാരനും എഴുത്തുകാരനും ക്രിക്കറ്റ് അനലിസ്റ്റും പാചക വിദഗ്ധനുമൊക്കെയായിരുന്നു. ക്രിക്കറ്റിലെ തുറന്ന ശബ്ദമായിരുന്നു ബേദി. മനസ്സ് തുറന്ന് സംസാരിക്കുന്നതില്‍ ഒരിക്കലും പിന്നോട്ട് പോവാത്ത വ്യക്തിയാണദ്ദേഹം. ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനെ ക്ലീന്‍ ബൗളറായി അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. മുരളിയുടെ ബൗളിങ് ആക്ഷനെ പരസ്യമായി തന്നെ ബിഷന്‍ എതിര്‍ത്തിരുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് യോജിക്കാത്ത എന്തു കണ്ടാലും ബേദി എതിര്‍ക്കുമായിരുന്നു. അതിനെതിരെ സംസാരിക്കുമായിരുന്നു.
കൂടാതെ കളിക്കാരുടെ പ്രതിഫല വര്‍ധനക്കായും യാത്രാ സൗകര്യങ്ങള്‍ക്കായും താമസത്തിനായും ബേദി സംസാരിച്ചു. ക്രിക്കറ്റ് കളിക്കാര്‍ക്ക് വേണ്ടി നിലകൊണ്ടു. അതിന്റെ പ്രതിഫലനം ഇന്നും താരങ്ങള്‍ അനുഭവിക്കുന്നു എന്നതാണ് സത്യം. നിലപാടുകളില്‍ ഉറച്ചു നിന്നിരുന്നു ബേദി, ട്വന്റി20 ഫോര്‍മാറ്റിനെ അദ്ദേഹം എതിര്‍ത്തിരുന്നു. ക്രിക്കറ്റിന്റെ പ്രതാപത്തെ ഹനിക്കുന്ന രീതിയാണ് ട്വന്റി20 എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഐ.പി.എല്ലിനെതിരെ കള്ളപ്പണം വെളുപ്പിക്കുന്ന ടൂര്‍ണമെന്റ് എന്ന ആരോപണവും ബേദി ഉയര്‍ത്തിയിരുന്നു. യുവ താരങ്ങളോട് അതിയായ അടുപ്പം കാണിച്ചിരുന്ന വ്യക്തിയായിരുന്നു ബിഷൻ. മികവിനെ പ്രശംസിക്കാന്‍ ബേദി മടി കാണിക്കാറില്ലായിരുന്നു.
അക്കാര്യത്തില്‍ ക്രിക്കറ്റിന്റെ അതിര് വരമ്പ് കടക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ടെന്നിസ് താരം സാനിയ മിര്‍സ, ബാഡ്മിന്റൺ താരം പി.വി. സിന്ധു തുടങ്ങി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച മറ്റുമേഖലകളില്നിന്നുള്ള കായിക താരങ്ങളെ അന്വേഷിച്ച് കണ്ടെത്തി അഭിനന്ദനമറിയിക്കാനും ബേദി ഓടിനടന്നു. സചിൻ ടെണ്ടുൽകറടക്കമുള്ളവരോട് പ്രത്യേക സ്നേഹവും വാത്സല്യവും കാണിച്ചു. ജീവിതത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച യുവ ഇന്ത്യക്കാരോട് അദ്ദേഹത്തിന് ആരാധനയായിരുന്നു. ക്രിക്കറ്റിനെയും അതിനെ ചുറ്റിപ്പറ്റിയുള്ള ലോകത്തെയും സന്തോഷകരമായ ഒരു സ്ഥലമാക്കി മാറ്റാൻ ആഗ്രഹിച്ച തത്ത്വചിന്തകന് എന്ന് ബേദിയെ വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.