ഫൈനൽ നവംബർ 19ന് മോദി സ്റ്റേഡിയത്തിൽ: ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചുമുതൽ
text_fieldsന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെ നടക്കും. 12 വേദികളിലായി 48 മത്സരങ്ങളുണ്ടാവും. പത്ത് ടീമുകളാണ് കളിക്കുക. നവംബർ 19ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം അരങ്ങേറും.
ആദ്യം റൗണ്ട് റോബിൻ, തുടർന്ന് നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും കളി. അഹ്മദാബാദിന് പുറമെ ബംഗളൂരു, ചെന്നൈ, ന്യൂഡൽഹി, ധർമശാല, ഗുവാഹതി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നോ, ഇന്ദോർ, രാജ്കോട്ട്, മുംബൈ എന്നിവിടങ്ങളും ലോകകപ്പിന് വേദിയാവും.
ഇതാദ്യമായാണ് ഏകദിന ലോകകപ്പ് മത്സരങ്ങൾ പൂർണമായും ഇന്ത്യയിൽ നടക്കുന്നത്. 1987, 1996, 2011 ലോകകപ്പുകളുടെ സംയുക്ത ആതിഥേയരിൽ ഇന്ത്യയുണ്ടായിരുന്നു. ഇക്കൊല്ലം ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലോകകപ്പിന്റെ 13ാം എഡിഷൻ നടക്കേണ്ടിയിരുന്നത്.
എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ യോഗ്യത റൗണ്ട് നീണ്ടതോടെ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. 1983ലും 2011ലുമാണ് ഇന്ത്യ ഏകദിന ലോകകിരീടം നേടിയത്. 2019ൽ ഇംഗ്ലണ്ട് വേദിയായ അവസാന ലോകകപ്പിൽ ആതിഥേയർ ജേതാക്കളായപ്പോൾ ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലിൽ അവസാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.