ഗൾഫ് കപ്പ്, ടി 20 ലോകകപ്പ് യോഗ്യത; പ്രതീക്ഷയോടെ കുവൈത്ത്
text_fieldsകുവൈത്ത് ക്രിക്കറ്റ് ടീം അംഗങ്ങൾ ഒഫീഷ്യൽസിനൊപ്പം
കുവൈത്ത് സിറ്റി: ഗൾഫ് സൗഹൃദരാജ്യങ്ങൾ മാറ്റുരക്കുന്ന പ്രഥമ ഗൾഫ് കപ്പ് ട്വന്റി 20, ലോകകപ്പ് ക്രിക്കറ്റ് ഏഷ്യൻ മത്സരങ്ങളിൽ പ്രതീക്ഷ പുലർത്തി കുവൈത്ത്. ഖത്തറിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് വിജയപ്രതീക്ഷകളുമായി കുവൈത്ത് സംഘം ഒരുങ്ങി. ബുധനാഴ്ച ടീം ഖത്തറിലെത്തി. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം (വെസ്റ്റ് എൻഡ് പാർക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം) ആണ് വേദി.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ ആറ് രാജ്യങ്ങൾ മാറ്റുരക്കുന്ന പ്രഥമ ട്വന്റി 20 ഗൾഫ് കപ്പിന് വെള്ളിയാഴ്ചയാണ് തുടക്കംകുറിക്കുക. ആറ് ടീമുകൾ റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ പരസ്പരം മത്സരിക്കും. തുടർന്ന്, ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന രണ്ട് ടീമുകൾ സെപ്റ്റംബർ 23ന് ഫൈനലിൽ മാറ്റുരക്കും.
ട്വൻറി 20 ക്രിക്കറ്റിലേക്ക് ഗൾഫ് രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും അന്താരാഷ്ട്ര വേദികളിൽ ഇടംഉറപ്പിക്കുകയും ലക്ഷ്യമിട്ടാണ് ചാമ്പ്യൻഷിപ് ഒരുക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ, വെള്ളിയാഴ്ച വൈകീട്ട് നാലിന് കുവൈത്ത് സൗദി അറേബ്യയെയും രാത്രി 8.30ന് ആതിഥേയരായ ഖത്തർ ബഹ്റൈനെയും നേരിടും. ദിവസവും രണ്ട് മത്സരങ്ങൾ എന്ന നിലയിലാണ് സെപ്റ്റംബർ 20 വരെ കളികൾ ക്രമീകരിച്ചത്. 23നാണ് ഫൈനൽ.
ഗൾഫ് കപ്പിനു പിന്നാലെ, സെപ്റ്റംബർ 28 മുതൽ ട്വൻറി 20 ലോകകപ്പ് ഏഷ്യൻ എ യോഗ്യത മത്സരങ്ങൾക്കും ഇതേ സ്റ്റേഡിയങ്ങൾ വേദിയാകും. ഖത്തർ, സൗദി അറേബ്യ, മാലദ്വീപ്, കുവൈത്ത് ടീമുകളാണ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്. ഒക്ടോബർ അഞ്ചുവരെ നടക്കുന്ന മത്സരത്തിൽനിന്ന് ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ഒരു ടീം റീജനൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.