അന്ന് റൺ ചേസിലും ഇത്തവണ കുഞ്ഞൻ സ്കോർ ഡിഫൻഡ് ചെയ്തും റെക്കോഡ്; രണ്ടും കൊൽക്കത്തക്കെതിരെ, പ്ലേ ഓഫ് കാണുമോ പഞ്ചാബ്?
text_fieldsമുല്ലൻപുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സ് നേടിയ വിജയത്തെ ഒറ്റ വാക്കിൽ വിശേഷിപ്പിക്കുകയാണെങ്കിൽ അത് ഇങ്ങനെയായിരിക്കും -അവിശ്വസനീയം! നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നിസ്സാരമായി മറികടക്കുമെന്ന് ഹേറ്റേഴ്സ് പോലും ഉറപ്പിച്ച വിജയലക്ഷ്യത്തെ പ്രതിരോധിച്ച കാഴ്ച അമ്പരപ്പോടെയാണ് കാണികൾ നോക്കിനിന്നത്.
കഴിഞ്ഞ സീസണിൽ റെക്കോഡ് റൺ ചേസിലൂടെ കെ.കെ.ആറിനെ ഞെട്ടിച്ച പഞ്ചാബ് കിങ്സ് ഇത്തവണ അവർക്കെതിരെ തന്നെ ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീം ഡിഫൻഡ് ചെയ്യുന്ന ഏറ്റവും ചെറിയ സ്കോറെന്ന റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീട നേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരാണ് ഇത്തവണ പഞ്ചാബിനെ നയിക്കുന്നതെന്ന വിരോധാഭാസവും ഇവിടെ ചേർത്തുവായിക്കണം.
യുസ്വേന്ദ്ര ചഹലെന്ന ലെഗ്ബ്രേക്ക് ബൗളറുടെ മാന്ത്രിക സ്പിന്നിൽ കെ.കെ.ആറിന്‍റെ മധ്യനിര അപ്പാടെ തകർന്നടിയുകയായിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും വലിയ വിക്കറ്റു വേട്ടക്കാരനായ ചഹലിന്‍റെ മനോഹരമായ മറ്റൊരു നാല് വിക്കറ്റ് പ്രകടനമാണ് ചൊവ്വാഴ്ച മുല്ലൻപുരിലുണ്ടായത്. ആദ്യ മൂന്നോവറിൽ 12 റൺസ് വിട്ടുനൽകിയ ചഹൽ കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെ (17), ടോപ് സ്കോററായ ആംഗ്ക്രിഷ് രഘുവൻഷി (37), റിങ്കു സിങ് (2), രമൺദീപ് സിങ് (0) എന്നിവരുടെ വിക്കറ്റുകൾ പിഴുതു. ചഹലിന്‍റെ നാലാം ഓവറിൽ ആന്ദ്രേ റസ്സൽ 16 റൺസ് അടിച്ചെങ്കിലും അത് അണയും മുമ്പുള്ള ആളിക്കത്തലായി.
മാർകോ യാൻസൻ എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തിൽ വമ്പനടിക്ക് ശ്രമിച്ച റസ്സലിന്‍റെ (17) കണക്കുകൂട്ടൽ പിഴച്ചു. ഇൻസൈഡ് എഡ്ജിൽ തട്ടിയ പന്ത് നേരെ വിക്കറ്റിലേക്ക്. 112 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത 95ന് പുറത്തായി. ആകെ മൂന്ന് ബാറ്റർമാരാണ് രണ്ടക്കം കടന്നത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 245 റൺസ് അടിച്ചിട്ടും തോറ്റ ടീമാണ് അതിന്‍റെ പകുതി പോലുമില്ലാത്ത സ്കോർ പ്രതിരോധിച്ചത്.
മത്സരത്തിന്‍റെ ഒരുഘട്ടത്തിൽ രണ്ടിന് 62 എന്ന നിലയിലായിരുന്ന കൊൽക്കത്തയുടെ വിജയസാധ്യത 98 ശതമാനമായിരുന്നു. അതിനെ കീഴ്മേൽ മറിച്ചതാകട്ടെ, ചഹലും. 3.1 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാർകോ യാൻസന്‍റെ ബൗളിങ്ങും പ്രശംസനീയമാണ്. സമാന രീതിയിൽ തീപാറുന്ന പന്തുകളുമായി കളംനിറഞ്ഞ അർഷ്ദീപ് സിങ് മൂന്നോവറിൽ 11 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് സ്വന്തമാക്കി. ഇതിൽ ഒരോവർ മെയ്ഡുമാണ്. 16 റൺസിന്‍റെ ത്രില്ലർ വിജയത്തോടെ പോയിന്‍റ് പട്ടികയിൽ നാലാമതെത്തിയ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി.
2024 ഏപ്രിലിൽ കൊൽക്കത്തക്കെതിരെ 262 റൺസ് ചേസ് ചെയ്താണ് പഞ്ചാബ് റെക്കോഡ് പുസ്തകത്തിൽ ഇടം കണ്ടെത്തിയത്. അന്ന് ജോണി ബെയർസ്റ്റോ (108*) നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തിൽ 18.4 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് ജയം പിടിച്ചത്. പ്രഭ്സിമ്രാൻ സിങ്, ശശാങ്ക് സിങ് എന്നിവരുടെ അർധ സെഞ്ച്വറികളും പഞ്ചാബിന് കരുത്തായി. കൊൽക്കത്തയെ അവരുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് അത്തവണ സാം കറന്‍റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബ് പട തകർത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.